നിയമങ്ങളല്ല, കര്‍ഷകരോടുള്ള സമീപമാണ് സര്‍ക്കാര്‍ ആദ്യം തിരുത്തേണ്ടത് - കെ.സി. വേണുഗോപാല്‍ എഴുതുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 20, 2021

നിയമങ്ങളല്ല, കര്‍ഷകരോടുള്ള സമീപമാണ് സര്‍ക്കാര്‍ ആദ്യം തിരുത്തേണ്ടത് - കെ.സി. വേണുഗോപാല്‍ എഴുതുന്നു

രാജ്യതലസ്ഥാനത്ത് തെരുവുകളിൽ അതിജീവനപ്പോരാട്ടത്തിലേർപ്പെട്ട കർഷകസഹോദരങ്ങളെ നോക്കി, മോദിസർക്കാരിനെതിരേ നിങ്ങൾക്ക് വിജയിക്കാൻ സാധിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവർ ഏറെയാണ്. ചമ്പാരൻപോലുള്ള ദീപ്തമായ പോരാട്ടമാതൃകകളായിരുന്നു അപ്പോഴെല്ലാം അവർക്കുമുമ്പിലുണ്ടായിരുന്നത്. കർഷകർ തെരുവിൽ പ്രതിഷേധമുയർത്തിയപ്പോൾ, കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം പാർലമെന്റിനകത്തും വിവിധ സംസ്ഥാനങ്ങളിലും ജനവികാരം പ്രതിഫലിപ്പിച്ചു. കർഷകപ്പോരാളികളുടെ തളരാത്ത പോരാട്ടവീര്യത്തിനും മുട്ടുമടക്കാത്ത നിശ്ചയദാർഢ്യത്തിനും മുന്നിലാണ് അഹന്ത മുഖമുദ്രയാക്കിയ മോദിസർക്കാർ തലകുനിച്ചത്. കർഷകക്ഷേമത്തിനാണെന്ന് അവകാശമുന്നയിച്ച്, താങ്ങുവിലയും മണ്ഡി സമ്പ്രദായവും എടുത്തുകളഞ്ഞ് കാർഷികമേഖലയെക്കൂടി സ്വകാര്യ കുത്തകമുതലാളിമാരുടെ ലാഭക്കൊതിക്ക് തീറെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കം വർധിതവീര്യത്തോടെയാണ് രാജ്യത്തെ കർഷകർ പ്രതിരോധിച്ചത്. പാർലമെന്റിൽ ചർച്ചനടത്താതെയും സഭാനിയമങ്ങൾ കാറ്റിൽപ്പറത്തിയും പ്രതിഷേധിച്ച എം.പി.മാരെ പുറത്താക്കിയും ഈ കരിനിയമങ്ങൾ നടപ്പാക്കാൻ ഏതുമാർഗവും സ്വീകരിക്കുമെന്നുള്ള ധാർഷ്ട്യമായിരുന്നു തുടക്കംമുതലേ സർക്കാരിനുണ്ടായിരുന്നത്. ലോക്സഭയിലും രാജ്യസഭയിലും ചട്ടവിരുദ്ധമായി പാസാക്കിയ ബില്ലുകൾ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐതിഹാസികമായ സമരപരമ്പരയ്ക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്. എഴുന്നൂറിലധികം കർഷകരുടെ വിലപ്പെട്ട ജീവനാണ് സർക്കാരിന്റെ കടുംപിടിത്തംമൂലം ബലികൊടുക്കേണ്ടിവന്നത്. രാജ്യചരിത്രത്തിലെ കറുത്ത ഏടായി അതു നിലനിൽക്കും. കരുത്തുപകർന്ന സമരപരമ്പരകൾ നിങ്ങൾ എന്റെ വാക്കുകൾ കുറിച്ചുവെച്ചുകൊള്ളുക. സർക്കാരിന് കർഷകനിയമങ്ങൾ നിശ്ചയമായും പിൻവലിക്കേണ്ടിവരും -കഴിഞ്ഞ ജനുവരി 14-ന് തമിഴ്നാട്ടിലെ മധുരയിൽ പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചുനടന്ന ജെല്ലിക്കെട്ടിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞ വാക്കുകൾ അന്വർഥമായിരിക്കയാണ്. നിയമം പാസാക്കിയ അന്നുമുതൽ പാർലമെന്റിനകത്തും പുറത്തും കർഷകരും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളും നടത്തിയ പ്രക്ഷോഭങ്ങളുടെ ഏറ്റവും വലിയ വിജയംകൂടിയാണ് നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം. രാജ്യതലസ്ഥാനത്തുമാത്രം ഒതുങ്ങിനിൽക്കാതെ രാജ്യത്തിന്റെ മുക്കിലും മൂലയിലും കരിനിയമങ്ങൾക്കെതിരേ അതിശക്തമായ നിലപാടുമായി കോൺഗ്രസ് പാർട്ടി മുന്നിൽനിന്നു. പഞ്ചാബിലും ഹരിയാണയിലും ഒതുങ്ങിനിന്ന പ്രക്ഷോഭം ഡൽഹിയിലേക്കുൾപ്പെടെ വ്യാപിച്ചത് 2020 ഒക്ടോബർ ആദ്യവാരം പഞ്ചാബിൽ രാഹുൽഗാന്ധി നയിച്ച ട്രാക്ടർ റാലിക്കുശേഷമായിരുന്നു. ഖേതി ബച്ചാവോ യാത്ര എന്ന പേരിൽ അമ്പതുകിലോമീറ്റർ താണ്ടിയ ട്രാക്ടർറാലി മറ്റുസംസ്ഥാനങ്ങളിലേക്കും കർഷകപ്രക്ഷോഭം വ്യാപിപ്പിക്കാൻ പ്രചോദനമായി. ലഖിംപുർ എന്ന നടുക്കം കർഷകസമരത്തിലെ ഏറ്റവും കറുത്ത അധ്യായമായിരുന്നു ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ, കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകന്റെ നേതൃത്വത്തിൽ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം. ഈ ദാരുണമായ കൊലപാതകത്തിൽ ജീവൻനഷ്ടമായ കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ യാത്രതിരിച്ച പ്രിയങ്കാഗാന്ധിയെ നിയമവിരുദ്ധമായി യോഗിസർക്കാർ അറസ്റ്റുചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ചും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും രാജ്യവ്യാപകമായി കോൺഗ്രസ് പ്രവർത്തകർ പ്രകടനങ്ങൾ നടത്തി. പോരാട്ടത്തിനിടയിൽ ജീവൻ ബലിയർപ്പിക്കേണ്ടിവന്ന കർഷകർക്ക് കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലുൾപ്പെടെ സഹായധനം പ്രഖ്യാപിച്ചു. ജനരോഷത്തിന് എത്രമാത്രം വ്യാപ്തിയുണ്ടെന്ന് പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുഫലങ്ങൾ വിളിച്ചോതി. ഹരിയാണയിലുൾപ്പെടെ ബി.ജെ.പി. നേതാക്കളെ ജനം കായികമായി നേരിട്ടു. ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്ക് കനത്ത ആഘാതം ഏൽക്കേണ്ടിവന്നു. അഞ്ചുസംസ്ഥാനത്ത് ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളെ കാത്തിരിക്കുന്ന ജനവികാരമെന്തെന്ന് തിരിച്ചറിഞ്ഞശേഷമാണ് കരിനിയമങ്ങൾ പിൻവലിക്കാൻ മോദിസർക്കാർ തയ്യാറായത്. രാജ്യത്തെ അന്നദാതാക്കളിൽ എഴുന്നൂറിലേറെപ്പേരുടെ ജീവരക്തം ചിതറിയതും പാർലമെന്റിലുൾപ്പെടെ കോടികളുടെ ധനനഷ്ടം വരുത്തിയതും സർക്കാരിന്റെ പിടിവാശിമൂലമാണ്. ഇപ്പോൾ കാണിച്ച വിവേകം നേരത്തേ കാണിച്ചിരുന്നെങ്കിൽ അതെല്ലാം ഒഴിവാക്കാൻ സാധിക്കുമായിരുന്നു. നിയമങ്ങളല്ല, കർഷകരോടുള്ള സമീപമാണ് സർക്കാർ ആദ്യം തിരുത്തേണ്ടത്. സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരേയുള്ള ജനവികാരം പ്രതിഫലിപ്പിക്കാനും താഴെയിറക്കാനുമുള്ള പോരാട്ടം കോൺഗ്രസ് തുടരുകതന്നെചെയ്യും. (എ.ഐ.സി.സി. ജനറൽ സെക്രട്ടറിയാണ് ലേഖകൻ)


from mathrubhumi.latestnews.rssfeed https://ift.tt/3kUPYRd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages