ഹൈദരാബാദ്: പ്രളയക്കെടുതിയിലായ കേരളത്തിനു വിദേശരാജ്യങ്ങളിൽനിന്ന് സാമ്പത്തികസഹായം നേടുന്നതിനു നയപരമായ തടസ്സങ്ങളുണ്ടെന്ന് ഇന്ത്യയുടെ മുൻ നയതന്ത്രജ്ഞൻ തൽമീസ് അഹമ്മദ്. പണം സ്വീകരിക്കുന്നപക്ഷം പൗരന്മാരെ പരിപാലിക്കുന്നതിന് ഇന്ത്യക്ക് പണത്തിനു ക്ഷാമമുണ്ടെന്നു തോന്നാനിടവന്നേക്കാം. യാഥാർഥത്തിൽ ഇത്തരമൊരു അവസ്ഥയില്ല. അതുകൊണ്ടാണ് ഇന്ത്യ വിദേശസഹായം സ്വീകരിക്കാത്തത്- അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദി അറേബ്യ, ഒമാൻ, യു.എ.ഇ. എന്നീ രാജ്യങ്ങളിൽ ഇന്ത്യൻ സ്ഥാനപതിയായിരുന്നു തൽമീസ് അഹമ്മദ്. “കേരളത്തിന് യു.എ.ഇ.യിൽനിന്ന് 700 കോടി രൂപയുടെ സഹായവാഗ്ദാനം ലഭിച്ചത് നല്ലകാര്യമാണ്. എന്നാൽ, ഇത്തരത്തിൽ വലിയതുക സ്വീകരിക്കുന്നതിനു പ്രശ്നമുണ്ട്. ഉഭയകക്ഷി അടിസ്ഥാനത്തിൽ കഴിഞ്ഞകാലങ്ങളിൽ പണം കൈമാറിയതായി അറിവില്ല. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാർ സാമ്പത്തികസഹായം നൽകുന്നത് സാധാരണമാണ്. അവർ ശേഖരിക്കുന്ന തുക എംബസികൾ വഴി രാജ്യത്തേക്ക് ആർ.ബി.ഐ. ഡ്രാഫ്റ്റായി അയക്കുകയാണ് പതിവ്”- അദ്ദേഹം പറഞ്ഞു.പണത്തിനുപകരം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ വസ്തുക്കൾ നൽകുകയാണ് വിദേശരാജ്യങ്ങളിൽ പതിവ്. 2001-ൽ ഭുജിൽ ഭൂമികുലുക്കമുണ്ടായപ്പോൾ സൗദി അറേബ്യ മൂന്നു വിമാനങ്ങളിലായി ഇത്തരം വസ്തുക്കൾ ഇന്ത്യയിലെത്തിച്ചിരുന്നെന്നും തൽമീസ് അഹമ്മദ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2BE1SL4
via
IFTTT
No comments:
Post a Comment