മാങ്കുളം : മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ട് നിറയുന്നു. 91 ശതമാനം വെള്ളമാണ് അണക്കെട്ടിൽ ഇപ്പോഴുള്ളത്. കഴിഞ്ഞവർഷം ഇതേസമയം എട്ടുശതമാനം വെള്ളം മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. കേരളത്തിൽ കാലവർഷം ശക്തമായതുമുതൽ മുല്ലപ്പെരിയാർ വെള്ളം തമിഴ്നാട് പരമാവധി വൈഗയിൽ ശേഖരിക്കുന്നുണ്ട്. തുലാമഴ ശക്തമായാൽ ഒരുവട്ടംകൂടി മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ടിവരും. ഇത് പെരിയാർ തീരത്ത് വീണ്ടും ആശങ്ക സൃഷ്ടിക്കും. തമിഴ്നാട്ടിലെ തേനി, രാമനാഥപുരം, മധുര, ഡിണ്ടിഗൽ, ശിവഗംഗ ജില്ലകളിൽ കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിക്കുന്നത് മുല്ലപ്പെരിയാർ വെള്ളമാണ്. ലോവർ പെരിയാർവഴി കൊണ്ടുപോവുന്ന മുല്ലപ്പെരിയാർ വെള്ളം വൈഗ അണക്കെട്ടിലാണ് സംഭരിക്കുന്നത്. ഇവിടെ സംഭരണശേഷിയുടെ 91 ശതമാനം എത്തിയതോടെ കൂടുതൽ ഉൾക്കൊള്ളാനാവില്ല. അണക്കെട്ടിൽ 10 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ജലനിരപ്പാണിത്. കേരളത്തിലെ തുലാവർഷസമയത്താണ് തമിഴ്നാട്ടിലും മുല്ലപ്പെരിയാർ ഡാം പരിസരത്തും കൂടുതൽ മഴ കിട്ടുന്നത്. മുല്ലപ്പെരിയാറിൽ ഇപ്പോൾ 131.2 അടി വെള്ളമുണ്ട്. ഇവിടേക്ക് 649 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോൾ തമിഴ്നാട് 1868 ഘനയടി കൊണ്ടുപോവുന്നു. തുലാവർഷം കനത്താൽ ജലനിരപ്പ് വീണ്ടും ഉയരും. വൈഗ നിറഞ്ഞുനിൽക്കുന്നതിനാൽ മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ വെള്ളം ശേഖരിക്കാനാവില്ല. ഈ ഘട്ടത്തിൽ പെരിയാറിലേക്ക് വെള്ളം തുറന്നുവിടേണ്ടിവരും. പരിഹാരമായി വൈഗയിലെ ജലനിരപ്പ് കുറച്ച് മുല്ലപ്പെരിയാർ വെള്ളം സംഭരിക്കാൻ പാകത്തിലാക്കണം. അണക്കെട്ടുകളിൽ 10 വർഷത്തിനിടയിലെ കൂടിയ വെള്ളം രാജ്യത്തെ പ്രധാനപ്പെട്ട 91 അണക്കെട്ടുകളിൽ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഉയർന്ന ജലനിരപ്പാണ് ഇപ്പോഴുള്ളതെന്ന് കേന്ദ്ര ജലകമ്മിഷൻ. 119.04 ബില്യൺ ക്യൂബിക് മീറ്റർ വെള്ളമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം ഇതേസമയത്ത് 91.37 ബില്യൺ ക്യൂബിക് മീറ്ററായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ 10 വർഷത്തെ ശരാശരി 104.01 ബി.സി.എം ആണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ ജലശേഖരമുള്ളത് തെലങ്കാനയിലും (92 ശതമാനം) തമിഴ്നാട്ടിലും (80 ശതമാനം) ആണ്. ദക്ഷിണേന്ത്യയിലെ 31 ഡാമുകളിൽ ഇപ്പോൾ 82 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ 10 വർഷത്തെ ശരാശരി 62 ശതമാനമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2Mofie8
via
IFTTT
No comments:
Post a Comment