തിരുവനന്തപുരം: പ്രളയം രൂക്ഷമായ സന്ദർഭത്തിൽ നാട്ടിലില്ലാതിരുന്നത് തെറ്റ് തന്നെയെന്ന് മന്ത്രി കെ. രാജു. സ്ഥിതിഗതികൾ ഇത്രയും രൂക്ഷമായപ്പോൾ കേരളത്തിൽ ഉണ്ടാകാതിരുന്നത് അനൗചിത്യം തന്നെയാണ്. ജനങ്ങൾക്കുണ്ടായ ദു:ഖത്തിൽ അതീവ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. പ്രളയക്കെടുതി നടക്കുമ്പോൾ കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ജർമ്മനിക്ക് പോയത് വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണം നൽകിയത്. വിദേശ മലയാളികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ രണ്ട് മാസം മുമ്പ് ലഭിച്ച ക്ഷണമാണ്. പാർട്ടി സെക്രട്ടറിയെ കണ്ടു, അനുമതി ലഭിച്ചു. മുഖ്യമന്ത്രിയെ കണ്ട് അനുമതി ചോദിച്ചു. അതുപ്രകാരം കേന്ദ്രാനുമതിയും കിട്ടി. ഓണാഘോഷമല്ല, വാർഷിക സമ്മേളനമായിരുന്നു അത്. 16ന് വെളുപ്പിനായിരുന്നു യാത്രതിരിച്ചത്. അവിടെയെത്തി മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് മലയാളികൾക്ക് കേരളത്തിലെ പ്രളയത്തെക്കുറിച്ച് വിവരം ലഭിച്ചത്. അവരിൽ നിന്ന് കാര്യങ്ങൾ അറിഞ്ഞു. അപ്പോൾ തന്നെ പരിപാടി വെട്ടിച്ചുരുക്കി മടങ്ങാൻ ഒരുങ്ങി. പക്ഷേ ഞാൻ ഉണ്ടായിരുന്ന ഡാസൽഫോർട്ട് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് ഉടനെ ടിക്കറ്റ് കിട്ടിയില്ല. 17ന് വൈകിട്ടായിരുന്നു ഉദ്ഘാടനം. അത് കഴിഞ്ഞ് മടങ്ങാൻ ടിക്കറ്റിനായി സംഘാടകരോട് ആവശ്യപ്പെട്ടു. സംഘാടകർ പരമാവധി ശ്രമിച്ചു. ബോണിൽ നിന്നും ടിക്കറ്റ് ലഭിച്ചില്ല, 22ന് രാത്രി മടങ്ങാനാണ് നേരത്തെ ടിക്കറ്റ് എടുത്തിരുന്നത്. അതിനിടയിൽ വേറെ ടിക്കറ്റ് ലഭിച്ചില്ല. കേരളത്തിൽ സ്ഥിതി മോശമാണെന്ന് കണ്ട് എവിടെ നിന്നെങ്കിലും ടിക്കറ്റ് കിട്ടാൻ ശ്രമിച്ചു. അപ്പോഴേക്കും പാർട്ടി സെക്രട്ടറിയുടെ അറിയിപ്പും ലഭിച്ചു. തിരിച്ചുവരണം എന്ന് ആവശ്യപ്പെട്ട്. പിന്നെ 155 കിലോമീറ്റർ അകലെയുള്ള ഫ്രാങ്ക്ഫർട്ടിൽ നിന്നാണ് ടിക്കറ്റ് ലഭിച്ചത്. 19ന് രാത്രിയിലത്തേക്കാണ് കിട്ടിയത്. ഡൽഹിയിലേക്ക് കിട്ടി. അവിടെ നിന്ന് തിരുവനന്തപുരത്തേക്കാണ് വന്നത്. 15ന് രാത്രിയാണ് മഴ ശക്തമാകുന്നത്. പുറപ്പെടുമ്പോൾ അങ്ങിനെയൊരു ഗൗരവ സാഹചര്യമില്ലായിരുന്നു. താൻ പോയതിന് ശേഷമാണ് പ്രളയം രൂക്ഷമായത്. ഇവിടെ ഉണ്ടായിരുന്നെങ്കിൽ ആശ്വസപ്രവർത്തനത്തിൽ നേരിട്ട് പങ്കെടുക്കാമായിരുന്നു. അത് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. പ്രളയം വരുമ്പോൾ ഒളിച്ചോടുന്ന ആളല്ല. ഇങ്ങനെ സംഭവിച്ചതിൽ വലിയ ഖേദമുണ്ട്. രാജിയെക്കുറിച്ച് ഒരു ചർച്ചയുള്ളതായി അറിയില്ല. പാർട്ടിയിൽ പറയേണ്ട കാര്യങ്ങൾ സെക്രട്ടറിയോടും മുഖ്യമന്ത്രിയോടും പറഞ്ഞിട്ടുണ്ട്. വന്ന അന്ന് തന്നെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. വകുപ്പിന്റെ കൈമാറ്റ വിവാദത്തിൽ അക്കാര്യം തിലോത്തമന്റെ അടുത്ത് നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട്. ദീർഘമായ യാത്രയ്ക്ക് പോകുകയാണെങ്കിൽ മുഖ്യമന്ത്രിക്ക് ചുമതല കൊടുക്കാൻ പറയാം. ചുരുങ്ങിയ ദിവസത്തെ യാത്രയാണെങ്കിൽ അഡ്ജസ്റ്റ്മെന്റാണ് നടത്താറ്. യാത്രയെ ന്യായീകരിക്കുന്നില്ല. കേരളത്തിൽ ഉണ്ടാകാതിരുന്നത് അനൗചിത്യം തന്നെയാണ്. ജനങ്ങൾക്കുണ്ടായ ദു:ഖത്തിൽ അതീവ ഖേദമുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2MpDQs5
via
IFTTT
No comments:
Post a Comment