പത്തനംതിട്ട: ഒന്നരവർഷത്തിനു ശേഷം കൂട്ടുകാർ സ്കൂളിൽ പോകുമ്പോൾ ശബരിക്ക് പോകാനാകില്ല. ആശുപത്രിയിൽ അച്ഛന് കൂട്ടായി ഇരിക്കുകയാണ് ശബരി. അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ശബരീനാഥിനാണ് അച്ഛന്റെ രോഗാവസ്ഥകാരണം സ്കൂളിൽ പോകുവാൻ കഴിയാത്തത്. അച്ഛൻ അടൂർ മൂന്നാളം ശബരി വീട്ടിൽ ഭുവനേന്ദ്രൻനായർ(58) വൃക്കരോഗിയായി ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ആയിട്ട് ഒരാഴ്ചയായി. അമ്മ ഗീതയ്ക്ക് കാഴ്ച തീരെയില്ല. ഇരുവർക്കും ഏക ആശ്രയം 15 വയസ്സുകാരനായ ശബരി മാത്രം. അച്ഛന്റെ അസുഖം ഭേദമാകാതെ ശബരിക്ക് സ്കൂളിൽ എത്താൻ കഴിയില്ല. കാഴ്ച കുറവായ അമ്മക്ക് മാത്രമായി ആശുപത്രിയിൽ ഇരിക്കാനാവില്ല. അതിനാൽ അച്ഛനും അമ്മയ്ക്കും കൂട്ടായി ശബരി ആശുപത്രിയിലുണ്ട്. ഭുവനേന്ദ്രൻനായരുടെ രണ്ട് വൃക്കകളേയും രോഗം ബാധിച്ചിട്ടുണ്ട്. രണ്ടരവർഷമായി ചികിത്സയിലാണ്. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ആഴ്ചയിൽ മൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ഒരാഴ്ചമുമ്പ് രോഗം ഗുരുതരമായപ്പോൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇപ്പോൾ നെഞ്ചിൽ കഫക്കെട്ട് ഉണ്ട്. ഇത് മാറ്റണമെങ്കിൽ അടിയന്തരമായി ഒരു ശസ്ത്രക്രിയ വേണം. ഇതിന് അഞ്ചരലക്ഷം രൂപ ആവശ്യമുണ്ട്. ഇപ്പോൾ ശബരിയുടേയും അമ്മയുടേയും കൈയിൽ ഒരു രൂപ പോലുമില്ല. രണ്ടരവർഷമായി ബന്ധുക്കളും സുമനസ്സുകളും സഹായിച്ചു. ഇപ്പോൾ ചികിത്സയ്ക്ക് പണമില്ലാതെ ശബരിയും അമ്മയും എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. ഭുവനേന്ദ്രൻ നായർക്ക് ശബരിമലയിൽ കോഫി മെഷീൻ ബിസിനസായിരുന്നു. 2018-ലെ പ്രളയത്തിൽ പമ്പയിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ കോഫി യന്ത്രങ്ങളും സാധനങ്ങളും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. ബിസിനസിലെ തകർച്ചയ്ക്ക് പുറമേ തൊട്ടുപുറകെ രോഗം കൂടി ആയപ്പോൾ കുടുംബം പാടെ തകർന്നുപോയി. നാല് സെന്റ് ഭൂമിയും അതിലൊരു വീടും മാത്രമാണ് ഇവർക്കുള്ളത്. സുമനസ്സുകൾ കനിഞ്ഞാൽ ശബരിയുടെ അച്ഛന്റെ ചികിത്സ നടക്കും. ശബരിയുടെ ഫോൺ നമ്പർ: 9496790617 അച്ഛൻ ഭുവനേന്ദ്രൻ നായരുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടൂർ ശാഖയിലെ അക്കൗണ്ട് നമ്പർ: 57067788706 IFSC: SBIN0070060
from mathrubhumi.latestnews.rssfeed https://ift.tt/3w8gACu
via
IFTTT
No comments:
Post a Comment