സൗദി അറേബ്യയിൽ വ്യാപാരമേഖലയിലെ സമഗ്ര നിതാഖാത് (സ്വദേശിവത്കരണം) ശക്തമായതോടെ കൂടുതൽ മലയാളികൾ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. സ്വദേശിവത്കരണം ശക്തമായതോടെ സൗദിയിലെ പല ഭാഗങ്ങളിലും വ്യാപാരസ്ഥാപനങ്ങൾ അടച്ചുതുടങ്ങി. തൊഴിൽമന്ത്രാലയം പരിശോധനകൾ ശക്തിപ്പെടുത്തിയതോടെയാണിത്. വാഹനവിപണി, വസ്ത്രം, ഓഫീസ് ഫർണിച്ചർ, ഗാർഹിക ഉപകരണങ്ങൾ എന്നീ മേഖലകളിൽ സെപ്റ്റംബർ 11 മുതൽ സമഗ്രനിതാഖാത് നടപ്പാക്കിയതോടെ 70 ശതമാനം വിദേശികൾക്കാണ് ജോലി നഷ്ടമാകുന്നത്. നിയമം നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന സൗദി തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നതോടെയാണ് സ്ഥാപനങ്ങൾ അടച്ചിടാൻ തുടങ്ങിയത്. ഇവ ഉടനെ തുറക്കാൻ സാധ്യതയില്ലാത്തതിനാൽ മലയാളികളടക്കമുള്ള തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുകയാണ്. 12.30 ലക്ഷം വിദേശികളാണ് സൗദിയിലെ വ്യാപാരമേഖലയിൽ ജോലിചെയ്യുന്നത്. വസ്ത്രമേഖലയിലാണ് ആദ്യഘട്ടത്തിൽ കർശനമായ പരിശോധനകൾ നടക്കുന്നത്. പ്രധാന കച്ചവടം നടക്കുന്ന യൂണിഫോം മേഖലയിൽ ആയിരക്കണക്കിന് മലയാളികൾ ജോലിചെയ്യുന്നുണ്ട്. ഇവരോട് നാട്ടിലേക്ക് മടങ്ങാൻ സ്പോൺസർമാർ നിർദേശിച്ചതായി റിപ്പോർട്ടുണ്ട്. മക്ക, മദീന എന്നിവിടങ്ങളിലൊഴിച്ച് ബാക്കിയെല്ലാ ഭാഗങ്ങളിലും പരിശോധനകൾ നടക്കുന്നുണ്ട്. സൗദിയിൽനിന്ന് തൊഴിൽ നഷ്ടമായി മലയാളികൾ മടങ്ങുന്നുണ്ടെങ്കിലും ഇവരുടെ എണ്ണം ഇപ്പോൾ അറിയാൻ സാധിക്കില്ലെന്നാണ് നോർക്ക പറയുന്നത്. ഓണം, ബക്രീദ് അവധിക്കായി നാട്ടിലെത്തിയ പ്രവാസികൾ മടങ്ങുന്ന സമയമാണിത്. അവർ തിരിച്ചുചെന്നാലേ തൊഴിൽ പ്രശ്നം സംബന്ധിച്ച കൃത്യമായ ചിത്രം തെളിയൂ. തൊഴിൽ നഷ്ടമായി മടങ്ങേണ്ടി വരുന്നവർക്ക് പുനരധിവാസ പദ്ധതികൾ നോർക്ക തയ്യാറാക്കുന്നുണ്ട്. പ്രതിസന്ധി നിരീക്ഷിക്കുന്നു പ്രവാസികളുടെ തൊഴിൽ നഷ്ടവും നാട്ടിലേക്കുള്ള മടക്കവും വലിയ പ്രതിസന്ധികളിലൊന്നാണ്. ഇതിനെ നേരിടാൻ നോർക്ക നേരത്തേ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. തിരിച്ചെത്തുന്ന പ്രവാസികൾക്ക് മാനസികമായി കരുത്തേകി ജീവിതമാർഗങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. -കെ. ഹരികൃഷ്ണൻ നമ്പൂതിരി,നോർക്ക ചീഫ് എക്സിക്യുട്ടീവ് ഓഫീസർ
from mathrubhumi.latestnews.rssfeed https://ift.tt/2QnmpH3
via
IFTTT
No comments:
Post a Comment