തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന പമ്പ പുനർനിർമിക്കുന്നതിനും ശബരിമല തീർത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനർനിർമാണത്തിന്റെ ചുമതല ടാറ്റ പ്രൊജക്ട് ലിമിറ്റഡിന് നൽകാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന്ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിക്കും. ഡോ.വി. വേണു, കെ.ആർ. ജ്യോതിലാൽ, ടിങ്കു ബിസ്വാൾ എന്നീ സീനിയർ ഉദ്യോഗസ്ഥരും പോലീസ് മേധാവി ലോക് നാഥ് ബെഹ്റയും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നവംബർ 17-നാണ് മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിക്കുന്നത്. പ്രളയത്തിൽ തകർന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം സമയബന്ധിതമായി പുനർനിർമിക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തെ മികച്ച നിലയിൽ പുനർനിർമിക്കുന്നതിനുളള പദ്ധതിയുടെ കൺസൾട്ടന്റ് പാർട്ട്ണറായി അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ കെ.പി.എം.ജിയെ നിയമിക്കാൻ തീരുമാനിച്ചു. കെ.പി.എം.ജിയുടെ സേവനം സൗജന്യമായിരിക്കും. പ്രളയത്തിൽതകർന്ന വീടുകളുടെയും കടകളുടെയും ഡിജിറ്റൽ വിവര ശേഖരണത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. ഐ.ടി. വിദ്യാർഥികളുടെ സന്നദ്ധപ്രവർത്തകരുടെയും മറ്റും സഹകരണത്തോടെയാകും വിവര ശേഖരണം. ഡോ. കെ.എൻ. ഹരിലാൽ, തദ്ദേശസെക്രട്ടറി ആർ. ഗിരിജ, ഡോ. സജിഗോപിനാഥ്, ഡോ. ജോയി ഇളമൺ എന്നവരടങ്ങുന്ന സമിതിക്കാണ് മേൽനോട്ടചുമതല. സംസ്ഥാനത്തെ പ്രൊഫഷണൽ വിദ്യാലയങ്ങൾ, സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങൾ, സർക്കാർ നിയന്ത്രണത്തിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സെപ്റ്റംബർ 11ന് ധനസമാഹരണം നടത്തും. ഇതിന് പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സി.ബി.എസ്.സി, ഐ.സി.എസ്.സി. സ്ഥാപനങ്ങളെയും ധനസമാഹരണ പരിപാടിയിൽ പങ്കാളികളാക്കും. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിന് വായ്പാ പദ്ധതി നടപ്പാക്കും. കച്ചവടക്കാർക്ക് പത്തു ലക്ഷം രൂപ വരെ ബാങ്കുകളിൽ നിന്ന് വായ്പ ലഭ്യമാക്കും. സ്വയംസഹായ സംഘങ്ങൾ, കുടുംബശ്രീ എന്നിവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും. പ്രളയത്തിൽ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ബാങ്കുകളിൽ നിന്ന് വായ്പ ലഭ്യമാക്കും. വായ്പയുടെ പലിശ സർക്കാർ വഹിക്കും. വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കുന്നതിന് കുടുംബശ്രീ വഴിയായിരിക്കും വായ്പ നൽകുക. ഇതിനായി സംസ്ഥാന സർക്കാർ ബാങ്കുകളുടെ കൺസോർഷ്യവുമായി കരാർ ഉണ്ടാക്കുന്നതാണ്. വിഭവസമാഹരണത്തിന്റെ ഭാഗമായി പ്രവാസി മലയാളികൾ ഏറെയുളള വിദേശ രാജ്യങ്ങളിൽ നിന്ന് ധനശേഖരണം നടത്താൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ലോക കേരളസഭ അംഗങ്ങളെയും പ്രവാസി സംഘടനകളെയും സഹകരിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണം നടത്തും. ഇതിനുവേണ്ടി ഒരു മന്ത്രിയെയും ആവശ്യമായ ഉദ്യോഗസ്ഥരെയും നിയോഗിക്കും. യു.എ.ഇ., ഒമാൻ, ബഹ്റിൻ സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ, മലേഷ്യ, ആസ്ത്രേലിയ, ന്യൂസിലന്റ്, യു.കെ, ജർമ്മനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് പ്രവാസികളിൽ നിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ധനശേഖരണം നടത്തും. ഇതിനും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക ചുമതല നൽകും. കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കാളികളാകാൻ താൽപര്യമുളള വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സപ്തംബർ 10 മുതൽ 15 വരെ ജില്ലാ കേന്ദ്രങ്ങളിൽ നിന്ന് ഫണ്ട് ശേഖരണം നടത്താൻ തീരുമാനിച്ചു. ഇതിനു മുന്നോടിയായി സപ്തംബർ മൂന്നിന് എല്ലാ ജില്ലകളിലും ധനസമാഹരണ പരിപാടിയുടെ സംഘാടനത്തെക്കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കലക്ടർമാർ ജില്ലയിലെ വകുപ്പ് മേധാവികളുടെ യോഗം വിളിക്കുന്നതാണ്. ജില്ലകളിലെ ധനസമാഹരണത്തിന് മന്ത്രിമാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. അത് ഇപ്രകാരമാണ്: കാസർകോട് - ഇ. ചന്ദ്രശേഖരൻ കണ്ണൂർ - ഇ.പി. ജയരാജൻ, കെ.കെ. ശൈലജ വയനാട് - രാമചന്ദ്രൻ കടന്നപ്പള്ളി കോഴിക്കോട് - ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ മലപ്പുറം - കെ.ടി. ജലീൽ പാലക്കാട് - എ.കെ. ബാലൻ തൃശ്ശൂർ - സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ എറണാകുളം - എ.സി. മൊയ്തീൻ ( ഇ.പി ജയരാജൻ സഹായിക്കും) ഇടുക്കി - എം.എം. മണി കോട്ടയം - തോമസ് ഐസക്, കെ. രാജു ആലപ്പുഴ - ജി. സുധാകരൻ, തിലോത്തമൻ പത്തനംതിട്ട - മാത്യു ടി തോമസ് കൊല്ലം - മേഴ്സിക്കുട്ടിയമ്മ തിരുവനന്തപുരം - കടകംപള്ളി സുരേന്ദ്രൻ
from mathrubhumi.latestnews.rssfeed https://ift.tt/2C3AyG9
via
IFTTT
No comments:
Post a Comment