കോഴിക്കോട്: സി.പി.എമ്മിന്റെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിധത്തിലുള്ള അച്ചടക്കനടപടികളാണിപ്പോൾ ജില്ലകളിൽ നടപ്പാക്കുന്നത്. പ്രതാപികളായ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾവരെ സസ്പെൻഷനോ ശാസനയ്ക്കോ തരംതാഴ്ത്തലിനോ വിധേയരായിട്ടുണ്ട്. താഴേത്തട്ടിലേക്കും നീളുന്നുണ്ട് അച്ചടക്കനടപടികൾ. അടുത്തവർഷം ഫെബ്രുവരിയിൽ എറണാകുളത്ത് സംസ്ഥാന സമ്മേളനവും ഏപ്രിലിൽ കണ്ണൂരിൽ പാർട്ടി കോൺഗ്രസും നടക്കാനിരിക്കെയാണ് സി.പി.എം. സംസ്ഥാനനേതൃത്വം അച്ചടക്കനടപടികളുമായി മുന്നോട്ടുപോകുന്നത്. ഇതിൽ പാർട്ടിയിൽ നേരത്തേയുണ്ടായിരുന്ന വിഭാഗീയതയുടെ അംശങ്ങളോ പ്രതികാരനടപടികളോ ഉണ്ടാവുന്നില്ല എന്നതാണ് ശ്രദ്ധേയം. ഔദ്യോഗിക നേതൃത്വത്തോട് ചേർന്നുനിൽക്കുന്ന എറണാകുളം ജില്ലാ നേതൃത്വത്തിലെ പ്രമുഖർപോലും നടപടിക്കു വിധേയരായി. നിയമസഭാ തിരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിലെ ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയവർക്കു നേരെയാണ് നടപടികൾ. അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചില റിപ്പോർട്ടുകളിൽ മൃദുസമീപനം കാണിച്ചതിനെത്തുടർന്ന് മേൽഘടകത്തിന്റെ ഇടപെടലുമുണ്ടായി. എറണാകുളത്ത് സംഭവിച്ചതും ഇത്തരം നടപടിയാണ്. ഏൽപ്പിക്കുന്ന ചുമതല കൃത്യമായി നിർവഹിക്കാത്തവർക്ക് പാർട്ടിയുടെ സംരക്ഷണം ലഭിക്കുന്നുവെന്നു കണ്ടാൽ ഭാവിയിൽ മറ്റുള്ളവർക്കും ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ ധൈര്യംവരും. അത് തടയുകതന്നെയാണ് നടപടികളിലൂടെ ലക്ഷ്യമിടുന്നത് -പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ മാതൃഭൂമിയോടു പറഞ്ഞു. ബദൽരേഖയുടെ പേരിൽ 1986-ൽ എം.വി. രാഘവനും സംഘവും ഇടഞ്ഞപ്പോഴും പാലക്കാട് സമ്മേളനത്തിൽ വി.എസ്. അച്യുതാനന്ദന്റെ േനതൃത്വത്തിൽ സി.ഐ.ടി.യു. വിഭാഗത്തെ വെട്ടിനിരത്തിയപ്പോഴും പിന്നീട് വി.എസ്.-പിണറായി പക്ഷങ്ങൾ ഏറ്റുമുട്ടിയപ്പോഴുമാണ് സി.പി.എമ്മിൽ വിഭാഗീയത കാര്യമായി ഉടലെടുത്തത്. ചിലരെല്ലാം നടപടിക്കു വിധേയരുമായി. ഇത്തവണ അത്തരം വിഭാഗീയതയിൽനിന്നെല്ലാം പാർട്ടി മുക്തമാണ്. ഇപ്പോൾ ചില കേന്ദ്രങ്ങളിൽ സ്വീകരിച്ച നടപടികൾ പഴയ വി.എസ്. പക്ഷത്തിനുപോലും ആഹ്ലാദം നൽകുന്നുണ്ട്. ഭരണത്തുടർച്ച ലഭിച്ചതോടെ നേതൃത്വത്തിന് ആജ്ഞാശക്തിയും കരുത്തും കൂടി. രാഷ്ട്രീയ എതിരാളികൾ ദുർബലമായതും നടപടികൾക്ക് ആക്കംകൂട്ടി. തെറ്റുകൾ ആവർത്തിക്കരുത് ചിലർ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കാഞ്ഞത് ചില മണ്ഡലങ്ങളിലെ തോൽവിക്കു കാരണമായി. അത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ സഹായകമായ ഇടപെടലുകളാണു നടക്കുന്നത്. ഓരോ തലത്തിലും കേന്ദ്രീകൃത നേതൃത്വം അനിവാര്യമാണ്. അതിനുള്ള പരിഹാരക്രിയകളാണ് ഇപ്പോൾ നടക്കുന്നത്. മറ്റൊരു പാർട്ടിക്കും ഇത്തരമൊരു നടപടി സ്വീകരിക്കാനാവില്ല. -കോടിയേരി ബാലകൃഷ്ണൻ, സി.പി.എം. പി.ബി. അംഗം
from mathrubhumi.latestnews.rssfeed https://ift.tt/3Bc9kr3
via
IFTTT
No comments:
Post a Comment