കൊച്ചി: കുറ്റവാളികളുടെ വിവര രേഖയുണ്ടാക്കാൻ (ഹിസ്റ്ററി ഷീറ്റ്) എക്സൈസ്. കേസുകൾ ദിനംപ്രതി വർധിക്കുകയും ശിക്ഷ കഴിഞ്ഞിറങ്ങുന്ന പ്രതികൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തുടർക്കഥയാവുകയും ചെയ്ത സാഹചര്യത്തിലാണ് എക്സൈസിന്റെ നടപടി. കോടതി ശിക്ഷിച്ച പ്രതികളുടെ വിവര രേഖ തയ്യാറാക്കാനുള്ള നടപടികളിലേക്കാണ് ആദ്യം എക്സൈസ് കടക്കുന്നത്. ഭാവി അന്വേഷണങ്ങൾക്ക് സഹായകമാകുംവിധം തയ്യാറാക്കുന്ന വിവര രേഖ കുറ്റകൃത്യങ്ങൾ തടയാനും മറ്റിടങ്ങളിലേക്ക് വിവരങ്ങൾ പങ്കുവെക്കാനും സഹായകമാകും. ഒരു പ്രതിയെ അറസ്റ്റ് ചെയ്താൽ അയാൾ പറയുന്ന വിവരങ്ങളാണ് ഇപ്പോൾ എക്സൈസ് വിശ്വസിക്കുന്നത്. മറ്റെവിടെയെങ്കിലും കേസുകൾ ഉണ്ടെങ്കിലും അതെല്ലാം പ്രതികൾ ഒളിച്ചുവെക്കും. എന്നാൽ, വിവര രേഖ വരുന്നതോടെ ഇത്തരം കള്ളങ്ങളൊക്കെ കൈയോടെ പൊക്കാൻ എക്സൈസിന് കഴിയും. ഓരോ പ്രതിയുടെയും പേരിൽ തയ്യാറാക്കുന്ന വിവര രേഖ പരിശോധിച്ചാൽ ആളുടെ സകല വിവരവും ലഭിക്കുന്ന രീതിയിലാണ് ഇവ തയ്യാറാക്കുക. പ്രതിയുടെ അടുത്ത ബന്ധുക്കളുടെ വിവരങ്ങൾ, പ്രതി പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങൾ, നിരന്തരം ബന്ധപ്പെടുന്ന വ്യക്തികൾ, കുറ്റകൃത്യ രീതി എന്ത്, മുൻപുണ്ടായിരുന്ന കേസുകളുടെ വിവരം, ശാരീരിക വിവരങ്ങൾ, വിവിധ ഭാഗങ്ങളിൽനിന്നുള്ള ഫോട്ടോ എന്നിവയെല്ലാമുണ്ടാകും. പരാതിക്കാരുണ്ടെങ്കിൽ അവരുടെ വിവരങ്ങളും രേഖപ്പെടുത്തും. ഒാരോ പ്രതിക്കും ഒാരോ നമ്പർ നൽകും. പ്രത്യേക മാതൃകയിൽ തയ്യാറാക്കുന്ന ഈ നമ്പർ പരിശോധിച്ചാൽ തന്നെ കേസ് ഏത് ഓഫീസ് പരിധിയിലുള്ളതാണെന്നും എപ്പോഴുള്ളതാണെന്നും മറ്റും തിരിച്ചറിയാനാകും. ഡിജിറ്റലായി സൂക്ഷിക്കുന്ന രേഖ എവിടെയുമുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യം പോലെ ഉപയോഗിക്കാനുമാവും. കേസുകൾ രജിസ്റ്റർ ചെയ്യാൻ 'എക്സൈസ് ക്രൈംസ് അണ്ടർ റിഗറസ് ബീറ്റ് (ഇ.സി.യു.ആർ.ബി.)' എന്ന സോഫ്റ്റ്വേറാണ് എക്സൈസ് ഉപയോഗിക്കുന്നത്. ഇത് പൂർണ സജ്ജമാകുന്നതോടെ നിലവിൽ ശേഖരിച്ചിരിക്കുന്ന വിവരങ്ങൾ സോഫ്റ്റ്വേറിന്റെ സഹായത്തോടെ കാര്യക്ഷമമായി പ്രയോജനപ്പെടുത്താനാവും. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് ഇത്തരം വിവര രേഖ ഗുണം ചെയ്യുമെന്ന് കണ്ട് സ്ക്വാഡ് അംഗങ്ങളാണ് ആശയം മുന്നോട്ടുവെച്ചത്. പ്രതികളുടെ ഫോട്ടോയും അടിസ്ഥാന വിവരങ്ങളും കേസിന്റെ കുറിപ്പും ചേർത്ത് ഫോട്ടോ ഡേറ്റ ബേസുണ്ടാക്കാനായിരുന്നു ആദ്യ തീരുമാനം.
from mathrubhumi.latestnews.rssfeed https://ift.tt/3C2xowa
via
IFTTT
No comments:
Post a Comment