അടൂർ: സംവിധായകൻ ഡോ. ബിജുവും ജോയ് മാത്യുവും തമ്മിൽ അഞ്ച് വർഷമായി തുടരുന്ന കേസിന് സിനിമയെ വെല്ലുന്ന ക്ളൈമാക്സ്. പിണക്കം അവസാനിപ്പിച്ച ഇരുവരും ഇനി കോടതിവ്യവഹാരങ്ങളെപ്പറ്റി അടുത്ത സിനിമ പ്ലാൻ ചെയ്യുകയാണെന്നും പ്രഖ്യാപിച്ചാണ് മടങ്ങിയത്. ‘ഷട്ടറി’ന് അവാർഡ് നിഷേധിച്ചെന്ന് ആരോപിച്ച് ജോയ് മാത്യു അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പറഞ്ഞാണ് ഡോ. ബിജു 2013-ൽ കേസ് കൊടുത്തത്. ‘ഷട്ടറി’ന്റെ സംവിധായകനായിരുന്നു ജോയ് മാത്യു. ബിജു ദേശീയ അവാർഡ് നിർണയ സമിതി ജൂറിയംഗവും. ഇതിൽ രണ്ടു കക്ഷികളും വ്യാഴാഴ്ച അടൂർ കോടതിയിലെത്തി. മാപ്പ് പറഞ്ഞാൽ കേസുമായി പോകില്ലെന്ന് ബിജു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ജോയ് മാത്യു മാപ്പ് പറയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഒത്തുതീർപ്പാക്കാവുന്ന കേസാണിതെന്ന് ഇവർ എത്തിയപ്പോൾ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. എന്നാൽ മാപ്പ് പറയാൻ ജോയ് മാത്യു തയ്യാറല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. രണ്ടുകൂട്ടരുടെയും വാദം കേട്ട കോടതി ഇരുവർക്കും തമ്മിൽ സംസാരിക്കാൻ അവസരം നൽകി. അഭിഭാഷകരുടെ മുറിയിലെത്തിയ ഇരുവരും അഭിഭാഷകരുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾതന്നെ പ്രശ്നങ്ങളെല്ലാം അവസാനിക്കുകയായിരുന്നു. പിന്നീട് കോടതിക്ക് പുറത്തെത്തി ഇരുവരും തോളിൽ കൈയിട്ടാണ് കേസും പിണക്കവും അവസാനിപ്പിച്ചതിന്റെ സന്തോഷം പങ്കിട്ടത്. ഇതൊരു സൗഹൃദപ്പിണക്കമാണെന്നും വൈകാരികപ്രകടനമായിട്ട് കണ്ടാൽമതിയെന്നുമായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.
from mathrubhumi.latestnews.rssfeed https://ift.tt/2OVnX9Z
via
IFTTT
No comments:
Post a Comment