കോഴിക്കോട്: ഇ പോസ് മെഷീനുകൾ കൂട്ടത്തോടെ പണിമുടക്കാൻ തുടങ്ങിയതോടെ സംസ്ഥാനത്തെ റേഷൻ വിതരണം പൂർണമായും താറുമാറായി. സെർവർ തകരാർ സ്ഥിരം സംഭവമായി മാറിയതോടെയാണ് പ്രശ്നത്തിന് തുടക്കമായത്. ഇതോടെ കാലവർഷക്കെടുതിയിൽ പെട്ടവർക്ക് പ്രഖ്യാപിച്ച സൗജന്യ അരി വിതരണം പോലും പാതിവഴിയിലാണുള്ളത്. കനത്ത മഴയും തൊഴിലുറപ്പും നിർമാണ മേഖലകളിലും അടക്കം പണിയില്ലാത്തെ ബുദ്ധിമുട്ടുന്ന ജനങ്ങൾ എങ്ങനെയെങ്കിലും റേഷൻ വാങ്ങാനെത്തുമ്പോൾ ഇ പോസ് യന്ത്രത്തിൽ ഒന്നും തെളിയുന്നില്ല, ഇതിനിടെയാണ് സെർവർ പ്രശ്നവും ഉണ്ടായിരിക്കുന്നത്. ഒരു കിലോ അരിയെങ്കിലും ലഭിക്കണമെങ്കിൽ മണിക്കൂറുകളുടെ കാത്തിരിപ്പാണ്. പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ സെർവറിനു ശേഷിയില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് പ്രത്യേകമായി സെർവർ സംവിധാനമില്ല. രാജ്യത്തെ മുഴുവൻ സെർവറുകളും നിയന്ത്രിക്കുന്നത് ആന്ധ്രയിൽ നിന്നാണ്. സ്ഥാനത്തെ 8000 റേഷൻ കടകൾ നിയന്ത്രിക്കാനുള്ള ശേഷിമാത്രമാണ് ഇപ്പോഴുള്ള സർവറിനുള്ളത്. എന്നാൽ നിലവിൽ 14000 കടകളെങ്കിലും ഇതിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇതോടെയാണ് റേഷൻ വിതരണം ഏറെ രൂക്ഷമായത്. കഴിഞ്ഞമാസം മാത്രം അഞ്ചോ ആറോ തവണയാണ് സർവർ മുടങ്ങിയിട്ടുള്ളത്. ഇത് റേഷൻ ഷോപ്പ് ഉടമകളും ഉപഭോക്താക്കളും തമ്മിൽ വലിയ തർക്കത്തിനും കാരണമാക്കുന്നുണ്ട്. ഇ പോസ് മെഷീൻ ആരംഭിച്ച ജനുവരിമുതൽ ഇതു തന്നെയാണ് അവസ്ഥ. സംസ്ഥാനത്തെ റേഷൻ കടകൾക്കും ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസുകളിലെയും എഫ്സിഐ അടക്കമുള്ള പൊതുവിതരണ സംവിധാനത്തിലെ ഗോഡൗണുകളെയും ബന്ധപ്പെടുത്തിയാണു സെർവറിന്റെ പ്രവർത്തനം. ഒരേസമയം ഇവയെല്ലാം പ്രവർത്തിക്കുമ്പോൾ താങ്ങാനുള്ള ശേഷി സെർവറിനില്ല, ശേഷിയുള്ള സെർവർ സ്ഥാപിക്കാനുള്ള നടപടികൾ ത്വരിതമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതുവരെ നടന്നിട്ടുമില്ല. സെർവർ തകരാർ ഉണ്ടാവുന്നത് റേഷൻ വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമാക്കുന്നുണ്ട്. നിലവിൽ ഒരു കിന്റൽ അരി വിറ്റാൽ വ്യാപാരികൾക്ക് ലഭിക്കുന്നത് 220 രൂപമാത്രമാണ്. എന്നാൽ ഇ.പോസ് മെഷീനുകൾ തകരാറിലായതോടെ പലരും മറ്റുകടകളെ ആശ്രയിക്കുന്ന സാഹചര്യമാണുണ്ടായത്. ഇ പോസ് മെഷീൻ സംവിധാനം വന്നതോടെ റേഷൻ വ്യാപാരികൾക്ക് വെറും കമ്മീഷൻ എന്നതിലപ്പുറം ശമ്പള വ്യവസ്ഥ സർക്കാർ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇത് ഇതുവരെ നടപ്പിലായിട്ടില്ല. 25 ക്വിന്റലിന് 14000 രൂപ, 45 ക്വന്റലിന് 18000 രൂപ, 75 ക്വിന്റലിന് 23400 രൂപ, 100 ക്വിന്റലിന് 27900 രൂപ, 125 ക്വിന്റലിന് 32400 രൂപ, 150 ക്വിന്റലിന് 36900 രൂപ, 175 ക്വിന്റലിന് 41400 രൂപ, 200 ക്വിന്റലിന് 45900 രൂപ എന്നിങ്ങനെയായിരുന്നു പാക്കേജ്.
from mathrubhumi.latestnews.rssfeed https://ift.tt/2vvL0As
via
IFTTT
No comments:
Post a Comment