ആധാർ കേസിൽ സുപ്രീംകോടതിയുടെ വിധി മോദി സർക്കാരിന്റെ വിജയമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. പാവങ്ങളുടെ മോദി സർക്കാരിന്റെ വിജയമാണിത്. ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. ആധാർ സുപ്രീംകോടതി തള്ളിയിരുന്നെങ്കിൽ അത് മോദി സർക്കാരിന് കനത്ത ആഘാതമാവുമായിരുന്നു. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ബിജെപി സർക്കാരിന് ഇത്തരമൊരു പ്രതിസന്ധി മറികടക്കുക എളുപ്പമാവുമായിരുന്നില്ല. ഈ വിഷമവൃത്തത്തിലേക്ക് സുപ്രീംകോടതി തങ്ങളെ എത്തിച്ചില്ലെന്നത് മോദി സർക്കാരിന് വലിയൊരു പിടിവള്ളിയാണ്. അതേസമയം വിധി മോദി സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടിയത്. സ്വകാര്യ മേഖലയ്ക്ക് പൗരസമൂഹത്തിന്റെ വിവരങ്ങൾ കൈമാറാനുള്ള മോദി സർക്കാരിന്റെ നീക്കം റദ്ദാക്കിക്കൊണ്ട് ജനാധിപത്യ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് സുപ്രീംകോടതി പകർന്നിരിക്കുന്നതെന്നാണ് കോൺഗ്രസ് വക്താവ് സഞ്ജയ് ഝാ പറഞ്ഞത്. വിധി വിജയമാണോ തിരിച്ചടിയാണോ എന്ന കാര്യത്തിൽ വരും ദിനങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾ ഉണ്ടാവും. ആനുകൂല്യങ്ങൾക്ക് ആധാർ നിർബ്ബന്ധമാണെന്ന് വ്വക്തമാക്കിയതിലൂടെ യുപിഎ സർക്കാർ മുന്നോട്ടുവെച്ച ആശയത്തിനാണ് സാധുത കിട്ടിയിരിക്കുന്നതെന്ന നിരീക്ഷണം ശക്തമാണ്. സ്വകാര്യമേഖലയ്ക്ക് ആധാർ നമ്പറുകൾ ശേഖരിക്കാൻ അനുവാദം നൽകുന്ന 57 ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയതാണ് കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നത്. സ്വകാര്യമേഖലയ്ക്ക് രാജ്യത്തെ തീറെഴുതുന്നതിനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണിതെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ആധാർ കേസിന്റെ ഭരണഘടനാസാധുത സുപ്രീംകോടതി അംഗീകരിച്ചത് മോദി സർക്കാരിന് ആശ്വാസമാണ്. അതേസമയം സ്വകാര്യ കമ്പനികൾ ഇതുവരെ ശേഖരിച്ച ആധാർ വിവരങ്ങൾ നശിപ്പിക്കുന്നതിന് ഇനിയിപ്പോൾ കേന്ദ്ര സർക്കാർ എന്തു നടപടിയാണെടുക്കുക എന്നതായിരിക്കും വരും ദിനങ്ങളിൽ ജനങ്ങൾ ഉറ്റുനോക്കുക. മണിബിൽ ആയാണ് മോദി സർക്കാർ ആധാർ കൊണ്ടുവന്നത്. രാജ്യസഭയെ മറികടന്ന് സംഗതി നിയമമാക്കുന്നതിനുള്ള എളുപ്പവഴിയായിരുന്നു ഇത്. ഈ നീക്കം സുപ്രീംകോടതി അംഗീകരിച്ചത് രാജ്യസഭയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്നുണ്ടെന്ന നിരീക്ഷണം കാണാതിരിക്കാനാവില്ല. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ സംബന്ധിക്കുന്ന സുപ്രധാന തീരുമാനങ്ങൾ ആഴത്തിലും വ്യാപ്തിയിലും വിലയിരുത്തപ്പെടുന്നതിനും സന്തുലിതമായ നിലപാടുകൾ സ്വീകരിക്കപ്പെടേണ്ടതിനുമാണ് രാജ്യസഭ എന്ന ആശയം ഭരണഘടന മുന്നോട്ടുവെച്ചത്. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്നതാണ് ആധാർ മണിബില്ലായി അവതരിപ്പിക്കാൻ ബിജെപി സർക്കാരിനെ പ്രേരിപ്പിച്ചത്. ഈ നടപടി സുപ്രീംകോടതിയിൽ പരാതിക്കാർ ചോദ്യം ചെയ്തിരുന്നു. പക്ഷേ, ആധാർ മണിബില്ലായി അവതരിപ്പിച്ചതിൽ പ്രശ്നമില്ലെന്നാണ് സുപ്രീംകോടിതയുടെ ഭൂരിപക്ഷ വിധി വ്യക്തമാക്കിയിരിക്കുന്നത്. ഇതിനോട് ശക്തമായ വിയോജിപ്പാണ് ജസ്റ്റിസ് ചന്ദ്രചൂഡ് രേഖപ്പെടുത്തിയതെന്ന് കാണേണ്ടതുണ്ട്. മണിബില്ലായി ആധാർ കൊണ്ടുവന്നത് ഭരണഘടനയുടെ മേലുള്ള തട്ടിപ്പാണെന്നാണ് അർത്ഥശങ്കയ്ക്കിടമില്ലാത്ത വിധത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത്. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വാക്കുകൾ മോദി സർക്കാരിനെ തീർച്ചയായും വരും ദിനങ്ങളിൽ വേട്ടയാടും.
from mathrubhumi.latestnews.rssfeed https://ift.tt/2zun9U9
via
IFTTT
No comments:
Post a Comment