തിരുനെല്ലി : വന്യമൃഗശല്യം രൂക്ഷമായ തിരുനെല്ലി പഞ്ചായത്തിലെ തിരുനെല്ലിയിലും തോല്പെട്ടിയിലും കാട്ടാന ആക്രമണം. കാറും ലോറിയും ഉൾപ്പെടെ വാഹനങ്ങൾ തകർത്തു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഏഴരയോടെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് കാറിൽ പോവുകയായിരുന്ന കണ്ണൂർ സ്വദേശികളെയാണ് ആന ആക്രമിച്ചത്. തിരുനെല്ലി പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. വഴിയരികിലുണ്ടായിരുന്ന ആന കാറിന് നേരെ പാഞ്ഞടുക്കുകയും കാറിൽ രണ്ടുതവണ കുത്തുകയും ചെയ്തു. ആന സ്വയം മടങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. ആക്രമണത്തിൽ കാറിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. തൊട്ടുമുന്നിൽ പോയ കാർ ഹോണടിച്ചതാണ് ആനയെ പ്രകോപിപ്പിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും കാർ യാത്രക്കാരും പറഞ്ഞു. മുമ്പിൽ പോയ കാറിന്റെ ഹോണടികേട്ട് വിറളിപൂണ്ട ആന റോഡിലേക്കിറങ്ങി തങ്ങളുടെ കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് കാറിന്റെ മുൻസീറ്റിലിരുന്ന കൂത്തുപറമ്പ് സ്വദേശി സുധീഷ് ആയിത്തറ പറഞ്ഞു. കാർ പിന്നോട്ടെടുത്തെങ്കിലും രക്ഷയുണ്ടായില്ല. രണ്ടുതവണ കാറിൽ കുത്തി. ചില്ല് പൊട്ടിച്ചുവരുന്ന ആനയുടെ കൊമ്പ് കാറിലിരുന്ന് തന്നെ കണ്ടു, മരണത്തെ മുഖാമുഖം കണ്ട നിമിഷം. സുധീഷ് ഇരുന്നഭാഗത്താണ് ആന കുത്തിയത്. ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടതെന്നും ആന സ്വയം വനത്തിലേക്ക് പോയില്ലെങ്കിലുള്ള അവസ്ഥ ചിന്തിക്കാനേ കഴിയുന്നില്ലെന്നും സുധീഷ് പറഞ്ഞു. ആന ആക്രമിക്കുന്ന സമയത്തൊക്കെയും നാലുപേരും കാറിൽത്തന്നെയുണ്ടായിരുന്നു. അപ്പപ്പാറ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എം.വി. ജയപ്രസാദിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിതോല്പെട്ടിയിൽ ഗതാഗതം തടസ്സപ്പെട്ടുകാട്ടാനയുടെ ആക്രമണത്തെത്തുടർന്ന് തോല്പെട്ടി തെറ്റ് റോഡിൽ ഗാതാഗതം തടസ്സപ്പെട്ടു. തിരുനെല്ലിയിലെ ആക്രമണത്തിന് പിന്നാലെ രാവിലെ എട്ടരയോടെയാണ് തോല്പെട്ടിയിലും കാട്ടാന ആക്രമണമുണ്ടായത്. ലോറിക്കും, രണ്ടു ട്രാവലറുകൾക്കും നേരെയാണ് ആനയുടെ ആക്രമണമുണ്ടായത്. വാഹനങ്ങൾക്ക് കേടുപാടുകളുണ്ടെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. ലോറിയുടെ മുൻഭാഗത്തും ട്രാവലറുകളുടെ പിൻഭാഗത്തുമാണ് കേടുപാടുകൾ. തോല്പെട്ടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.പി. അബ്ദുൾഗഫൂറിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ തുരത്തിയത്. വനത്തിൽ രണ്ടുകൊമ്പൻ ഉണ്ടായിരുന്നെന്നും ആക്രമണത്തിന് മുമ്പ് ഇവ രണ്ടും ഏറ്റുമുട്ടിയിരുന്നതായും വനംവകുപ്പ് അധികൃതർ പറഞ്ഞു. ഞായറാഴ്ചയായതിനാൽ വാഹനങ്ങളുടെ തിരക്കും ഈ റൂട്ടിൽ കൂടുതലായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3BBZJdq
via
IFTTT
No comments:
Post a Comment