: കുട്ടനാട്ടിൽ ഒന്നും ബാക്കിയില്ല. നോക്കെത്താദൂരം പ്രളയജലം മാത്രം. വെള്ളമൊഴിയുമ്പോൾ പാലങ്ങൾ മാത്രമാകും ബാക്കി. ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം. ഇനിയെല്ലാം ആദ്യമേ തുടങ്ങണം. കഴുത്തൊപ്പം വെള്ളത്തിൽനിന്ന് കരകയറിയ പുളിങ്കുന്ന് കായൽപ്പുറം തൈത്തറയിൽ തോമസ് ആന്റണിയുടെയും ഭാര്യ ലിസമ്മയുടെയും വാക്കുകളിൽനിന്ന് നാടിന്റെ മുഴുവൻ ആശങ്കയും വേവലാതിയും വായിച്ചെടുക്കാം.വെള്ളം ഇരച്ചുകയറിയതോടെ ലക്ഷക്കണക്കിനാളുകളാണ് കുട്ടനാട് ഉപേക്ഷിച്ച് ജീവനും കൊണ്ടോടിയത്. നാലുദിവസമായി തുടരുന്ന കൂട്ടപ്പലായനം ഞായറാഴ്ചയും പൂർത്തിയായിട്ടില്ല. ‘പശുക്കളെയും ആടുകളെയും അഴിച്ചുവിട്ടു. ചത്തോ ജീവിച്ചിരിക്കുന്നുണ്ടോ എന്നൊന്നും ഒരുറപ്പുമില്ല. ചിലർ നായകളെ രക്ഷിച്ചു. വീടുകളുടെ അടിത്തറയും ഭിത്തിയുമൊക്കെ വെള്ളം കയറി ദ്രവിച്ചു തുടങ്ങി. വെള്ളമൊഴിഞ്ഞാലും അവിടെ താമസിക്കാനാവില്ല. ഇടിഞ്ഞുപൊളിഞ്ഞുവീഴുമെന്ന് ഉറപ്പ്’- പുളിങ്കുന്നുകാരി റീത്താമ്മയുടെ വാക്കുകൾ.ആദ്യവെള്ളപ്പൊക്കത്തിൽതന്നെ കുട്ടനാട്ടിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറിയിരുന്നു. എന്നാൽ, പിന്നീടുണ്ടായ പ്രളയത്തിൽ 50,000-ഓളം വീടുകൾ നാശത്തിന്റെ വക്കിലാണെന്നാണ് വിവരം.നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിലാണ്. ഇനി അവയെല്ലാം എന്തുചെയ്യും, എത്രരൂപ കൊടുത്താൽ നന്നാക്കാനാകും, കുട്ടനാട്ടുകാരുടെ മുന്നിൽ ഒരുപാട് ചോദ്യങ്ങളുണ്ട്. ഉടുക്കാനുള്ള തുണിമാത്രമെടുത്താണ് പലരും പോന്നത്. പുതുതായി ഒന്നും വാങ്ങാനുള്ള പണം ഇവരുടെ കൈയിലില്ല. ചിലർ ബന്ധുവീടുകളിലേക്കാണ് പോയത്. ചിലർ ക്യാമ്പുകളിലേക്കും. ഇതിൽ കിടപ്പുരോഗികളുണ്ട്, ഗർഭിണികളുണ്ട്, പിഞ്ചുകുഞ്ഞുങ്ങളുണ്ട്...ആശുപത്രികൾ എല്ലാം നിശ്ചലംകുടനാട്ടിലെ എല്ലാ ആശുപത്രികളിലും വെള്ളം കയറി പ്രവർത്തനം മുടങ്ങി. ഉപകരണങ്ങളും നശിച്ചു. വെള്ളമിറങ്ങിയാലും ചികിത്സ പുനരാരംഭിക്കണമെങ്കിൽ ഏറെ പണിപ്പെടേണ്ടി വരും. ദുരിതാശ്വാസക്യാമ്പുകളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.കുട്ടനാട്ടിലെ 116 റേഷൻകടകളിൽ സൂക്ഷിച്ച 6000 ക്വിന്റൽ ഭക്ഷ്യധാന്യം നശിച്ചതായാണ് സൂചന.
from mathrubhumi.latestnews.rssfeed https://ift.tt/2BCQ4J5
via
IFTTT
No comments:
Post a Comment