ന്യൂഡൽഹി: ഹാരിസൺ കേസിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. 38,000 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാകുന്ന തീരുമാനമാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് വന്നിരിക്കുന്നത്. ഹാരിസൺ ഉൾപ്പെടെ വിവിധ പ്ലാന്റേഷനുകളുകളുടെ കൈവശമുണ്ടായിരുന്ന 38,000 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യൽ ഓഫീസർ എടുത്ത നടപടികൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീലാണ് സുപ്രീംകോടതി ഇപ്പോൾ തള്ളിയത്. കേരള ഭൂ സംരക്ഷണ നിയമപ്രകാരം സ്പെഷ്യൽ ഓഫീസർക്ക് കോടതിയുടെ അധികാരങ്ങൾ ഉണ്ടെന്നും തർക്കഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിക്കാൻ സ്പെഷ്യൽ ഓഫീസർക്ക് അധികാരമുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം. ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. സർക്കാർ പറയുന്ന അധികാരങ്ങൾ സ്പെഷ്യൽ ഓഫീസർക്ക് ഇല്ലെന്നും അതിന് സിവിൽ കോടതിക്ക് മാത്രമാണ് അധികാരമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. തുടർന്ന് ഭൂമി ഏറ്റെടുത്ത നടപടി കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ തീരുമാനം അപ്പാടെ അംഗീകരിക്കുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഭൂമിയിൽ ഉടമസ്ഥാവകാശം നിശ്ചയിക്കാൻ സിവിൽ കോടതിയിൽ കേസ് നടത്താൻ നേരത്തെ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഇതേ നിർദ്ദേശം തന്നെയാണ് സുപ്രീം കോടതിയിൽ നിന്നുമുണ്ടായത്. കേരള ഭൂസംരക്ഷണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനോ, ഉടമസ്ഥാവകാശം നിശ്ചയിക്കാനോ സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസർക്ക് അധികാരമില്ലെന്നും അതിന് അധികാരമുള്ളത് സിവിൽ കോടതിക്ക് മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതിനാൽ ഭൂമിയിലെ ഉടമസ്ഥാവകാശത്തിനായി സർക്കാരിന് സിവിൽ കോടതിയിൽ കേസ് നടത്താമെന്നും സുപ്രീംകോടതി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2NjWuSs
via
IFTTT
No comments:
Post a Comment