നെഞ്ചുപിളരും നിലവിളിയിൽ ’അദ്വൈതം’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 10, 2022

നെഞ്ചുപിളരും നിലവിളിയിൽ ’അദ്വൈതം’

തളിപ്പറമ്പ്: കൂവോട് ഗവ. ആയുർവേദ ആസ്പത്രിയിൽ പതിവുപോലെ തിങ്കളാഴ്ചയും ഡ്യൂട്ടിയിലായിരുന്നു നഴ്സ് പുഷ്കല. ഉച്ചകഴിഞ്ഞപ്പോൾ ഒരുകൂട്ടം സഹപ്രവർത്തകരെത്തി. ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥിയായ മകൻ ധീരജിന് അപകടം പറ്റിയെന്നും വീട്ടിൽ പോകാമെന്നും പറഞ്ഞ് കാറുമായാണ് അവർ വന്നത്. തകർന്നുപോയെങ്കിലും ചെറിയ അപകടമായിരിക്കുമെന്ന് സമാധാനിക്കാൻ ശ്രമിച്ച് യൂണിഫോംപോലും മാറാൻ നിൽക്കാതെ പുഷ്കല സഹപ്രവർത്തകർക്കൊപ്പം പുറപ്പെട്ടു. ഒരുകിലോമീറ്റർ അകലെ തൃച്ചംബരം പട്ടപ്പാറയിലെ 'അദ്വൈതം' വീട്ടിലെത്തുമ്പോൾ പരിസരത്ത് വാഹനങ്ങളും ആൾക്കൂട്ടവും പോലീസും ന്യൂസ് ചാനലുകാരും. കാര്യമായി എന്തോ സംഭവിച്ചെന്ന് തിരിച്ചറിഞ്ഞ് അവർ വാവിട്ട് നിലവിളിച്ചു. ചേട്ടൻ കൊല്ലപ്പെട്ട വിവരം നേരത്തേ അറിഞ്ഞിരുന്ന അനുജൻ അദ്വൈത് വേദന കടിച്ചമർത്തി മുറ്റത്ത് നിൽക്കുകയായിരുന്നു. ഒന്നും സംഭവിച്ചിട്ടില്ലമ്മേ എന്ന് അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ച അദ്വൈതും നിയന്ത്രണം വിട്ടുപോയി. അമ്മയെ താങ്ങിപ്പിടിച്ച് വീട്ടിനകത്തേക്ക് കൊണ്ടുപോകുമ്പോൾ ദൃശ്യങ്ങൾ പകർത്താൻ തുനിഞ്ഞവരോട് ദയവുചെയ്ത് ഉപദ്രവിക്കരുതെന്ന് അദ്വൈത് അപേക്ഷിച്ചു. പുഷ്കലയുടെ നിലവിളി കേട്ടുനിൽക്കാനാകാതെ ആളുകൾ പിന്മാറി. ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ പ്രതീക്ഷ നഷ്ടപ്പെട്ട് നിശ്ശബ്ദനായിരുന്നു. ധീരജ് കൊല്ലപ്പെട്ട വിവരം ചാനലുകളിലൂടെ ഉച്ചയ്ക്ക് രണ്ടോടെ പരിസരവാസികൾ അറിഞ്ഞിരുന്നു. അകത്തേക്കുപോയ പുഷ്കല വരുന്നവരോടും പോകുന്നവരോടും മകന്റെ വിവരം തിരക്കി. എല്ലാവരും വിട്ടുപറയാതെ പിന്മാറി. വൈകുന്നേരം അഞ്ചോടെ സി.പി.എം. നേതാക്കളായ ജയിംസ് മാത്യുവും പി.കെ.ശ്യാമളയും അരീക്കമലയിൽനിന്ന് ബന്ധുക്കളും വന്നു. അവരോടും പുഷ്കല ചോദിച്ചു. ഗത്യന്തരമില്ലാതെ അവർക്ക് വിവരം പറയേണ്ടിവന്നു. പിന്നെ കേട്ടത് ചങ്കുപൊടിയുന്ന നിലവിളി. തളിപ്പറമ്പ് ചിന്മയമിഷൻ സ്കൂളിൽ പ്ലസ്ടു വരെ പഠിച്ച ധീരജ് നാട്ടിൽ രാഷ്ട്രീയപ്രവർത്തനങ്ങൾക്കൊന്നും പോകാറില്ലായിരുന്നു. കോൺഗ്രസിനോട് കുടുംബത്തിന് നേരിയ അനുഭാവമുണ്ടായിരുന്നതിനാൽ ജവാഹർ ബാലവേദിയുടെ അപൂർവം പരിപാടികളിൽ പങ്കെടുത്തതാണ് ഇവിടെ ആകെയുള്ള പ്രവർത്തനം. പഠനത്തിനായി നാടുവിട്ടതോടെ ആ ബന്ധങ്ങളും കുറഞ്ഞു. പൈനാവ് എൻജിനിയറിങ് കോളേജിലെത്തിയ ശേഷമാണ് എസ്.എഫ്.ഐ.യുടെ സജീവപ്രവർത്തകനായത്. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ധീരജ് കൊല്ലപ്പെട്ട വിവരം നാടിനോ വീടിനോ ഉൾക്കൊള്ളാനാകുന്നില്ല. തിരുവനന്തപുരം പാലോട് സ്വദേശിയായ രാജേന്ദ്രൻ എൽ.ഐ.സി. ഏജൻറായി വർഷങ്ങൾക്കുമുൻപെ തളിപ്പറമ്പിലെത്തിയതാണ്. താണയിലെ ജില്ലാ ആയുർവേദ ആസ്പത്രിയിലും ജോലിചെയ്തിരുന്ന പുഷ്കല പിന്നീടാണ് കൂവോട്ടേക്ക് മാറിയത്. പലയിടത്തായി സ്വന്തം വീട്ടിലും വാടകയ്ക്കും താമസിച്ചശേഷം രണ്ടുവർഷം മുമ്പാണ് പുന്നക്കുളങ്ങരയിൽ വീടുവെച്ച് താമസം തുടങ്ങിയത്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ധീരജ് കുടുംബത്തിന്റെ പ്രതീക്ഷയും തണലുമായിരുന്നു. കൊലപാതകരാഷ്ട്രീയം ആ നാമ്പും അരിഞ്ഞുവീഴ്ത്തി. ഒരുവഴക്കിനും പോകാത്ത പാവം കുട്ടിയെന്നാണ് ധീരജിനെ അറിയുന്ന നാട്ടുകാരും കൂട്ടുകാരും പറയുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3JUAfwe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages