കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിനെതിരെ കേസ്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയെടുത്ത് അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം. പരാതിക്കാരിയായ കന്യാസ്ത്രീ ഉൾപ്പെട്ട സന്യാസിനി സമൂഹമാണ് ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ഇരയുടെ സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന നിയമം കാറ്റിൽപ്പറത്തി ഫോട്ടോ പുറത്തുവിട്ടത്. ബിഷപ്പിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് എംജെ കോൺഗ്രിഗേഷൻ (മിഷ്ണറീസ് ഓഫ് ജീസസ്) നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി മാധ്യമങ്ങൾക്ക് നൽകിയ പത്രക്കുറിപ്പിനോടൊപ്പമാണ് കന്യാസ്ത്രീയുടെ ചിത്രവും പുറത്തുവിട്ടത്. ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോയോടൊപ്പം 2015 മെയ് 23ന് ഒരു സ്വകാര്യ ചടങ്ങിൽ ഇരയായ കന്യാസ്ത്രീ വേദി പങ്കിട്ടിരുന്നു. തെളിവെന്ന തരത്തിൽ ഈ ചിത്രമാണ് പത്രക്കുറിപ്പിനൊപ്പം ഉൾപ്പെടുത്തിയത്. വെള്ളിയാഴ്ച്ച രാവിലെയാണ് മാധ്യമങ്ങൾക്ക് പത്രക്കുറിപ്പ് ലഭിച്ചത്. തെളിവ് എന്ന നിലയ്ക്കാണ് ചിത്രം കൈമാറുന്നതെന്ന് സന്യാസിനി സമൂഹം അവകാശപ്പെട്ടിരുന്നു. പത്രക്കുറിപ്പിന്റെ ഭാഗമായുള്ള ഫോട്ടോയിലുള്ള പരാതിക്കാരിയുടെ മുഖവും ഐഡന്റിറ്റിയും മറച്ചു മാത്രമെ പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കാവു എന്നും അല്ലാത്ത പക്ഷം മഠം ഉത്തരവാദി ആയിരിക്കില്ലെന്നും പത്രക്കുറിപ്പിന്റെ അവസാന ഭാഗത്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ, സെക്ഷൻ 228 എ പ്രകാരം കുറ്റകരമായ നടപടിയാണ് സന്യാസിനി സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
from mathrubhumi.latestnews.rssfeed https://ift.tt/2xb2Zgn
via
IFTTT
No comments:
Post a Comment