തിരുവനന്തപുരം: ഒരാഴ്ചയായി തുടരുന്ന കനത്തമഴക്ക് ചില ജില്ലകളിലെങ്കിലും നേരിയ കുറവുകളുണ്ടെങ്കിലും ദുരിതങ്ങൾക്ക് ഒട്ടും കുറവില്ല. മണ്ണിടഞ്ഞും വെള്ളംകയറിയും സംസ്ഥാനത്തെ മിക്കവാറും റോഡുകളെല്ലാം താറുമാറായിരിക്കയാണ്. വ്യാഴാഴ്ച മുതൽ കേരളത്തിലെ ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചിരുന്നു. ഇതിന് പുറമെ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകളും താളംതെറ്റികൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് വളരെ നാമമാത്രമായ സർവീസുകൾ മാത്രമാണ് കെ.എസ്.ആർ.ടി.സിക്ക് നടത്താൻ കഴിയുന്നത്. വെള്ളപ്പൊക്കത്തിന് പുറമെ ഇന്ധന ക്ഷാമവും സർവീസുകളെ ബാധിക്കുന്നുണ്ട്. റോഡുകൾ തകർന്നതും വെള്ളപ്പൊക്കവും മൂലം പമ്പുകളിലേത്ത് ഇന്ധനം എത്തുന്നില്ല. ഇതു മൂലം മഴ കുറവുള്ള സ്ഥലങ്ങളിൽ പോലും ബസുകൾ സർവീസ് നടത്തുന്നില്ല. എന്നാൽ കെ.എസ്.ആർ.ടി.സിക്ക് ഇന്ധനക്ഷാമമില്ലെന്ന് അധികൃതർ അറിയിച്ചു. കേരളത്തിലെ കെ.എസ്.ആർ.ടി സിയുടെ പല ഡിപ്പോകളും പൂർണമായി വെള്ളത്തിലാണ്. ഇവിടങ്ങളിലെ സർവീസുകൾ പൂർണമായും നിലച്ചിരിക്കുകയാണ്. പല ഡിപ്പോകളിലും ഫോൺ, ഇന്റർനെറ്റ് സർവീസുകൾ പൂർണമായും തകരാറിലാണ്. ഇത് കാരണം ഇവിടങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കയാണ്. സർവീസുകൾ പുന:സ്ഥാപിക്കാനും ഉള്ള വലിയ വെല്ലുവിളി ഇതാണ്. ഇതിനിടയിലും സർവീസ് നടത്തിയ പല സ്ഥലങ്ങളിലും ബസ്സുകൾ വഴിയിൽ കുടുങ്ങി കിടക്കുകയാണ്. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ബസ് സർവീസുകളും പൂർണമായും നിലച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി കർണാടക ആർ.ടി.സി.യുടെ മൂന്നു ബസുകൾ പാലക്കാട്ടേക്ക് സർവീസ് നടത്തിയതൊഴിച്ചാൽ തെക്കൽ ജില്ലകളിലേക്കും വടക്കൻജില്ലകളിലേക്കുമുള്ള ബസ് സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. കർണാടക ആർ.ടി.സി.യുടെ തെക്കൻ ജില്ലകളിലേക്കുള്ള പതിനഞ്ചോളം ബസ്സുകൾ കഴിഞ്ഞദിവസം പാലക്കാട്ട് ഓട്ടം അവസാനിപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.സി സൗത്ത് സോണിൽ മഞ്ഞപ്പള്ളി, റാന്നി, പദ്ധളം എന്നീ ഡിപ്പോകൾ പൂർണമായും വെള്ളത്തിനടിയിലാണ്. പത്തനംതിട്ടയിലെ ഡിപ്പോകളിലേക്കുള്ള ബന്ധങ്ങളെല്ലാം നഷ്ടപ്പെട്ടു. ചുരുക്കം പ്രാദേശിക സർവീസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സെൻട്രൽ സോണിൽ എറണാകുളം, ഇടുക്കി, തൃശൂർ കോട്ടയം ജില്ലകളിലെ വലിയ വിഭാഗം ബസ്സുകൾ സർവീസ് നടത്തുന്നില്ല. മിക്കവാറും പ്രധാന റോഡുകൾ ബ്ലോക്കാണ്. എറണാകുളം ആലപ്പുഴ നിരവധി ബസ്സുകളാണ് വഴിയിൽ കുടുങ്ങി കിടക്കുന്നത്. നോർത്ത് സോണിൽ കണ്ണൂർ-വടകര മേഖലയിലെ ചുരുക്കം സർവീസുകൾ മാത്രമാണ് നിലവിലുള്ളത്. വയനാട്ടിലേക്കുള്ള സർവീസുകളും വയനാട്ടിലെ പ്രാദേശിക സർവീസുകളും പൂർണമായും നിലച്ചു. പല ഡിപ്പോകളിലും ജില്ലാ ഭരണകൂടം പൂർണമായ പിന്തുണ തന്നാൽ മാത്രമേ സർവീസ് തുടരുകയുള്ളു എന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ. സ്വകാര്യ സർവീസുകളും നിലച്ചതോടെ പല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലും യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ സർവീസുകൾ എന്ന് പുനരാരംഭിക്കും എന്ന കാര്യത്തിൽ അധികൃതർക്ക് വലിയ ധാരണയില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2MxUl4D
via
IFTTT
No comments:
Post a Comment