റിയാദ്: സൗദി അറേബ്യയിലെ വിദേശ തൊഴിലാളികൾ അയയ്ക്കുന്ന പണത്തിന് നികുതി ചുമത്താൻ ആലോചനയില്ലെന്ന് ധനമന്ത്രാലയം. ഇതുസംബന്ധിച്ചു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി. കഴിഞ്ഞ വർഷവും ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. വിദേശികൾ അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനുള്ള നിർദേശം ശൂറാ കൗൺസിൽ സാമ്പത്തികകാര്യ സമിതി സമർപ്പിച്ചതായി കഴിഞ്ഞദിവസം ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. അടുത്ത ബുധനാഴ്ച ചേരുന്ന ശൂറാ കൗൺസിൽ ഇത് ചർച്ച ചെയ്യുമെന്നും വാർത്തയിൽ പറഞ്ഞിരുന്നു. എന്നാൽ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പണം അയക്കുന്നത് നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു. വിദേശത്തേക്ക് പണം അയയ്ക്കുന്നതിന് നികുതിയോ അധികഫീസോ ചുമത്തില്ല. വിദേശ നിക്ഷേപകർക്ക് അനുയോജ്യമായ സമ്പദ്ഘടന വളർത്താനാണ് രാജ്യം ശ്രമിക്കുന്നത്. പണം അയക്കുന്നതിന് വിദേശികളോട് ധനകാര്യസ്ഥാപനങ്ങൾ സ്വീകരിക്കുന്ന സർവീസ് ചാർജിന്റെ അഞ്ചു ശതമാനം മൂല്യവർധിത നികുതി മാത്രമാണ് ഈടാക്കുന്നത് -മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയിലുള്ള 95 ലക്ഷം വിദേശികൾ കഴിഞ്ഞ വർഷം 3800 കോടി ഡോളർ മാതൃരാജ്യങ്ങളിലേക്ക് അയച്ചു എന്നാണ് കേന്ദ്രബാങ്കായ സൗദി അറേബ്യൻ മോണിട്ടറി ഏജൻസിയുടെ റിപ്പോർട്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2NiBqv1
via
IFTTT
No comments:
Post a Comment