സിക്കിം രാജ്ഭവൻ വളപ്പിൽ കയറിക്കൂടിയ ഹിമാലയൻ കരടിയെ മയക്കുവെടിവെച്ച് കൂട്ടിലടച്ചപ്പോൾ. ഗാങ്ടോക്ക്: സിക്കിം രാജ്ഭവനിൽ ചൊവ്വാഴ്ച രാത്രി ക്ഷണിക്കപ്പെടാത്ത അതിഥിയെത്തി; ഒരു ഹിമാലയൻ കരടി. ആകെ പരിഭ്രാന്തിയും ആശങ്കയും. മണിക്കൂറുകൾനീണ്ട പരിശ്രമങ്ങൾക്കൊടുവിൽ വനംവകുപ്പുകാരുടെ നേതൃത്വത്തിൽ കരടിയെ പിടികൂടി കൂട്ടിലാക്കി. രാത്രി പത്തോടെ രാജ്ഭവനിലെ ജീവനക്കാർ താമസിക്കുന്ന കോളനിഭാഗത്താണ് കരടിയെ കണ്ടെത്തിയത്. ഗവർണറുടെ താമസസ്ഥലത്തിന് അടുത്തുതന്നെയാണ് കോളനിയും. പരിഭ്രാന്തരായ ജീവനക്കാർ ഉടനെ വനംവകുപ്പിനെ വിവരമറിയിച്ചു. ജീവനക്കാരുടെ കോളനിയിലെ കോഴികളെ ശാപ്പിടാനാണ് കരടിയെത്തിയത്. ഒന്നു രണ്ടു വീടുകളിലെ കോഴിക്കൂടുകളിൽ കയറി കോഴികളെ അകത്താക്കുകയും ചെയ്തു. കോഴികൾ കൂട്ടത്തോടെ കരയാൻ തുടങ്ങിയതോടെയാണ് 'വിരുന്നുകാര'നെ ജീവനക്കാർ കണ്ടത്. വനംവകുപ്പിൽ വിവരമറിയിച്ചെങ്കിലും പ്രതികൂലകാലാവസ്ഥയെത്തുടർന്ന് അവർക്ക് രാത്രി രക്ഷാനടപടി തുടങ്ങാനായില്ല. പന്തം കൊളുത്തി കരടിയെ തത്കാലത്തേക്ക് ഓടിച്ചുവിട്ടു. ഒരു കലുങ്കിനടിയിൽക്കയറി ഒളിച്ച കരടി മറ്റെങ്ങോട്ടും പോകാതിരിക്കാൻ നാട്ടുകാർ കാവലും നിന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കരടിയെ പിടികൂടാനായത്. രണ്ടുതവണ മയക്കുവെടിവെക്കേണ്ടിവന്നതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഡെച്ചൻ ലച്ചുങ്പ പറഞ്ഞു. കൂട്ടിലടച്ച കരടിയെ പിന്നീട് പങ്കലാഖ വന്യജീവി സങ്കേതത്തിൽ വിട്ടയച്ചു. കാലാവസ്ഥാ മാറ്റത്തെത്തുടർന്ന് ഭക്ഷണം കിട്ടാതായതോടെയാണ് കരടി ഇരതേടി ജനവാസകേന്ദ്രത്തിലിറങ്ങിയതെന്ന് വനംവകുപ്പുകാർ പറഞ്ഞു. ബിഹാറിലെ ബി.ജെ.പി. നേതാവായിരുന്ന ഗംഗാപ്രസാദ് ചൗരസ്യയാണ് സിക്കിമിലെ ഗവർണർ. രാജഭവനിൽ കരടിയെത്തിയതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3vxnsZM
via
IFTTT
No comments:
Post a Comment