തൃശ്ശൂർ: കേരളത്തിലെ പോലീസ് സ്റ്റേഷൻ വളപ്പുകളിൽ തുരുമ്പെടുത്തു നശിക്കുന്നത് കോടിക്കണക്കിന് രൂപ വില വരുന്ന വാഹനങ്ങൾ. ഇവ ലേലംചെയ്ത് ദുരിതാശ്വാസനിധിയിലേക്ക് മുതൽക്കൂട്ടാമെന്ന ആശയം പോലീസ് സേനയിൽനിന്നുതന്നെ ഉയരുന്നു. ഓരോ പോലീസ് സ്റ്റേഷനിലും ശരാശരി നൂറ് വാഹനങ്ങൾ വരെ തുരുമ്പെടുത്തുനശിക്കുന്നുണ്ട്. ഇങ്ങനെ 455 പോലീസ് സ്റ്റേഷനുകളിലായി 45,500 വാഹനങ്ങളെങ്കിലുമുണ്ട്. ഇവയിൽ മിക്കവയും കോടതിനടപടികൾ പൂർത്തിയായവയാണ്. ഒരു വാഹനത്തിന് അയ്യായിരം രൂപ വില കണക്കാക്കിയാൽത്തന്നെ 22 കോടി രൂപയിലേറെ ലഭിക്കും. ബൈക്ക് മുതൽ നാഷണൽ പെർമിറ്റ് ലോറി വരെയുണ്ട് ഇക്കൂട്ടത്തിൽ. ഏതെങ്കിലും ഘട്ടത്തിൽ കോടതി ഇടപെടുമ്പോൾ മാത്രമാണ് ഇവ ലേലം ചെയ്യുന്നത്. വില നിശ്ചയിക്കുന്നതിലെ അപാകംമൂലം ലേലത്തിൽ എടുക്കാൻ ആരും തയ്യാറാകാത്ത അവസ്ഥയുമുണ്ട്. കേസിൽ ഉൾപ്പെട്ടതും സംശയാസ്പദമായി കണ്ടെത്തിയതുമായ വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സംശയാസ്പദമായി പിടിച്ചെടുത്ത വാഹനങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യാൻ പലപ്പോഴും സാധിക്കാറില്ല. കള്ളനമ്പറുകളാകും ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ഇതിന്റെ കാരണം. കേസെടുക്കാൻ ശരിയായ നമ്പറും രേഖകളും കണ്ടെത്തേണ്ടിവരുന്നു. ഇതിനു സാധിക്കാത്തതിനാൽ ഒരു കണക്കിലും ഇത്തരം വാഹനങ്ങൾ ഉൾപ്പെടുന്നുമില്ല. അതിനാൽ നേരിട്ടുള്ള കണക്കെടുപ്പിലൂടെ മാത്രമേ എണ്ണം കൃത്യമാക്കാൻ സാധിക്കൂ. ലേലം പാളുന്നു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരാണ് ഇത്തരം വാഹനങ്ങളുടെ വില നിശ്ചയിക്കുന്നത്. വാഹനത്തിന്റെ പഴക്കം നോക്കി പൊതുവില നിശ്ചയിക്കുകയാണ് ചെയ്യുന്നത്. വർഷങ്ങളോളം വെയിലും മഴയുമേറ്റുകിടക്കുന്ന വാഹനങ്ങളാണ് ഇവയെന്ന് വിലയിടുമ്പോൾ പരിഗണിക്കുന്നില്ല. അതേസമയം ലേലം വിളിക്കാനെത്തുന്നവർ കൂട്ടുകെട്ടുണ്ടാക്കി വില വളരെ കുറയ്ക്കുന്ന രീതിയും ചിലയിടത്തു നിലവിലുണ്ട്. 80 വാഹനങ്ങൾ ലേലത്തിനു വെച്ചാൽ നാലോ അഞ്ചോ എണ്ണം മാത്രമാണ് വിറ്റുപോകുന്നത്. സ്ഥലംമുടക്കികൾ എല്ലാ സ്റ്റേഷനുകളിലെയും പ്രധാന സ്ഥലംമുടക്കികളാണ് ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ. സ്റ്റേഷൻ വളപ്പ് നിറയുമ്പോൾ റോഡിലും ഇതു നിർത്തിയിടുന്നു. പുഴകൾക്കു സമീപമുള്ള സ്റ്റേഷനുകളിൽ വാഹനങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ലോറിയും മറ്റുമാണ് കൂടുതൽ ഉണ്ടാകുക. ഇത്തരം വാഹനങ്ങൾ കൊതുകുകളുടെയും എലികളുടെയും കേന്ദ്രങ്ങളാവുന്ന സ്ഥിതിയുമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2O0JzkP
via
IFTTT
No comments:
Post a Comment