സ്വന്തം ജീവനക്കാർ കമ്പനിയുടെ വിവരങ്ങൾ ചോർത്തിയെന്നും പണത്തിന് വേണ്ടി സ്വകാര്യ കച്ചവടക്കാർക്ക് ചട്ടവിരുദ്ധമായി ആനുകൂല്യങ്ങൾ ചെയ്തുകൊടുത്തുവെന്നുമുള്ള ആരോപണങ്ങളെ തുടർന്ന് ആമസോൺ കമ്പനി അന്വേഷണം ആരംഭിച്ചു. വിവരങ്ങൾ പുറത്തുവിട്ടതിനൊപ്പം ആമസോൺ വഴി വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ റാങ്കിങ് കൂട്ടുന്നതിനായി ഉൽപ്പന്നങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ നീക്കം ചെയ്യുന്നതടക്കമുള്ള ആനുകൂല്യങ്ങൾ ജീവനക്കാർ ചെയ്തുവെന്നാണ് ആരോപണം. ചൈനയിലാണ് ഇത് കൂടുതലായും നടന്നിട്ടുള്ളതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പറയുന്നു. ആരോപണങ്ങൾക്ക് മേൽ കമ്പനി അന്വേഷണം ആരംഭിച്ചതായി ആമസോൺ വക്താക്കളിലൊരാൾ സ്ഥിരീകരിച്ചതായി സിഎൻഎൻ റിപ്പോർട്ടിൽ പറഞ്ഞു. ജീവനക്കാർക്കിടയിൽ ഉയർന്ന ധാർമികത നിലനിർത്താൻ തങ്ങൾ ശ്രമിക്കാറുണ്ടെന്നും കമ്പനിയുടെ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ പുറത്താക്കൽ നടപടിക്കൊപ്പം നിയമ നടപടി സ്വീകരിക്കുമെന്നും കുറ്റത്തിനുള്ള പിഴയൊടുക്കേണ്ടിവരുമെന്നും അവർ പറഞ്ഞു. തെക്കൻ ചൈനീസ് നഗരമായ ഷെൻസെനിലെ ആമസോൺ ജീവനക്കാരാണ് ആമസോണിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട കണക്കുകളും ഉൽപ്പന്നങ്ങൾ വിലയിരുത്തിയവരുടെ ഈമെയിൽ അഡ്രസുകളും സ്വതന്ത്ര വിൽപ്പനക്കാർക്ക് വിറ്റത്. 80 ഡോളർ മുതൽ 2000 ഡോളർവരെ പ്രതിഫലം വാങ്ങിയാണ് ഈ ഇടപാട് നടന്നതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു. ഇത് കൂടാതെ നിരോധിച്ച അക്കൗണ്ടുകൾ റീസ്റ്റോർ ചെയ്തുകൊടുക്കാനും മോശം അഭിപ്രായങ്ങൾ നീക്കം ചെയ്യാനും ജീവനക്കാർ മറ്റുള്ളവരെ സഹായിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോപണങ്ങൾ തെളിഞ്ഞാൽ ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച ജീവനക്കാർക്കെതിരെ മാത്രമല്ല വിൽപ്പനക്കാർക്കെതിരെയും ആമസോൺ നടപടിയുണ്ടാവും. വിൽപ്പന നടത്തുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യുക, ഉൽപ്പന്നങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ നീക്കം ചെയ്യുക, ഫണ്ട് പിടിച്ചുവെക്കുക എന്നീ നടപടികൾക്കൊപ്പം നിയമ നടപടികളും വിൽപ്പനക്കാർക്കെതിരെയുണ്ടാവും.
from mathrubhumi.latestnews.rssfeed https://ift.tt/2NQb2Zu
via
IFTTT
No comments:
Post a Comment