കൊച്ചി : കോവിഡ് പ്രതിസന്ധിയുടെ തുടക്കം മുതൽ ഐ.ടി. ജീവനക്കാർ വീട്ടിലിരുന്നാണ് ജോലി. മറ്റു പല തൊഴിൽ മേഖലകളിലും ജീവനക്കാർ ഓഫീസിലേക്ക് മടങ്ങിത്തുടങ്ങിയെങ്കിലും ഐ.ടി.യിലെ 'വർക് ഫ്രം ഹോം' തുടരുകയാണ്. ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മയായ 'പ്രതിധ്വനി' ജീവനക്കാർക്കിടയിൽ നടത്തിയ സർവേയിൽ ഭൂരിഭാഗത്തിന്റെ പിന്തുണ ഹൈബ്രിഡ് മാതൃകയ്ക്കാണ്. നിശ്ചിത ദിവസം ഓഫീസിലും ശേഷിക്കുന്ന ദിവസങ്ങളിൽ വീട്ടിലുമിരുന്ന് ജോലിയെന്ന 'ഹൈബ്രിഡ്' മാതൃകയെ പിന്തുണയ്ക്കുന്നവർ 53 ശതമാനമാണ്. വർക് ഫ്രം ഹോം തുടരട്ടെ എന്ന അഭിപ്രായം 36 ശതമാനത്തിനു മാത്രമാണ്. പൂർണമായും ഓഫീസിലേക്കെന്ന പഴയ രീതിക്ക് പിന്തുണ 11 ശതമാനം മാത്രവും. ഹൈബ്രിഡ് മാതൃകയിൽ ആഴ്ചയിൽ ചില ദിവസങ്ങൾ ഓഫീസിലെന്ന് 45 ശതമാനം പറയുന്നു. മാസത്തിൽ ചില ദിവസങ്ങളെന്നാണ് 47 ശതമാനത്തിന്റെ അഭിപ്രായം. വല്ലപ്പോഴുമെന്ന് എട്ടു ശതമാനം പേർ നിർദേശിക്കുന്നു. ചില വർക് ഫ്രം ഹോം ചിന്തകൾ ജോലിയും വീടും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്നുവെന്നതാണ് വർക് ഫ്രം ഹോം പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ജോലി ചെയ്യാം, യാത്രാ സമയം ലാഭിക്കാമെന്നതെല്ലാം പലരും നേട്ടങ്ങളായി പറയുന്നു. വാരാന്ത്യങ്ങളിലുൾപ്പെടെ ജോലി ചെയ്യേണ്ടി വരുന്നുവെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക ജീവിതം വീടിന്റെ നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങിയത് വലിയൊരു വിഭാഗത്തിന്റെ ആശങ്കയാണ്. മാനസിക സമ്മർദവും ജോലിസമയം കൂടിയതും ഓഫീസിലെ 'കോഫി ബ്രേക്കി'ന്റെ നഷ്ടവുമെല്ലാം വർക് ഫ്രം ഹോം ചിന്തകളിലുണ്ട്. സർവേ ഇങ്ങനെ കോവിഡ് കാലഘട്ടത്തിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് ജീവനക്കാരുടെ പ്രതികരണം അറിയുന്നതിന്റെ ഭാഗമായിരുന്നു പ്രതിധ്വനിയുടെ സർവേ. 322 ഐ.ടി. കമ്പനികളിൽനിന്നുള്ള 3819 ജീവനക്കാരാണ് സർവേയിൽ പങ്കാളികളായത്. കേരളത്തിലെ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവയ്ക്കൊപ്പം ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നും ജീവനക്കാരുടെ പങ്കാളിത്തമുണ്ടായി. Content Highlights: Hybrid Model get more acceptance in the field of Information and Technology
from mathrubhumi.latestnews.rssfeed https://ift.tt/3uLBQNH
via
IFTTT
No comments:
Post a Comment