തിരുവനന്തപുരം: വെള്ളം കയറിയ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാസന്നനിലയിലുണ്ടായിരുന്ന ഏഴു രോഗികളെ അതിസാഹസികമായാണ് വ്യോമസേന രക്ഷിച്ചത്. ഈ നീക്കങ്ങൾക്ക് ചുക്കാൻപിടിച്ചത് മലയാളിസംഘവും. ഓക്സിജൻ നൽകിക്കൊണ്ടിരുന്ന ഇവരെ ഹെലികോപ്റ്ററിലേക്ക് ഉയർത്താൻ കഴിയുമായിരുന്നില്ല. പത്തനംതിട്ട ജില്ലയുടെ ചുമതലയുണ്ടായിരുന്ന ഫ്ളൈറ്റ് ലെഫ്റ്റനന്റ് ജോസഫ് കോശിയാണ് ആശുപത്രിയിലുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം തൊട്ടടുത്ത മൈതാനത്ത് ഹെലികോപ്റ്റർ ഇറക്കി. ഡോക്ടർമാരുടെ സഹായത്തോടെ രോഗികളെ ചുമന്ന് ഹെലികോപ്റ്ററിലേക്കെത്തിച്ചു. നഴ്സിങ് സഹായവും ലഭ്യമാക്കി. ഇവരെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം. പ്രതികൂല കാലാവസ്ഥകാരണം അത് നടന്നില്ല. കൊച്ചിയിലെ ആശുപത്രികളിൽ വെള്ളം കയറുകയാണെന്ന വിവരവും വന്നു. ഓക്സിജനും തീർന്നു. ഒടുവിൽ ഇവരെ കോട്ടയത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവരെല്ലാം രക്ഷപ്പെട്ടതായി കഴിഞ്ഞദിവസം ഡോക്ടർമാർ അറിയിച്ചിട്ടുണ്ടെന്ന് ആശ്വാസത്തോടെ ജോസഫ് കോശി പറയുന്നു. പത്തനംതിട്ട കൈപ്പട്ടൂർകാരനാണ് ഫ്ളൈറ്റ് െലഫ്റ്റനന്റ് ജോസഫ് കോശി. ചെങ്ങന്നൂരിൽനിന്ന് ആലപ്പുഴ മേഖലയിലെ ദൗത്യങ്ങൾക്ക് ഏകോപനം നൽകിയത് ഇടുക്കി പഴയരിക്കണ്ടം സ്വദേശിനി സ്‌ക്വാഡ്രൻ ലീഡർ അൻഷാ വി. തോമസാണ്. ആലപ്പുഴ സ്വദേശി സ്‌ക്വാഡ്രൻ ലീഡർ റോൺ റോബർട്ട്, വിങ് കമാൻഡർ യോഗേഷ് ഖണ്ടാൽക്കർ, ഫ്ളൈയിങ് ഓഫീസർ മല്ലിക് തുടങ്ങിയ ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനമാണ് ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. സംസ്ഥാനസർക്കാരിന്റെ സ്റ്റേറ്റ് എമർജൻസി ഓപ്പറേറ്റിങ് സെന്ററിൽ വ്യോമസേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് വിങ് കമാൻഡർ എം.എസ്. മാത്യുവായിരുന്നു. ചെങ്ങന്നൂരിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ അൻഷയ്ക്ക് അവിടത്തെ പരിചയവും കൂട്ടുകാരുമായുള്ള ബന്ധവും രക്ഷാപ്രവർത്തനത്തിന് സഹായമായി. അയ്യപ്പാ കോളേജിലെ ഹോസ്റ്റലിൽ കുടുങ്ങിയ പെൺകുട്ടികളെ രക്ഷിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. 99 വയസ്സുള്ള മുത്തശ്ശിയെ ഹെലികോപ്റ്ററിൽ രക്ഷിച്ച അനുഭവവും ജോസഫ് കോശി പങ്കുവെച്ചു. ഭക്ഷണം കുറവായിരുന്ന സമയത്ത്, ‘നിങ്ങൾ ഭക്ഷണം കഴിച്ചോ, നിങ്ങളെപ്പോലുള്ളവരാണ് ഭക്ഷണം കഴിക്കേണ്ടത്’ എന്നാണ് സ്നേഹത്തോടെ മുത്തശ്ശി പറഞ്ഞതെന്ന് ജോസഫ് ഓർക്കുന്നു.രക്ഷാപ്രവർത്തന ദൗത്യസംഘം കമാൻഡറായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ ജീൻ ജോസഫ്. തൃശ്ശൂർ സ്വദേശിയായ അദ്ദേഹത്തിന്റെ 40 വർഷത്തോളമുള്ള സേവനത്തിനിടയിലെ അഞ്ചാമത്തെ ഹ്യുമാനിറ്റേറിയൻ അസിസ്റ്റൻസ് ആൻഡ് ഡിസാസ്റ്റർ റിലീഫ് ദൗത്യമാണിത്. കൊച്ചി നേവൽ ബേസിൽ കൺട്രോൾ റൂമിലിരുന്നുകൊണ്ട് ആവശ്യങ്ങൾ ലഭിക്കുന്നതിനനുസരിച്ച് ഹെലികോപ്റ്ററുകളെയും രക്ഷാസംഘത്തെയും ടെക്നീഷ്യൻമാരെയും വിന്യസിക്കുകയായിരുന്നു ജീനിന്റെ ചുമതല.
from mathrubhumi.latestnews.rssfeed https://ift.tt/2obVwc3
via
IFTTT
No comments:
Post a Comment