ആലുവ: അടുത്തകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ കാലവർഷക്കെടുതിയിൽ ആലുവ നഗരം മുങ്ങി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഉയർന്ന പ്രദേശങ്ങളിലുള്ളവർ വെള്ളക്കെട്ടിൽ കുടുങ്ങി. പെരിയാർ ഇരു കരകളിലേക്കും കവിഞ്ഞ് കിലോമീറ്ററുകളോളം ഒഴുകി. ആലുവ, ചൂർണിക്കര, കീഴ്മാട്, എടത്തല, കടുങ്ങല്ലൂർ, കരുമാലൂർ, ചെങ്ങമനാട്, കുന്നുകര എന്നിവിടങ്ങളിലെ ഭൂരിഭാഗം സ്ഥലവും വെള്ളത്തിനടിയിലാണ്. പതിനായിരക്കണക്കിനു പേർ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും രക്ഷപ്പെട്ടു. ആയിരക്കണക്കിന് പേർ ഇപ്പോഴും വെള്ളം കയറിയ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.ദേശീയപാതയടക്കം എല്ലാ റോഡുകളെയും വെള്ളക്കെട്ട് ബാധിച്ചിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിനടിയിലാണ്. ചൊവ്വാഴ്ച രാത്രിയിലാണ് പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി വർധിച്ചു തുടങ്ങിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിലും ശക്തമായ മഴ പെയ്തതോടെ മിനിറ്റുകൾ കൊണ്ട് പെരിയാർ നിറഞ്ഞു. അണക്കെട്ടുകളിൽനിന്ന് പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവും കൂട്ടിയതോടെ നോക്കി നിൽക്കുമ്പോൾ വെള്ളം പൊങ്ങുകയായിരുന്നു. ദുരന്തനിവാരണ സേനയുടെ രണ്ട് കമ്പനി, അഗ്നി രക്ഷാ സേന, പോലീസ്, നേവിയുടെ മുങ്ങൽ വിദഗ്ദ്ധരുടെ രണ്ട് ടീം എന്നിവ ഉൾെപ്പടെയുള്ള സംഘം നേരത്തെ തന്നെ ആലുവ പാലസിൽ തമ്പടിച്ചിരുന്നു. എന്നാൽ ദുരന്തം പെയ്തിറങ്ങിയപ്പോൾ രക്ഷാപ്രവർത്തനത്തിന് ഇവയൊന്നും തികയാതെ വന്നു. നൂറു കണക്കിന് ഡിങ്കികൾ ഉപയോഗിച്ചായിരുന്നു ആലുവയിൽ രക്ഷാപ്രവർത്തനം. തികയാതെ വന്നതോടെ മറ്റിടങ്ങളിൽനിന്ന് ഡിങ്കികൾ എത്തിച്ചു. മുനമ്പത്തുനിന്ന് കൂറ്റൻ മത്സ്യബന്ധന നൗകയും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചു. നൂറുകണക്കിന് രക്ഷാപ്രവർത്തകരും ഉദ്യോഗസ്ഥരും കുടുങ്ങിക്കിടക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തുന്നുണ്ടായിരുന്നെങ്കിലും അതൊന്നും തികയാതെ വന്നു. വ്യാഴാഴ്ച കോസ്റ്റ് ഗാർഡിന്റെ കൂടുതൽ ബോട്ടും വ്യോമസേനയുടെ ഹെലികോപ്‌റ്ററും ആലുവ മേഖലയിൽ രക്ഷാപ്രവർത്തനത്തിനെത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2MSO5RV
via
IFTTT
No comments:
Post a Comment