ചെന്നൈ: തമിഴ്‌നാട്ടിലെ കോളേജുകളിൽ വിദ്യാർഥികൾ മൊബൈൽ ഉപയോഗിക്കുന്നത് നിരോധിച്ചു.ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷനാണ് സർക്കുലർ പുറത്തിറക്കിയത്. കാമ്പസിനുള്ളിൽ ഒരിടത്തും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദേശം. സർക്കാർ കോളേജുകൾക്കൊപ്പം എയ്ഡഡ്, സ്വാശ്രയ കോളേജുകൾക്കും നിരോധനം ബാധകമാണ്.ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിരോധനം. മൊബൈൽ ഫോൺ ഉപയോഗിച്ച് കാമ്പസിൽ അനധികൃതമായി പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകർത്തുന്നുവെന്ന് പരക്കെ പരാതി ഉയരുന്നുണ്ട്. പരീക്ഷകളിൽ കോപ്പിയടിക്കും മറ്റ് തട്ടിപ്പുകൾക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ ദുരുപയോഗങ്ങൾ പതിവായതിനാലാണ് കാമ്പസുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കാൻ തീരുമാനിച്ചതെന്ന് സർക്കുലറിൽ പറയുന്നു. ചെന്നൈയിലുള്ള കോളേജുകളിൽ സർക്കുലറിന്റെ പകർപ്പ് ലഭിച്ചിട്ടുണ്ട്.എന്നാൽ വിലക്കിനെതിരെ വിദ്യാർഥികൾക്കിടയിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. മുമ്പ് അണ്ണാ സർവകലാശാല ഇത്തരത്തിൽ കാമ്പസിൽ മൊബൈൽ ഉപയോഗം വിലക്കിയിരുന്നു. എന്നാൽ എതിർപ്പിനെ തുടർന്ന് നിരോധനം ക്ലാസ് മുറിയിൽ മാത്രമാക്കാൻ തീരുമാനിക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2MoUyYp
via
IFTTT
No comments:
Post a Comment