ലണ്ടൻ: ക്രിക്കറ്റിന്റെ മക്കയിൽ മഴയും ഇംഗ്ലണ്ടും ആഞ്ഞടിച്ചപ്പോൾ രണ്ടാം ടെസ്റ്റിൽ തിരിച്ചുവരാമെന്ന ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി. ഒന്നാം ഇന്നിങ്സിൽ പേരുകേട്ട ഇന്ത്യൻ ബാറ്റിങ്നിര വെറും 107 റൺസിന് കൂടാരം കയറി. മഴ രണ്ടുവട്ടം കളിമുടക്കിയ രണ്ടാം ദിനം 35.2 ഓവറിനുള്ളിൽ തന്നെ ഇന്ത്യൻ ഇന്നിങ്സ് ഇംഗ്ലണ്ട് അവസാനിപ്പിച്ചു. 29 റൺസെടുത്ത ആർ. അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മഴപെയ്ത് നനഞ്ഞ ഗ്രൗണ്ടിൽ ഇംഗ്ലണ്ട് പേസർമാർ അക്ഷരാർഥത്തിൽ നിറഞ്ഞാടുകയായിരുന്നു. ആതിഥേയർക്കായി ജെയിംസ് ആൻഡേഴ്സൻ അഞ്ചു വിക്കറ്റെടുത്തു. ബെൻ സ്റ്റോക്സിനു പകരം ടീമിലെത്തിയ ക്രിസ് വോക്സ് രണ്ടും സ്റ്റ്യുവർട്ട് ബ്രോഡ്, സാം കറാൻ എന്നിവർ ഓരോ വിക്കറ്റുകളും നേടി. ടെസ്റ്റിന്റെ ആദ്യ ദിവസമായ വ്യാഴാഴ്ചത്തെ കളി മഴമൂലം ഉപേക്ഷിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും ഏഴാം ഓവറിൽ തന്നെ മഴയെത്തി. രണ്ടുമണിക്കൂറോളം കളി മുടങ്ങി. ഉച്ചഭക്ഷണത്തിനുശേഷം കളി പുനരാരംഭിച്ച് രണ്ട് ഓവർ കഴിഞ്ഞപ്പോൾ വീണ്ടും മഴയെത്തി. കഴിഞ്ഞദിവസം കനത്ത മഴപെയ്തതിനാൽ, ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന് ഫീൽഡിങ് തിരഞ്ഞെടുക്കാൻ ഏറെ ആലോചിക്കേണ്ടിവന്നില്ല. ഓപ്പണർ ശിഖർ ധവാനുപകരം ചേതേശ്വർ പുജാരയേയും ഉമേഷ് യാദവിനുപകരം സ്പിന്നർ കുൽദീപ് യാദവിനെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ടീമിൽ ഒലിവർ പോപ്പ് അരങ്ങേറ്റം കുറിച്ചപ്പോൾ ക്രിസ് വോക്സ് മടങ്ങിയെത്തി. മഴയുടെ ആനുകൂല്യംകൂടി കിട്ടിയതോടെ ഇംഗ്ലീഷ് ബൗളർ ജെയിംസ് ആൻഡേഴ്സൻ കൂടുതൽ അപകടകാരിയായി. ആദ്യ ഓവറിൽ അക്കൗണ്ട് തുറക്കുംമുമ്പ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നാലുപന്തുകളിൽ റണ്ണെടുക്കാൻ കഴിയാതിരുന്ന മുരളി വിജയ് അഞ്ചാം പന്തിൽ ക്ലീൻ ബൗൾഡ്. തന്റെ നാലാം ഓവറിൽ ലോകേഷ് രാഹുലിനെയും മടക്കിയയച്ച് ആൻഡേഴ്സൻ ഇന്ത്യയെ ഞെട്ടിച്ചു. രണ്ടു പന്തിനുശേഷം കളി നിർത്തിവെച്ചു. വീണ്ടും തുടങ്ങിയപ്പോൾ കോലിക്കൊപ്പം ചേർന്ന് ഇന്നിങ്സിന് ജീവൻപകരാൻ ശ്രമിക്കുന്നതിനിടെ പുജാര റണ്ണൗട്ടായി. ചേതേശ്വർ പുജാര തട്ടിയിട്ട പന്തിൽ കോലി റണ്ണിനുവേണ്ടി ഓടിയെങ്കിലും പിന്നീട് തിരിച്ചോടിയതോടെ പുജാരയ്ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വീണ്ടും മഴപെയ്തതോടെ അമ്പയർമാർ കളി നിർത്തിവെച്ചു. മഴമാറി വീണ്ടും കളത്തിലിറങ്ങിയ ഇന്ത്യയെ കോലിയും രഹാനെയും ചേർന്ന് മുന്നോട്ടു നയിക്കുന്നതിനിടെ ക്രിസ് വോക്സ് കോലിയെ പുറത്താക്കി. വോക്സിന്റെ സ്വിങ്ങിനു മുന്നിൽ മറുപടിയില്ലാതെ നിന്ന് കോലി സ്ലിപ്പിൽ ജോസ് ബട്ലർക്ക് ക്യാച്ച് നൽകുകയായിരുന്നു. മുരളി വിജയ് (0), ലോകേഷ് രാഹുൽ (എട്ട്), ചേതേശ്വർ പൂജാര (ഒന്ന്), വിരാട് കോലി (24), ഹാർദിക് പാണ്ഡ്യ (11), ദിനേഷ് കാർത്തിക്ക് (ഒന്ന്), അജിങ്ക്യ രഹാനെ (18), ആർ. അശ്വിൻ (29), കുൽദീപ് യാദവ് (0), മുഹമ്മദ് ഷമി (10), ഇഷാന്ത് ശർമ (0) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. Content highlights:india vs england, anderson, woakes
from mathrubhumi.latestnews.rssfeed https://ift.tt/2MCmSCV
via
IFTTT
No comments:
Post a Comment