കൊച്ചി/സേലം/തൊടുപുഴ: മഹാപ്രളയത്തിൽനിന്ന് കേരളം പതുക്കെ കരകയറുന്നതിനിടെ വീണ്ടും മുല്ലപ്പെരിയാർ ഭീഷണിയുമായി തമിഴ്നാട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142-ൽനിന്ന് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി സേലത്ത് പറഞ്ഞു. സുപ്രീംകോടതിയുടെ അനുമതി ലഭിച്ചാലുടൻ ജലനിരപ്പ് 152 അടിയാക്കുമെന്നും അണക്കെട്ട് ബലപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. മഴ തുടങ്ങുന്നതിനുമുമ്പ് പരിശോധനാസംഘം അണക്കെട്ട് ഉറപ്പുള്ളതാണെന്ന് സർട്ടിഫിക്കറ്റ് നല്കിയിരുന്നു. മഴയിൽ കേരളത്തിലെ എല്ലാ അണക്കെട്ടുകളും നിറഞ്ഞുകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടായി. എന്നാൽ, മുല്ലപ്പെരിയാറിൽനിന്നുള്ള വെള്ളം കാരണമാണ് പ്രളയമുണ്ടായതെന്ന തെറ്റായ കാര്യമാണ് കേരളം പ്രചരിപ്പിക്കുന്നതെന്ന് പളനിസ്വാമി പറഞ്ഞു. ജലനിരപ്പ് ഉയർത്താൻ നടപടിയെടുക്കുന്നതിനാലാണ് ഇൗ പ്രചാരണമെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. 136 അടിയായിരുന്നു നേരത്തേ അണക്കെട്ടിന്റെ പൂർണ ജലനിരപ്പ്. കേരളവും തമിഴ്നാടും തമ്മിൽ നടന്ന നിയമപോരാട്ടത്തിനൊടുവിൽ ഇത് 142 അടിയായി സുപ്രീംകോടതി നിശ്ചയിച്ചു. അണക്കെട്ട് ബലപ്പെടുത്തിയ ശേഷം തമിഴ്നാടിന്റെ ആവശ്യപ്രകാരം 152 അടിയാക്കുന്നത് ആലോചിക്കാമെന്നായിരുന്നു കോടതിവിധി. അതാണിപ്പോൾ തമിഴ്നാട് ഉയർത്തിക്കൊണ്ടുവരുന്നത്. കേരളത്തിൽ വൻ പ്രളയമുണ്ടായ സാഹചര്യത്തിൽ മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. ജലനിരപ്പ് 142 അടിയാക്കി അണക്കെട്ടിന്റെ 'ബലം' കേരളത്തെ കാട്ടിക്കൊടുക്കാനുള്ള തമിഴ്നാടിന്റെ അവസരമാണ് കോടതി ഇടപെടലിലൂടെ ഇല്ലാതായത്. മുല്ലപ്പെരിയാർ അണ തുറന്നുവിട്ടത് കേരളത്തിലെ പ്രളയത്തിന്റെ ശക്തി വർധിപ്പിച്ചുവെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും തമിഴ്നാട് അത് നിഷേധിക്കുകയാണ്. മുല്ലപ്പെരിയാർ വെള്ളം താഴ്വാരങ്ങളിൽ വലിയ നാശംവിതച്ചു. നേരത്തേ ആളുകളെ ഒഴിപ്പിക്കാൻ സാധിച്ചതിനാൽ അപകടത്തിന്റെ തോത് കുറയ്ക്കാനായെന്ന് മാത്രം. പ്രളയത്തിന്റെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ മേൽനോട്ടസമിതിക്കും കേന്ദ്ര ജല കമ്മിഷനും അവിടത്തെ വൃഷ്ടിപ്രദേശത്തെ മഴയുടെ സാധ്യത കുറച്ചെങ്കിലും ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരളം. ഇതു മനസ്സിലാക്കിക്കൊണ്ടാണ് അണക്കെട്ട് ബലപ്പെടുത്താനും ജലനിരപ്പ് 152 അടിയാക്കാനും തമിഴ്നാട് ഇപ്പോൾ തയ്യാറാകുന്നത്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതാണ് മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശമെന്ന് പ്രളയത്തിൽ വ്യക്തമായതാണ്. 152 അടിയിലേക്കു ജലനിരപ്പ് ഉയർത്തുന്നത് കേരളത്തിനു വലിയ ഭീഷണിയാകും. മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായാൽ അണക്കെട്ടിന് അത് ഭീഷണിയാകുമെന്ന് ഡൽഹി ഐ.ഐ.ടി.യിലെ വിദഗ്ധരുടെ റിപ്പോർട്ടുണ്ട്. ശക്തമായ മഴയുണ്ടായാൽ ഇവിടത്തെ ജലനിരപ്പ് 160 അടിയിലും ഉയരുമെന്നാണ് ഐ.ഐ.ടി.യിലെ അധ്യാപകരും ജലശാസ്ത്ര വിദഗ്ധരുമായ ഡോ. എ.കെ. ഗൊസൈൻ, ഡോ. സുബാഷ് ചന്ദർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മുന്നറിയിപ്പ്. അണക്കെട്ടിലേക്കുള്ള പാലം തകർന്നു മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള റോഡിലെ പാലം തകർന്നത് തമിഴ്നാടിന് തിരിച്ചടിയായി. കൂടുതൽ വെള്ളം തുറന്നുവിട്ടതുകൊണ്ടാണ് പാലം തകർന്നത്. ഈ റോഡിലൂടെയാണ് അണക്കെട്ട് ബലപ്പെടുത്താനുള്ള സിമന്റും കല്ലും മണലും മറ്റും കൊണ്ടുപോയിരുന്നത്. അണക്കെട്ടിന്റെ ചോർച്ച മറയ്ക്കാൻ അടിയന്തര അറ്റകുറ്റപ്പണികൾക്ക് തയ്യാറെടുത്ത തമിഴ്നാടിന് അവരുടെ തന്നെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലം ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2wwRXC2
via
IFTTT
No comments:
Post a Comment