ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഐ.എസ്.ആർ.ഒ.യുടെ പ്രഥമദൗത്യം 'മിഷൻ ഗഗന്യാന്' നേതൃത്വം നൽകുന്നത് മലയാളിശാസ്ത്രജ്ഞ. തിരുവനന്തപുരം സ്വദേശിയും വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. വി.ആർ. ലളിതാംബികയാണ് ചരിത്രദൗത്യത്തിന് ചുക്കാൻ പിടിക്കുക. പ്രാരംഭ പ്രവർത്തനങ്ങൾക്കുവേണ്ടി മൂന്നുമാസമായി അവർ ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ. ആസ്ഥാനത്തുണ്ട്. 2022-ൽ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള മിഷൻ ഗഗന്യാൻ പദ്ധതി സ്വാതന്ത്ര്യദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഈ പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങളുടെ ചുമതലയാണ് ഐ.എസ്.ആർ.ഒ. തന്നെ ഏല്പിച്ചിരിക്കുന്നതെന്ന് ഡോ. ലളിതാംബിക പറഞ്ഞു. തയ്യാറെടുപ്പുകൾ നടന്നുവരുകയാണ്. സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്ത് പരീക്ഷണം നടത്തിവരികയാണെന്നും അവർ വ്യക്തമാക്കി. വിക്ഷേപണസാങ്കേതിക വിദ്യയിൽ വിദഗ്ധയായ ഡോ. ലളിതാംബിക 1988-ലാണ് ഐ.എസ്.ആർ.ഒ.യിലെത്തിയത്. ഇതിനോടകം ഒട്ടേറെ പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. 2001-ൽ സ്പേസ് ഗോൾഡ് മെഡൽ, ഐ.എസ്.ആർ.ഒ. വ്യക്തിഗത മെറിറ്റ് അവാർഡ്, 2013-ൽ പെർഫോമൻസ് എക്സലൻസ് അവാർഡ് എന്നിവയാണ് ഇവരുടെ നേട്ടങ്ങൾ. 2014-ൽ വിജയകരമായി പരീക്ഷണം നടത്തിയ എൽ.വി.എം.-3 (ജി.എസ്.എൽ.വി. മാക് ത്രീ) വികസിപ്പിച്ചെടുത്തത് ഡോ. ലളിതാംബികയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ജി.എസ്.എൽ.വി. മാക് ത്രീയെ നിയന്ത്രിക്കുന്ന ഡിജിറ്റൽ ഓട്ടോ പൈലറ്റ് (ഡി.എ.പി.) രൂപകല്പനചെയ്തതും ഇവരായിരുന്നു. കഴിഞ്ഞവർഷം ഐ.എസ്.ആർ.ഒ. ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചപ്പോഴും ഡോ. ലളിതാംബികയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പിന്നിൽ പ്രവർത്തിച്ചത്. ബഹിരാകാശത്ത് ആളെ അയക്കുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിക്കായി 9000 കോടി രൂപ കേന്ദ്രം വകയിരുത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2wh2pwj
via
IFTTT
No comments:
Post a Comment