ന്യൂഡൽഹി:കേരളത്തിലെ പ്രളയദുരന്തം നേരിടാൻ യു.എ.ഇ. അടക്കമുള്ള വിദേശരാജ്യങ്ങളുടെ സാമ്പത്തികസഹായം സ്വീകരിക്കേണ്ടെന്ന നിലപാട് കേന്ദ്രസർക്കാർ ആവർത്തിച്ചു. എന്നാൽ, വിദേശരാജ്യങ്ങളിലെ മലയാളിക്കൂട്ടായ്മകളിൽനിന്നു സഹായം സ്വീകരിക്കാം. മുഖ്യമന്ത്രി പിണറായി വിജയനുമായി ചൊവ്വാഴ്ച വൈകീട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കിയത്. സഹായാഭ്യർഥനയുമായി സംസ്ഥാനമന്ത്രിമാർ നടത്തുന്ന വിദേശയാത്രകൾക്കും തടസ്സമുണ്ടാകില്ല. കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പ്രളയദുരന്തം നേരിടുന്നതിനും പുനരധിവാസപ്രവർത്തനങ്ങൾക്കും കൂടുതൽ സാമ്പത്തികസഹായം നൽകണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ വിശദമായ നിവേദനവും നൽകി. കേരളത്തിനുണ്ടായ മൊത്തം നാശനഷ്ടത്തിന്റെ കണക്ക് അടുത്തമാസം കേന്ദ്രത്തിനു നൽകും. യു.എ.ഇ. അടക്കമുള്ള വിദേശരാജ്യങ്ങൾ വാഗ്ദാനംചെയ്ത സഹായം സ്വീകരിക്കാൻ അനുമതിനൽകണമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ അഭ്യർഥിച്ചു. എന്നാൽ, ഇതിന് നിലവിൽ തടസ്സമുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. സംസ്ഥാനം പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താഴ്ന്നപ്രദേശങ്ങളിലെ പുനരധിവാസപ്രവർത്തനങ്ങൾക്ക് ന്യൂസീലൻഡിന്റെ സഹായം തേടുന്നതിന് തടസ്സമുണ്ടാകില്ല. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നന്നായിരുന്നു. പ്രളയം നേരിടാൻ കേന്ദ്ര ഏജൻസികൾ നൽകിയ സഹകരണത്തിനു പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. കേരളത്തിൽ 700 കുടുംബങ്ങൾ ഇപ്പോഴും അഭയാർഥിക്യാമ്പുകളിലാണ്. വീടുകളുടെ നിർമാണം പൂർത്തിയാകുന്നമുറയ്ക്ക് അവർക്ക് വീടുകളിലേക്കു മടങ്ങാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിവേദനത്തിലെ ആവശ്യങ്ങൾ * പുനർനിർമാണപ്രവർത്തനങ്ങൾക്ക് ദേശീയ ദുരിതാശ്വാസനിധിയിൽനിന്ന് 4796 കോടി രൂപയുടെ അധികസഹായം * കേരളത്തിന്റെ വായ്പപരിധി നടപ്പു സാമ്പത്തിക വർഷം മൂന്നരശതമാനത്തിൽനിന്ന് നാലരശതമാനമാക്കണം. അടുത്തവർഷം മൂന്നരശതമാനമായി നിജപ്പെടുത്തണം. രണ്ടുവർഷംകൊണ്ട് 16,000 കോടിയുടെ അധികവായ്പ ലഭിക്കാൻ ഇതുപകാരപ്പെടും. * ഭവനരഹിതർക്ക് വീടുവെച്ചുകൊടുക്കാൻ കേന്ദ്രപദ്ധതികൾ പ്രകാരമുള്ള സഹായത്തിൽ 10 ശതമാനം വർധനവേണം. * കേന്ദ്ര റോഡ് ഫണ്ടിനത്തിൽ 3000 കോടി രൂപയുടെ സഹായം വേണം. * ദുരന്തബാധിതരായ ചെറുകിട വ്യാപാരികൾ, ചെറുവ്യവസായികൾ തുടങ്ങിയവർക്ക് സഹായം വേണം. * ലോകബാങ്ക്-എ.ഡി.ബി. തുടങ്ങിയ ഏജൻസികളുടെ സഹായം നേടിത്തരണം. * വിവിധ അന്താരാഷ്ട്ര ഏജൻസികളുടെ വായ്പയ്ക്കനുസൃതമായി ധനവിഭവം നൽകണം. * 5000 കോടി രൂപയുടെ പ്രത്യേക ഗ്രാന്റ് അനുവദിക്കണം.
from mathrubhumi.latestnews.rssfeed https://ift.tt/2Q6xew1
via
IFTTT
No comments:
Post a Comment