ന്യൂഡൽഹി: കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകൾ പിഴ ഇനത്തിൽ ഈടാക്കിയത് 11,500 കോടി രൂപയെന്ന് റിപ്പോർട്ട്. അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ മാത്രമുള്ള പിഴയാണിത്. വെള്ളിയാഴ്ച ലോക്സഭയിൽ കേന്ദ്ര ധനമന്ത്രാലയം നൽകിയ വിവരമാണിത്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം 2017-18 സാമ്പത്തിക വർഷം പിഴ ഇനത്തിൽ ഈടാക്കിയത് 2,400 കോടിയാണ്. സ്വകാര്യ ബാങ്കുകളിൽ എച്ച്ഡിഎഫ്സി ബാങ്കാണ് ഏറ്റവും കൂടുതൽ തുക ഈടാക്കിയത്- 590 കോടി രൂപ. ഇക്കാലയളവിൽ മൂന്നു സ്വകാര്യ ബാങ്കുകൾ ഈടാക്കിയ പിഴ തുക 21 പൊതുമേഖലാ ബാങ്കുകൾ ആകെ ഈടാക്കിയ തുകയുടെ നാൽപതു ശതമാനം വരുമെന്ന് ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. നൽകുന്ന സേവനത്തിന് ചാർജ് നിശ്ചയിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിക്കൊണ്ട് റിസർവ് ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബാങ്കുകളുടെ നയത്തിനും നൽകുന്ന സേവനങ്ങളുടെ നിരക്കിനും ആനുപാതികമായിട്ടായിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ്അക്കൗണ്ടിൽ നിശ്ചിതബാലൻസ് ഇല്ലാതെവരുന്നതിന്റെ പേരിൽ നിരവധി ബാങ്കുകൾ പിഴ ഈടാക്കുന്നത്. ഇടപാടുകാരുടെ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്നതിനുള്ള ചിലവെന്ന നിലയ്ക്കാണ് ഇത്തരത്തിൽ ചാർജ് ഈടാക്കുന്നത്. അക്കൗണ്ടിൽ നിശ്ചിത തുക ഇല്ലാതെവന്നാൽ എസ്ബിഐ ഈടാക്കുന്നത് അഞ്ച് രൂപ മുതൽ 15 രൂപവരെയാണ്. മെട്രോ നഗരങ്ങളിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പ്രതിമാസം ശരാശരി 3,000 രൂപ ഉണ്ടായില്ലെങ്കിൽ പിഴ ഈടാക്കും. നഗരപ്രദേശങ്ങളിൽ ഇത് 2,000 രൂപയും ഗ്രാമപ്രദേശങ്ങളിൽ ഇത് 1,000 രൂപയുമാണ്. എച്ച്ഡിഎഫ്സി ബാങ്ക് ഈടാക്കുന്നത് മൂന്നുമാസ കാലയളവിൽ 150 രൂപ മുതൽ 600 രൂപവരെയാണ്. അക്കൗണ്ടിൽ ഉണ്ടായിരിക്കേണ്ട ശരാശരി തുക 2,500 രൂപ മുതൽ 10,000 രൂപ വരെയാണ്. ഇത്തരത്തിൽ പിഴയീടാക്കുന്ന വ്യവസ്ഥയിൽനിന്ന് ഏതു തരം അക്കൗണ്ടുകളെയും ഒഴിവാക്കാനും ബാങ്കുകൾക്ക് സാധിക്കും. എസ്ബിഐ ജൻ ധൻ അക്കൗണ്ട്, ശമ്പള അക്കൗണ്ട് തുടങ്ങി തുടങ്ങിയ 10 വിഭാഗത്തിൽപ്പെട്ട അക്കൗണ്ടുകളെ എസ്ബിഐ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. Content Highlights:Minimum balance, bank penalty, minimum balance in banks, sbi, hdfc
from mathrubhumi.latestnews.rssfeed https://ift.tt/2vHYGb9
via
IFTTT
No comments:
Post a Comment