തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം, കുഴൽപ്പണക്കേസ് തുടങ്ങി പാർട്ടിയെ പിടിച്ചുലച്ച വിഷയങ്ങളുടെ പേരിൽ സംസ്ഥാന അധ്യക്ഷനെ മാറ്റുമെന്ന പ്രചാരണത്തിനിടെ നടന്ന പുനഃസംഘടനയോടെ ബി.ജെ.പി.യിൽ വി. മുരളീധരൻ-കെ. സുരേന്ദ്രൻ പക്ഷത്തിന് കരുത്തേറി. ഭാരവാഹികളിൽ മിക്കവരെയും നിലനിർത്തിയും അനുകൂലിക്കുന്നവരെ ഉൾപ്പെടുത്തിയും നടത്തിയ പുനഃസംഘടന അംഗീകരിച്ചതിലൂടെ സുരേന്ദ്രനെ കാലാവധി തീരുംമുമ്പ് മാറ്റില്ലെന്ന മുന്നറിയിപ്പാണ് കേന്ദ്രനേതൃത്വം നൽകുന്നത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടനും എം.പി.യുമായ സുരേഷ് ഗോപിയുടെ പേര് ഉയർത്തിയായിരുന്നു സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ സുരേന്ദ്രനെതിരേ നീക്കം. എന്നാൽ, കൃഷ്ണദാസ് വിഭാഗം അധ്യക്ഷമാറ്റം പരസ്യമായി ഉന്നയിക്കുകയോ സുരേഷ് ഗോപിയുടെ പേര് ഉയർത്തിക്കാട്ടുകയോ ചെയ്തില്ല. തനിക്കുവേണ്ടിയുള്ള പ്രചാരണത്തെ സുരേഷ് ഗോപി തള്ളുകയും ചെയ്തു. കൊടകര കുഴൽപ്പണ വിവാദം, വയനാട്ടിൽ സി.കെ. ജാനുവിനും കാസർകോട്ട് സുന്ദരയ്ക്കും പണം നൽകിയെന്ന ആരോപണം, നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടുസ്ഥാനാർഥികളുടെ പത്രിക തള്ളിയത് തുടങ്ങിയവയൊക്കെ നേതൃത്വത്തെ വെട്ടിലാക്കുന്നതായിരുന്നു. പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്തുനിന്ന് രഹസ്യങ്ങൾ ചോരുന്നതായി നേരത്തേ അടക്കംപറച്ചിലുണ്ടായിരുന്നു. ഓഫീസ് സെക്രട്ടറിയെ മാറ്റുകയും ചെയ്തു. കൃഷ്ണദാസ് പക്ഷത്തെ ബി. ഗോപാലകൃഷ്ണനെ വക്താവ് സ്ഥാനത്തുനിന്ന് സ്ഥാനക്കയറ്റം നൽകി വൈസ് പ്രസിഡന്റാക്കിയാണ് ചില സമവാക്യങ്ങൾ പാലിച്ചത്. പുതിയ അഞ്ചു ജില്ലാ അധ്യക്ഷന്മാരെ നിയമിച്ചതോടെ ഭൂരിപക്ഷവും ഔദ്യോഗിക പക്ഷത്താണ്. നേമം സീറ്റ് നഷ്ടപ്പെട്ടത്, കഴക്കൂട്ടത്തെ തോൽവി എന്നിവയുടെ പേരിൽ കേന്ദ്രമന്ത്രി വി. മുരളീധരനും പഴികേൾക്കേണ്ടി വന്നിരുന്നു. സംസ്ഥാന നേതൃത്വത്തിനെതിരേ മുതിർന്ന നേതാക്കൾ ഒപ്പിട്ട കത്ത് കേന്ദ്രനേതൃത്വത്തിന് ഒരുവിഭാഗം അയച്ചിരുന്നു. എന്നാൽ, അങ്ങനെയൊരു കത്തിനെപ്പറ്റി തങ്ങൾക്കറിവില്ലെന്നും കത്ത് അയച്ചിട്ടില്ലെന്നുമായിരുന്നു അന്ന് കൃഷ്ണദാസിന്റെ പ്രതികരണം. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്രവർത്തനം വിലക്കി കേന്ദ്രനേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബി.ജെ.പി.യിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അതൃപ്തി; പാർട്ടി വിടാനൊരുങ്ങി മുതിർന്ന നേതാക്കൾ
from mathrubhumi.latestnews.rssfeed https://ift.tt/3agJEhc
via
IFTTT
No comments:
Post a Comment