അബുദാബി: പൊതുമാപ്പിൽ പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് അബുദാബിലെ പത്തുവയസ്സുകാരിയായ മലീഹ. വർഷങ്ങളായി മലീഹയ്ക്ക് വീടിനുപുറത്തുള്ള ലോകവുമായി ബന്ധമില്ല. രണ്ടാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നതോടെ അവൾക്ക് കൂട്ടുകാരുമില്ല. പുറംലോകത്തെപ്പേടിച്ച് തന്റെ ലാപ്‌ടോപ്പിലെ കാർട്ടൂൺ കഥാപാത്രങ്ങൾക്കൊപ്പമാണ് മലീഹയുടെ ജീവിതം.തൃശ്ശൂർ സ്വദേശിയായ ഫൈസലിന്റെയും ബിന്ദുവിന്റെയും മകളാണ് മലീഹ. നല്ലരീതിയിൽ ജീവിച്ചുവന്ന കുടുംബം. അച്ഛനും അമ്മയും ചേർന്ന് ആരംഭിച്ച ബിസിനസ് നഷ്ടത്തിലായതോടെയാണ് മലീഹയുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാവുന്നത്. ചെക്കുകേസിൽപ്പെട്ട് അമ്മ ജയിലിലായി. ബാധ്യതകൾ തീർക്കാനുള്ള ഓട്ടത്തിനിടയിൽ പിതാവ് ഫൈസൽ സാമ്പത്തികമായി തളർന്നു.വിസാകാലാവധി കഴിഞ്ഞ് ഏഴ് വർഷവുമായി. മലീഹയ്ക്ക് പാസ്‌പോർട്ട് ഉണ്ടെങ്കിലും വിസയോ എമിറേറ്റ്‌സ് ഐഡിയോ ഇല്ല. പൊതുമാപ്പിന്റെ സാധ്യതകളിലാണ് ഇവരുടെ പ്രതീക്ഷ മുഴുവനും.1995-ലാണ് ഫൈസൽ യു.എ.ഇ.യിലെത്തിയത്. ഒൻപതുവർഷം എൻജിനീയറായി ജോലിയെടുത്തു. ഫാർമസിസ്റ്റായ ബിന്ദുവിനെ പരിചയപ്പെടുകയും 2004-ൽ ഇവർ വിഹാഹിതരാവുകയും ചെയ്തു. ഹിന്ദു-മുസ്‌ലിം വിവാഹമായതിനാലുള്ള എതിർപ്പിനുപുറമേ ബിന്ദു വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയും കൂടിയാണെന്നതും വിവാഹത്തിന് എതിർപ്പുണ്ടാക്കി. എന്നാൽ, ഉറച്ച തീരുമാനത്തോടെ ഇവർ വിവാഹജീവിതത്തിലേക്ക് കടന്നു. അതിനിടെ ബിസിനസ് തുടങ്ങാനുള്ള തീരുമാനമാണ് എല്ലാം തകർത്തത്. 2007-ൽ ആദ്യ ചെക്ക് മടങ്ങുകയും ഫൈസൽ ജയിലാവുകയും ചെയ്തു. ഈസമയത്ത് ഗർഭിണിയായിരുന്ന ബിന്ദുവിന്റെ ഉറപ്പിൽ രണ്ട് ബാങ്ക് ചെക്കുകൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒരാൾ ഫൈസലിനെ സഹായിക്കാമെന്നേറ്റു. എന്നാൽ, ചെക്ക് കാണാതായെന്നുപറഞ്ഞ് ഇയാൾ പണം നൽകിയില്ല. അറിയുന്ന ആൾ ആയതിനാൽ ചെക്ക് കാണാതായെന്നുപറഞ്ഞതിൽ ബിന്ദുവിന് അസ്വാഭാവികത തോന്നിയതുമില്ല. മറ്റൊരു പ്രോജക്ടിന്റെ ഭാഗമായി പണം ലഭിച്ചപ്പോൾ പിഴയടച്ച് ഫൈസൽ ബാധ്യത തീർത്ത് പുറത്തുവരുകയും ചെയ്തു. എന്നാൽ, ബിന്ദു നൽകിയ ചെക്കിൽ ഒമ്പതുലക്ഷം ദിർഹം അയാൾ എഴുതി ബാങ്കിൽ സമർപ്പിച്ചു. തുടർന്ന് ബിന്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഫൈസൽ ജയിലിൽനിന്നിറങ്ങിയത്. തുടർന്ന് ഭാര്യയെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. രണ്ടുലക്ഷത്തോളം ദിർഹം ബിന്ദുവിന്റെ ജാമ്യത്തിനായി ഫൈസൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, 10 ലക്ഷം ദിർഹത്തിന്റെ മറ്റൊരു ചെക്കുകൂടി നേരത്തേ ബാങ്കിൽ സമർപ്പിച്ചതിനാൽ ബിന്ദു ഇപ്പോഴും ജയിലിലാണ്.കുറച്ചുവർഷംമുൻപ് നാട്ടിലേക്കുപോയ മറ്റൊരു മകൾ അശ്വതി ബന്ധുക്കളുടെ സഹായത്തിൽ കഴിയുകയാണ്. ആരെങ്കിലും നൽകുന്ന സഹായത്താലാണ് ഇപ്പോൾ ഫൈസലിന്റെയും മകളുടെയും ജീവിതം മുന്നോട്ടുപോകുന്നത്. വിസയില്ലാത്തതിനാൽ താൻ അറസ്റ്റ് ചെയ്യപ്പെട്ടാൽ മകളുടെയും ജയിലിലുള്ള ഭാര്യയുടെയും അവസ്ഥയെന്താകുമെന്ന ആധിയിലാണ് ഫൈസൽ.
from mathrubhumi.latestnews.rssfeed https://ift.tt/2M1E8VR
via
IFTTT
No comments:
Post a Comment