പത്തനംതിട്ട: കുമ്പസാര രഹസ്യത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ വൈദികര്‍ക്കെതിരെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ കടുത്ത നടപടിയിലേക്ക്. മൂന്നു വൈദികരെ സഭാപരമായ ചുമതലകളില്‍ നിന്ന് ആജീവനാന്തമായി വിലക്കാനും ഒരാളെ പത്തുവര്‍ഷത്തേക്ക് വിലക്കാനും ചൊവ്വാഴ്ച ദേവലോകം അരമനയില്‍ ചേര്‍ന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ ധാരണയായെന്നു സൂചനയുണ്ട്. ഇതുസംബന്ധിച്ച കാതോലിക്കാബാവയുടെ കല്പന ഇന്ന് പുറത്തിറങ്ങിയേക്കും.
ബലാത്സംഗകുറ്റം നിലവില്‍ക്കുന്ന ഫാ.ഏബ്രഹാം മാത്യു (സോണി), ഫാ.ജോബ് മാത്യു, ഫാ.ജെയ്‌സ് കെ.ജോര്‍ജ് എന്നിവരെയാണ് ആജീവാന്തം വിലക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ ഫാ.ജോണ്‍സണ്‍ വി.മാത്യൂവിനെ പത്തുവര്‍ഷത്തേക്കും വിലക്കും. സ്ത്രീത്വത്തെ അപമാനിച്ചു എന്നകുറ്റമാണ് ഇദ്ദേഹത്തിനെതിരെയുള്ളത്.
സഭ പിന്തുടരുന്ന ഹൂദായ കാനോനിലെ (വിശുദ്ധ നിയമം) വിവിധ ചട്ടങ്ങള്‍ പ്രകാരമാണ് നടപടി. പൗരസ്ത്യപാരമ്പര്യം പിന്തുടരുന്ന ഓര്‍ത്തഡോക്‌സ് സഭയില്‍ ഒരിക്കല്‍ പൗരോഹിത്യപട്ടം നല്‍കിക്കഴിഞ്ഞാല്‍ പിന്നീട് തിരിച്ചെടുക്കാന്‍ കഴിയില്ല. പൗരോഹിത്യത്തിന് നിരക്കാത്ത പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സഭയ്ക്ക് നല്‍കാവുന്ന പരമാവധി ശിക്ഷയാണ് ശുശ്രൂഷകള്‍, ചുമതലകള്‍ എന്നിവയില്‍ നിന്നുള്ള വിലക്ക്. കുമ്പസാര രഹസ്യം ചോര്‍ത്തി, ബലാത്സംഗം എന്നത് അടക്കമുള്ള ഗുരുതരമായ കുറ്റമാണ് സഭാതലത്തിലും ഇവര്‍ നേരിടുന്നത്. സഭയ്ക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത തെറ്റുകളുമാണിവ. കുര്‍ബാന അടക്കമുള്ള ശുശ്രൂഷകളില്‍ നിന്നും വിലക്കപ്പെടുന്ന ഇവര്‍ക്ക് സഭയില്‍ നിന്നുള്ള ഒരു ആനുകൂല്യവും ലഭിക്കില്ല.
മുന്‍കൂട്ട അജണ്ട നിശ്ചയിക്കാതെ ഇന്നലെ അടിയന്തരമായി ചേര്‍ന്ന സുന്നഹദോസില്‍ വൈദികര്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങിയത് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വീതീയന്‍ കാതോലിക്കാബാവയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാനെന്ന് വിവരമുണ്ട്. ആജീവനാന്ത വിലക്ക് വേണമെന്ന ബാവയുടെ നിലപാടിനെ സഭയിലെ 27 മെത്രാപ്പോലീത്താമാരില്‍ രണ്ടു പേര്‍ ഒഴികെ എല്ലാവരും പിന്തുണച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായിട്ട് നടപടി സ്വീകരിക്കാമെന്നാണ് എതിര്‍ത്തവര്‍ നിലപാട് എടുത്തത്. എന്നാല്‍ പൗരോഹിത്യത്തിന് നിരക്കാത്ത പ്രവൃത്തിചെയ്ത ഇവരെ ഇനിയും തുടരാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ഭൂരിപക്ഷവും സ്വീകരിച്ചത്. സഭ പൊതുസമൂഹത്തില്‍ ഇത്രയേറെ അവഹേളിക്കപ്പെട്ട സംഭവം മുന്‍പ് ഉണ്ടായിട്ടില്ലെന്നും സുന്നഹദോസില്‍ മെത്രാപ്പോലീത്താമാര്‍ ചൂണ്ടിക്കാട്ടി.
ആരോപണം നേരിടുന്ന മാവേലിക്കര ഭദ്രാസനത്തിലെ ഫാ.ബിനു ജോര്‍ജ്, നിലയ്ക്കല്‍ ഭദ്രാസനത്തിലെ ഫാ.ഒ.എം ശാമുവേല്‍ എന്നിവര്‍ക്കെതിരായ പരാതിയും സൂന്നഹദോസില്‍ ചര്‍ച്ചയായി. സഭാതലത്തിലുള്ള അന്വേഷണം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ ഇവര്‍ക്കെതിരെയും നടപടി സ്വീകരിക്കാമെന്ന് സുന്നഹദോസില്‍ തീരുമാനമായെന്നാണ് സൂചന. അന്വേഷണം കഴിയുംവരെ ഇവരുടെ സസ്‌പെന്‍ഷന്‍ തുടരും. ഫാ.ബിനു ജോര്‍ജിന് ആജീവനാന്ത വിലക്ക് നല്‍കണമെന്ന നിര്‍ദേശവും സുന്നഹദോസില്‍ ഉയര്‍ന്നിട്ടുണ്ട്.
from mangalam.com https://ift.tt/2vOFdFB
via IFTTT
No comments:
Post a Comment