ഇടവ: കാപ്പിൽ പൊഴിമുഖത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട വിദ്യാർഥിയെ സാഹസികമായി രക്ഷിച്ചവർക്ക് നാടിന്റെ അഭിനന്ദനം. ഞായറാഴ്ച വൈകീട്ട് കല്ലുവാതുക്കൽ സ്വദേശി കണ്ണനാ(17)ണ് ശക്തമായ തിരയിൽപ്പെട്ടത്. സമയോചിതമായ ഇടപെടലിലൂടെ കാപ്പിൽ പ്രിയദർശിനി ബോട്ട്ക്ലബ്ബ് ഡ്രൈവർ അനൂപും മത്സ്യത്തൊഴിലാളി സനോജുമാണ് രക്ഷകരായത്. കല്ലുവാതുക്കലിൽ നിന്നു മറ്റ് നാലുപേർക്കൊപ്പമാണ് കണ്ണൻ കാപ്പിൽ തീരത്തെത്തിയത്. ഇതിൽ മൂന്നുപേരാണ് കടലിലിറങ്ങിയത്. ഇതിനിടെ അടിയൊഴുക്കിൽപ്പെട്ട് നിലകിട്ടാത്ത അവസ്ഥയിലായി. ഒപ്പമുണ്ടായിരുന്നവർ ബോട്ട് ക്ലബ്ബിലെത്തി വിവരമറിയിച്ചു. ഡ്രൈവർ അനൂപ് ഉടൻതന്നെ സ്പീഡ് ബോട്ടിൽ ലൈഫ് റിങ്ങുമായി പൊഴിമുഖത്തെത്തി. തീരത്തുണ്ടായിരുന്ന സനോജ് റിങ്ങുമായി കടലിൽ നീന്തിച്ചെന്നാണ് മരണത്തോട് മല്ലിടുകയായിരുന്ന കണ്ണനെ രക്ഷിച്ച് കരയ്ക്കെത്തിച്ചത്. വിദ്യാർഥിയുടെ ജീവൻ രക്ഷിച്ച പ്രദേശവാസികൾ കൂടിയായ അനൂപിനെയും സനോജിനെയും നാട്ടുകാർ അനുമോദിച്ചു. കാപ്പിൽ പബ്ലിക് ലൈബ്രറി സെക്രട്ടറിയാണ് അനൂപ്. ഡി.വൈ.എഫ്.ഐ. ഇടവ ശ്രീയേറ്റ് യൂണിറ്റംഗമാണ് സനോജ്. ഇവർ രക്ഷാപ്രവർത്തനം നടത്തിയതിനു പിന്നാലെ മറ്റ് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായ സംഭവവുമുണ്ടായി.
from mathrubhumi.latestnews.rssfeed https://ift.tt/3DwobgB
via
IFTTT
No comments:
Post a Comment