തിരുവനന്തപുരം: പ്രളയദുരിതത്തില്‍ മുങ്ങിത്താഴുന്ന കേരളത്തിന് ഇതരസംസ്ഥാനങ്ങളുടെ കൈത്താങ്ങ് തുടരുന്നു. പഞ്ചാബ്, ബീഹാര്‍, കര്‍ണാടക സര്‍ക്കാരുകള്‍ കേരളത്തിന് 10 കോടി നല്‍കുമ്പോള്‍ തമിഴ്നാട് അഞ്ചു കോടി രൂപ കൂടി നല്‍കും. രാവിലെ പ്രളക്കെടുതി വിലയിരുത്തിയ പ്രധാനമന്ത്രി കേരളത്തിന് 500 കോടി രൂപ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വ്യക്തികളും സംഘടനകളും വഴി സംസ്ഥാന സര്‍ക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ പണമായെത്തിയത് 71 കോടി രൂപയാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും.
അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി. അദ്ദേഹത്തിന്റെ മകനും മുതിർന്ന അഭിഭാഷകനുമായ കൃഷ്ണൻ വേണുഗോപാൽ 15 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്.
സിനിമാ താരങ്ങളും മറ്റ് പ്രമുഖരും നിരവധി സംഘടനകളും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നുണ്ട്. സുപ്രീംകോടതി ബാർ അസോസിയേഷൻ അടിയന്തര സഹായമായി 30 ലക്ഷം രൂപ നൽകുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
പ്രാഥമിക കണക്ക് പ്രകാരം 19512 കോടി യുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. അടിയന്തിരമായി 2000 കോടി പ്രധാനമന്ത്രിയോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാരങ്ങള്‍ കാലതാമസമില്ലാതെ വിതരണം ചെയ്യാന്‍ ഇന്‍ഷ്വറന്‍സ് ക്യാമ്പുകള്‍ നടത്താന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. കേരളത്തിലെ തകര്‍ന്ന ദേശീയ പാതകളുടെ പുനര്‍ നിര്‍മ്മാണത്തിന് ദേശീയ പാത അതോറിറ്റിക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കും.വൈദ്യുതി ലൈനുകള്‍ പുനസ്ഥാപിക്കാന്‍ എന്‍ടിപിസിക്ക് നിര്‍ദ്ദേശം നല്‍കും.
കര്‍ഷകര്‍ക്ക് പ്രത്യേക സഹായവും വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ വീടുകള്‍ പുനര്‍ നിര്‍മ്മിച്ച് നല്‍കാനും പദ്ധതിയുണ്ട്. തൊഴിലുറപ്പ് പദ്ധതി പ്രകാരം കൂടുതല്‍ വിഹിതം കേരളത്തിന് നല്‍കും. ദുരന്ത മേഖലയില്‍ ഭക്ഷ്യധാന്യങ്ങളും മരുന്നും വിതരമം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചു.
from mangalam.com https://ift.tt/2Bpc4qA
via IFTTT
No comments:
Post a Comment