തിരുവനന്തപുരം: 20 വർഷങ്ങൾക്കുശേഷം ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്കു മടങ്ങുമോ? സി.പി.എമ്മിലും കോൺഗ്രസിലും ചർച്ചകൾ സജീവമാണ്. നേരിട്ടൊരു ഉത്തരം നൽകുന്നില്ലെങ്കിലും മാതൃസംഘടനയിലേക്കു ചെറിയാൻ മടങ്ങുമെന്ന സൂചനകൾ ശക്തമാണ്. ചർച്ചകൾക്ക് ബലംപകരുന്ന തരത്തിൽ കേരള സഹൃദയവേദിയുടെ അവുക്കാദർകുട്ടി നഹ പുരസ്കാരം തിങ്കളാഴ്ച ചെറിയാന് സമ്മാനിക്കുന്നത് ഉമ്മൻ ചാണ്ടിയാണെന്ന പ്രഖ്യാപനം ബുധനാഴ്ച പുറത്തുവന്നു. കോൺഗ്രസ് വിട്ടശേഷം ഇരുവരും പല വേദികളിലും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ചെറിയാന് അവാർഡ് നൽകി ആദരിക്കുന്ന റോളിൽ ഉമ്മൻ ചാണ്ടി എത്തുന്നത് ആദ്യം. വി.ഡി. സതീശനുമായി ചെറിയാൻ ഏറെനാളായി അടുപ്പത്തിലാണ്. നിയമസഭ, രാജ്യസഭ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാതെ ചെറിയാൻ സി.പി.എമ്മിൽ തഴയപ്പെട്ടപ്പോൾത്തന്നെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ചെറിയാനെ പഴയ തട്ടകത്തിലെത്തിക്കാനുള്ള ആലോചനകളിലേക്കു കടന്നിരുന്നു. എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ. സുധാകരനും അടക്കമുള്ള നേതാക്കളൊക്കെ ചെറിയാനെ മടക്കിക്കൊണ്ടുവരണമെന്ന താത്പര്യക്കാരാണ്. ഇതോടെയാണ് നീക്കങ്ങൾ സജീവമായത്. ഇതിനിടെ കോടിയേരി ബാലകൃഷ്ണൻ മുൻകൈയെടുത്ത് ചെറിയാനെ അനുനയിപ്പിക്കാൻ ശ്രമം നടന്നിരുന്നു. രാജ്യസഭയിലേക്കു വന്ന ആദ്യ അവസരം എളമരം കരീമിനായി കൈവിട്ടെങ്കിലും ചെറിയാന് പ്രതീക്ഷയുണ്ടായിരുന്നു. രണ്ടാം അവസരം ജോൺ ബ്രിട്ടാസിനു നൽകിയത് അദ്ദേഹത്തിന് ഉൾക്കൊള്ളാനായില്ല. ഇടക്കാലത്ത് സി.പി.എമ്മിലേക്കു വന്ന കെ.ടി. ജലീലും അബ്ദുറഹ്മാനും വീണാ ജോർജും വരെ മന്ത്രിയായതും താൻ തഴയപ്പെടുന്നുവെന്ന വിശ്വാസത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. സമീപസമയത്ത് ചില നേതാക്കൾ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ പോയതിനെക്കുറിച്ച് വി.ഡി. സതീശൻ പ്രതികരിച്ചത് ഇങ്ങനെ- 'കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരും.' ഇത് ചെറിയാനെ ഉദ്ദേശിച്ചായിരുന്നുവെന്നാണ് വിലയിരുത്തൽ. കെ.പി.സി.സി. പുനഃസംഘടന കഴിഞ്ഞേ ചെറിയാന്റെ മനസ്സുമാറ്റത്തിന്റെ പ്രഖ്യാപനമുണ്ടാകൂ എന്നാണറിയുന്നത്. കേരളരാഷ്ട്രീയ ചരിത്രമെഴുതുന്ന തിരക്കിലാണ് ചെറിയാൻ. തന്നെക്കുറിച്ചുയരുന്ന ചർച്ചകളെക്കുറിച്ച് അദ്ദേഹം പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, സാധ്യതകൾ തള്ളുന്നുമില്ല. ഇപ്പോൾ മറ്റെന്തെങ്കിലും നിലപാടുണ്ടോയെന്ന് അറിയില്ല -മുഖ്യമന്ത്രി തിരുവനന്തപുരം: ഇടഞ്ഞുനിൽക്കുന്ന ചെറിയാൻ ഫിലിപ്പിന് ആദ്യഡോസ് മറുപടിനൽകി മുഖ്യമന്ത്രി. സർക്കാരിനെതിരേ ഒളിയമ്പുമായി ചെറിയാൻ നടത്തിയ വിമർശനത്തിന്, അദ്ദേഹത്തിന് നിലപാട് മാറ്റമുണ്ടായതിൽ സംശയം പ്രകടിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോൺഗ്രസ് വിട്ട് സി.പി.എമ്മിനൊപ്പം നിലനിന്ന ചെറിയാൻ, പിണറായി വിജയന്റെ വിശ്വസ്തരിൽ ഒരാളായാണ് അറിയപ്പെട്ടത്. ആ വിശ്വാസം വേണ്ടെന്നും ഭംഗ്യന്തരേണ മുഖ്യമന്ത്രി സൂചിപ്പിച്ചു. താൻ ആരുടെയും രക്ഷകർത്താവല്ലെന്ന് എല്ലാവർക്കും അറിയാമല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുകാലത്ത് കോൺഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറായ ആളാണ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തെ നല്ലരീതിയിൽ ഞങ്ങൾ സഹകരിപ്പിച്ചിട്ടുമുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് മറ്റെന്തെങ്കിലും നിലപാടുണ്ടോയെന്ന് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയം നേരിടുന്നതിലുള്ള കേരളത്തിന്റെ പ്രവർത്തനങ്ങളെ ചെറിയാൻ ഫിലിപ്പ് വിമർശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പ്രതികരണം. സംസ്ഥാനത്ത് ദുരന്തങ്ങൾ ആവർത്തിക്കുന്നത് തടയാൻ സ്വീകരിക്കുന്ന നടപടികൾ ഒരുദിവസംകൊണ്ടോ ഒരുവർഷംകൊണ്ടോ തീരുന്നതല്ല. നല്ലരീതിയിൽ അവ നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങൾ എന്തുകൊണ്ടാണെന്ന് അറിയില്ല-മുഖ്യമന്ത്രി പറഞ്ഞു. content highlights:will cherian philip return to congress
from mathrubhumi.latestnews.rssfeed https://ift.tt/3E3EzFx
via
IFTTT
No comments:
Post a Comment