ന്യുയോര്‍ക്ക്: മ്യാന്‍മറിലെ റഖിനെയില്‍ നടന്ന കൂട്ടക്കൊലയില്‍ സൈനിക നേതൃത്വം അന്വേഷണം നേരിടേണ്ടതാണെന്ന് ഐക്യരാഷ്ട്ര സമിതിയുടെ റിപ്പോര്‍ട്ട്. റൊഹിന്‍ഗ്യന്‍ മുസ്ലീംകള്‍ക്കെതിരെ നടന്ന മനുഷ്യത്വരഹിതമായ നടപടിക്കും കൂട്ടക്കൊലയ്ക്കും സൈന്യത്തിനെതിരെ കടുത്തഭാഷയിലാണ് റിപ്പോര്‍ട്ടില്‍ അപലപിച്ചിരിക്കുന്നത്. മേഖലയില്‍ ആയിരക്കണക്കിന് ആളുകളില്‍ നിന്നും സ്വീകരിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. യഥാര്‍ത്ഥ സുരക്ഷാ ഭീഷണികള്‍ ഉള്‍ക്കൊള്ളാനാകാതെയുള്ള സൈന്യത്തിന്റെ തന്ത്രമായിരുന്നു അതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂ ചിക്കെതിരെയും യു.എന്‍ റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉണ്ട്. പ്രശ്നത്തില്‍ ഇടപെട്ട് അക്രമം അവസാനിപ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമാന്‍ഡര്‍ ഇന്‍ ചീഫ് മിഗ് ഓങ് ഹെയ്‌നും ഉപമേധാവിയും അടക്കം ആറ് മുതിര്‍ന്ന സൈനിക നേതാക്കളുടെ പേര് എടുത്തുപറഞ്ഞാണ് അവര്‍ വിചാരണ നേരിടണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. വിഷയം ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ടിന് കൈമാറണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
തീവ്രവാദികള്‍ക്കെതിരെയാണ് സൈനിക നടപടിയെന്നാണ് സര്‍ക്കാര്‍ നിരന്തരം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സൈന്യം ഇത്തരത്തില്‍ കുറ്റകൃത്യങ്ങളെ നിഷേധിക്കുന്നതും സാധാരണത്വം കല്പിക്കുന്നതും ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതും ഞെട്ടലുളവാക്കുന്നു. വകതിരിവില്ലാത്ത കൊലപാതങ്ങളെയും സ്ത്രീകളെ കൂട്ടമാനഭംഗം ചെയ്തതിനേയും കുട്ടികളെ പീഡിപ്പിച്ചതിനേയും ഗ്രാമങ്ങള്‍ ചുട്ടെരിച്ചതിനെയും ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
മ്യാന്‍മറില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കാന്‍ 2017 മാര്‍ച്ചിലാണ് യു.എന്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫാക്ട് ഫൈന്‍ഡിംഗ് മിഷന്‍ രൂപീകരിച്ചത്. ഓഗസ്റ്റിലാണ് റൊഹിന്‍ഗ്യനുകള്‍ക്കെതിരെ സൈന്യത്തിന്റെ നടപടി ആരംഭിച്ചത്. കൂട്ടക്കൊലയെ തുടര്‍ന്ന് ഏഴു ലക്ഷത്തോളം റൊഹിന്‍ഗ്യകളാണ് കൂട്ടത്തോടെ പലായനംചെയ്തത്.
from mangalam.com https://ift.tt/2Ltk4Xi
via IFTTT
No comments:
Post a Comment