: പ്രളയമാലിന്യ ശേഖരണത്തിന് ചുമതലയുള്ള ക്ലീൻ കേരള കമ്പനി സംസ്ഥാനത്തുനിന്ന് ഇതുവരെ ശേഖരിച്ചത് 1500 ടൺ മാലിന്യം. തുലാവർഷത്തിന് മുമ്പ് മാലിന്യസംസ്‌കരണം നടന്നില്ലെങ്കിൽ പകർച്ചവ്യാധികളുടെ കാലമാണ് കേരളത്തെ കാത്തിരിക്കുന്നത്. ഏറ്റവും കൂടുതൽ മാലിന്യം ലഭിച്ചത് കൊച്ചിയിൽനിന്നാണ്-700 ടൺ. മാലിന്യം തള്ളിയതിനെച്ചൊല്ലി പല സ്ഥലങ്ങളിലും സംഘർഷവുമുണ്ടാകുന്നുണ്ട്. തൃശ്ശൂരിൽനിന്ന് 294 ടണ്ണും വയനാടുനിന്ന് 250 ടൺ മാലിന്യവുമാണ് ശേഖരിച്ചിട്ടുള്ളത്. ഏറ്റവും അവസാനം മാലിന്യശേഖരണം തുടങ്ങിയ ചെങ്ങന്നൂരിൽ ആറു ടൺ മാലിന്യം നീക്കി. തദ്ദേശ സ്ഥാപനങ്ങൾ പ്രളയമാലിന്യം ഒന്നോ രണ്ടോ ഇടങ്ങളിലായി ശേഖരിക്കണമെന്ന വ്യവസ്ഥ പലേടത്തും നടപ്പാകുന്നില്ല. നാട്ടുകാരുടെ എതിർപ്പുമൂലം മാലിന്യശേഖരണത്തിനുള്ള സ്ഥലം കണ്ടെത്തലും വെല്ലുവിളിയാണ്. ശേഖരിക്കുന്ന മാലിന്യം ആദ്യം തരംതിരിക്കും. ഇ-വേസ്റ്റ് ഹൈദരാബാദിൽനിന്നുള്ള കമ്പനിക്കാണ് നൽകുന്നത്. പ്ലാസ്റ്റിക് മാലിന്യം നുറുക്കിയെടുത്ത് റോഡ് ടാറിങ്ങിനായി ഉപയോഗിക്കും. അല്ലാത്തവ ഭൂമി നിരപ്പാക്കാൻ നൽകുമെന്ന് ക്ലീൻ കേരള കമ്പനി അധികൃതർ പറഞ്ഞു.ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, കംപ്യൂട്ടർ തുടങ്ങിയ ഇ-മാലിന്യമാണ് ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇവ കൊടുക്കാൻ വീട്ടുകാർ തയ്യാറല്ല. കണക്കെടുപ്പിന് കേടുപാട് സംഭവിച്ചവ കാണിക്കേണ്ടി വരുമെന്നതിനാലാണിത്.വെള്ളവും ചെളിയും കയറി ഒരുതരത്തിലും ഉപയോഗിക്കാനാവാത്ത കിടക്കകളാണ് മറ്റൊരു പ്രശ്നം. ചെങ്ങന്നൂരിൽ മാത്രം 45,000 വീടുകളിൽ വെള്ളം കയറി. ഒരു വീട്ടിൽ രണ്ട് കിടക്കകൾ എന്ന കണക്കെടുത്താൽ തന്നെ ഒരുലക്ഷത്തിനടുത്ത് കിടക്കകളാണ് ചെങ്ങന്നൂർ നഗരസഭയിൽ മാത്രം ഉപേക്ഷിക്കപ്പെട്ടത്. കത്തിച്ചാൽ വലിയതോതിൽ വായുമലിനീകരണം ഉണ്ടാകാനിടയുള്ള കിടക്കകൾ എന്തു ചെയ്യുമെന്നതിന് ഉത്തരമില്ല.മറ്റൊന്ന് പ്ളാസ്റ്റിക് വെള്ളക്കുപ്പികളാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ലക്ഷക്കണക്കിന് വെള്ളക്കുപ്പികളാണ് എത്തിയത്. തുച്ഛമായ വിലയാണ് കിട്ടുന്നതെന്നതിനാൽ ആക്രി പെറുക്കുന്നവർ പോലും ഇതെടുക്കുന്നില്ല. പ്രളയത്തിനുശേഷം പുഴകളിൽ പ്ലാസ്റ്റിക് മാലിന്യം വൻതോതിൽ വന്നടിഞ്ഞിട്ടുണ്ട്. വരട്ടാർ, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാർ എന്നിവയാണിതിൽ പ്രധാനം. ഇതിന് പുറമേയാണ് പ്രളയമാലിന്യം തള്ളുന്നതിനെ ചൊല്ലിയുള്ള സംഘർഷം. സംരക്ഷിത വനമേഖലയായ അതിരപ്പിള്ളിയിൽ പ്രളയമാലിന്യം തള്ളാനുള്ള നീക്കം കഴിഞ്ഞദിവസം നാട്ടുകാർ തടഞ്ഞു. കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിൽ വൻതോതിലാണ് പ്രളയമാലിന്യം എത്തുന്നത്. മറ്റ് ജില്ലകളിൽനിന്നുപോലും കണക്കിലധികം മാലിന്യമെത്താൻ തുടങ്ങിയതോടെ ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2wWpl4v
via
IFTTT
No comments:
Post a Comment