കണ്ണൂർ: മേലുദ്യോഗസ്ഥനോടുള്ള വ്യക്തിവൈരാഗ്യത്താൽ സിഗ്നൽവയറുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ സിഗ്നൽവിഭാഗത്തിലെ രണ്ട് സാങ്കേതികജീവനക്കാരെ റെയിൽവേ പിരിച്ചുവിട്ടു. ഫറോക്ക് സ്റ്റേഷനിലെ ജോലിക്കാരായ കക്കോടി സ്വദേശി പ്രവീൺരാജ് (34), സുൽത്താൻബത്തേരി കോട്ടൂർ ജിനേഷ് (33) എന്നിവരെയാണ് പിരിച്ചുവിട്ടത്. 2021 മാർച്ച് 24-ന് നടന്ന സംഭവത്തിനുശേഷം മംഗളൂരു, പാലക്കാട് എന്നിവിടങ്ങളിലേക്ക് ഇരുവരെയും മാറ്റിയിരുന്നു. മദ്യപിച്ചതിനെത്തുടർന്ന് പറ്റിപ്പോയതാണ് എന്നതടക്കമുള്ള വാദങ്ങൾ റെയിൽവേ തള്ളുകയായിരുന്നു. ഫറോക്കിനും വെള്ളയിലിനുമിടയിൽ റെയിൽവേ പാളത്തിൽ അഞ്ചിടത്താണ് ഇവർ സിഗ്നൽബോക്സിലെ വയറുകൾ മുറിച്ചുമാറ്റിയത്. പച്ച സിഗ്നലിന് പകരം മഞ്ഞ സിഗ്നലാക്കിെവച്ചു. സിഗ്നൽ തകരാറിലായതോടെ കോഴിക്കോട്, ഫറോക്ക്, വെള്ളയിൽ പരിധിയിൽ ചരക്കുവണ്ടികൾ ഉൾപ്പെടെ 13 വണ്ടികൾ വൈകി. രണ്ടുമണിക്കൂർ അറ്റകുറ്റപ്പണി നടത്തിയാണ് സിഗ്നൽ സംവിധാനം പൂർവസ്ഥിതിയിലാക്കിയത്. വിദഗ്ധപരിശീലനം നേടിയവർക്ക് മാത്രമേ സിഗ്നൽ കമ്പികൾ മുറിച്ചുമാറ്റാൻ കഴിയൂവെന്ന് ആർ.പി.എഫ്. അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സാക്ഷിമൊഴിയും സി.സി.ടി.വി. ദൃശ്യങ്ങളും പ്രതികൾ ഈ വിഭാഗത്തിലെ ആൾക്കാർതന്നെ എന്നു മനസ്സിലായി. കോഴിക്കോട് സീനിയർ സെക്ഷൻ എൻജിനീയറോടുള്ള (സിഗ്നൽ) വിരോധം തീർക്കാനാണ് സിഗ്നൽ മുറിച്ചതെന്ന് പ്രതികൾ അന്വേഷേണാദ്യോഗസ്ഥരോട് സമ്മതിക്കുകയായിരുന്നു. യാത്രക്കാരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും മനപ്പൂർവം സിഗ്നൽ സംവിധാനം കേട് വരുത്തിയെന്നുമാണ് ഇവർക്കെതിരായ കുറ്റങ്ങൾ. സാധാരണഗതിയിൽ ഇത്തരത്തിൽ വയറുകൾ മുറിച്ചാൽ സിഗ്നൽ പ്രവർത്തിക്കുന്നില്ലെന്ന അടയാളമാണ് കാണുക. എന്നാൽ, നിലവിലെ സിഗ്നൽ തെറ്റായി ക്രമീകരിച്ചുവെച്ചതിനാൽ സ്റ്റേഷൻ അധികൃതർക്ക് മനസ്സിലാകില്ല. പച്ച സിഗ്നൽ കൊടുത്താലും സിഗ്നൽ മഞ്ഞയിൽത്തന്നെ തുടരും. ജാഗ്രതാ സൂചന കാണിക്കുന്ന സിഗ്നലാണ് മഞ്ഞ സിഗ്നൽ.
from mathrubhumi.latestnews.rssfeed https://ift.tt/3D4NwhP
via
IFTTT
No comments:
Post a Comment