തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെഅറസ്റ്റ് രേഖപ്പെടുത്തിയെന്ന് സൂചന. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക്ഒന്നരയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം അടുത്ത ബന്ധുക്കളേയും ബിഷപ്പിന്റെ അഭിഭാഷകരേയും പോലീസ് അറിയിച്ചു. കോട്ടയം എസ്.പി രണ്ടരയോടെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിക്കും. വെള്ളിയാഴ്ച രാവിലെ ഐജി വിജയ് സാഖറേയുടെ ഓഫീസിൽ എസ്.പി ഹരിശങ്കർ നടത്തിയ രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ബിഷപ്പിന്റെ മൊഴികൾ വിശദമായി വിലയിരുത്തി. അറസ്റ്റിനുള്ള അനുമതി ഐജിയിൽ നിന്ന് വാങ്ങിയാണ് എസ്.പി ചോദ്യം ചെയ്യൽ നടക്കുന്ന തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ല് ഓഫീസിലേക്ക് പുറപ്പെട്ടത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ച സ്ഥിതിക്ക് അറസ്റ്റിലേക്ക് കടക്കാം എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേരുകയായിരുന്നു. ബിഷപ്പിനെവൈക്കം കോടതിയിൽ മജിസ്ട്രേറ്റിന് മുമ്പാകെയാകും ഹാജരാക്കുക. അറസ്റ്റ് മുന്നിൽ കണ്ട് ബിഷപ്പിന്റെ അഭിഭാഷകർ ജാമ്യാപേക്ഷ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഹോട്ടലിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുറപ്പെട്ടപ്പോൾ തന്നെ അറസ്റ്റ് ഉണ്ടാകും എന്ന സൂചന ബിഷപ്പിന്റെ കേന്ദ്രങ്ങളോട് പോലീസ് സൂചിപ്പിച്ചിരുന്നു. 10 ശതമാനം കാര്യങ്ങളിൽ കൂടി വ്യക്തത വേണ്ടതിനാലാണ് ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് നീളുന്നതെന്ന് എസ്.പി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ബിഷപ്പ് പറഞ്ഞ ചില മറുപടിയിൽ വ്യക്തത വരുത്താൻ വെള്ളിയാഴ്ച തൃപ്പൂണിത്തുറയിൽ ചോദ്യം ചെയ്യൽ നടക്കുമ്പോൾ തന്നെ സമാന്തരമായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വാകത്താനം സി.ഐ രേഖപ്പെടുത്തി. മൊഴികളിലെ വൈരുദ്ധ്യവും ബിഷപ്പിന്റെ വിശദീകരണവും അത് ശരിയോ തെറ്റോ എന്ന് ബോധ്യപ്പെടുന്നതിനാണ് കന്യാസ്ത്രീയുടെ മൊഴി വീണ്ടും എടുത്തത്. രാവിലെ 9.50 ന് എത്തിയ സംഘം 10.30നാണ് മൊഴിയെടുപ്പ് പൂർത്തിയാക്കി മടങ്ങിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2xnQ0Iv
via
IFTTT
No comments:
Post a Comment