ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസും വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഇനി കൊണ്ടുനടക്കേണ്ട. ഇത്തരത്തിലുള്ള എല്ലാ രേഖകളും ഡിജിറ്റൽ രൂപത്തിലായാലും അംഗീകൃതമാണെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി.സർക്കാരിന്റെ അംഗീകൃത മൊബൈൽ ആപ്പുകളായ ഡിജിലോക്കറിലും എംപരിവാഹനിലുമുള്ള പകർപ്പുകൾക്കാണ് യഥാർഥരേഖകളുടെ അതേ മൂല്യംതന്നെ ലഭിക്കുക.ഡിജിലോക്കറിലും എംപരിവാഹനിലുമുള്ള രേഖകളുടെ ഡിജിറ്റൽരൂപം ട്രാഫിക് പോലീസോ മോട്ടോർവാഹനവകുപ്പോ സാധുവായി പരിഗണിക്കുന്നില്ലെന്ന് കാണിച്ച് പൊതുജനങ്ങൾ നൽകിയ പരാതികളും വിവരാവകാശ അപേക്ഷകളും പരിഗണിച്ചാണ് കേന്ദ്രനടപടി.വാഹനങ്ങളുടെ ഇൻഷുറൻസും ഇൻഷുറൻസ് പുതുക്കലുമായി ബന്ധപ്പെട്ട ഡിജിറ്റൽരൂപങ്ങൾക്കും ഇതേ സാധുതയുണ്ട്. ഇൻഷുറൻസ് ഇൻഫർമേഷൻ ബോർഡ് നൽകിയ യഥാർഥരേഖകൾക്കുള്ള അതേ സാധുത മന്ത്രാലയത്തിന്റെ എംപരിവാഹൻ, ഇ-ചെല്ലാൻ ആപ്പുകളിലെ പകർപ്പുകൾക്കുമുണ്ട്.അതേസമയം, എന്തെങ്കിലും കുറ്റകൃത്യമുണ്ടായാൽ ഇത്തരം രേഖകൾ നേരിട്ട് കണ്ടുകെട്ടേണ്ടതില്ലെന്നും ഇ-ചെല്ലാൻ സംവിധാനത്തിലൂടെ അത് ബന്ധപ്പെട്ട അധികൃതർക്കു തടഞ്ഞുവയ്ക്കാമെന്നും മന്ത്രാലയം അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2vVGLhd
via
IFTTT
No comments:
Post a Comment