പൂണിത്തുറ: പേട്ടയിലെ ഫർണിച്ചർ സ്ഥാപനത്തിൽ ലോട്ടറി വിൽപ്പനക്കാരൻ തീകൊളുത്തി മരിച്ച സംഭവത്തിൽ ലഭിച്ച ആത്മഹത്യാ കുറിപ്പ് മരട് പോലീസിന് കൈമാറിയതായി വീട്ടുകാർ പറഞ്ഞു. പേട്ടയിൽ ലോട്ടറിക്കച്ചവടം നടത്തുന്ന മരട് തുരുത്തി ക്ഷേത്രത്തിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന പൊന്നുരുന്നി തൊട്ടിയിൽ പ്രസന്നൻ (45) ചൊവ്വാഴ്ചയാണ് തീ കൊളുത്തി മരിച്ചത്. ഗാന്ധിസ്ക്വയർ റോഡരികിൽ ഒരു വീടിനോട് ചേർന്നുള്ള ഫർണിച്ചർ സ്ഥാപനത്തിൽ വച്ച് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രസന്നന്റെ തിരിച്ചറിയൽരേഖ തിരയുന്നതിനിടെയാണ് വീട്ടുകാർക്ക് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. സന്തോഷ്, സുനീർ (ഫർണിച്ചർ കടയുടമ) എന്നിവർ അൻപതിനായിരം വീതവും, ഡാനി എന്നയാൾ രണ്ടേകാൽ ലക്ഷവും വാങ്ങിയതായും കൂടാതെ സ്ഥലം വിറ്റുകിട്ടിയ അഞ്ചര ലക്ഷം സുനീറിനെ ഏൽപ്പിച്ചിരുന്നതായും കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. പണം തിരികെ ചോദിച്ചിട്ട് തരുന്നില്ലെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ആത്മഹത്യാ കുറിപ്പ് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മരട് പോലീസ് അറിയിച്ചു. പ്രസന്നന്റെ മരണത്തിനിടയാക്കിയവർക്കെതിരേ കോടതിയെ സമീപിക്കുമെന്ന് പ്രസന്നന്റെ ജ്യേഷ്ഠൻ അജിത് പറഞ്ഞു. തീപിടിത്തത്തിൽ സ്ഥാപനത്തിലുണ്ടായിരുന്ന ഒട്ടേറെ ഫർണിച്ചറുകളും ഒരു വാനും കത്തിനശിച്ചിരുന്നു. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിന് നാശം സംഭവിച്ചിരുന്നു. സ്ഥാപനത്തിന്റെ മുകൾ നിലയിലാണ് സുനീറും കുടുംബവും താമസിക്കുന്നത്. പ്രസന്നന്റെ ഭാര്യയും ഒരു മകനും വർഷങ്ങൾക്ക് മുമ്പ് ട്രെയിനപകടത്തിൽ മരിച്ചിരുന്നു. പ്രസന്നൻ വാടകയ്ക്ക് താമസിച്ചിരുന്ന വീട് ഒഴിഞ്ഞുകൊടുക്കാൻ വീട്ടുടമ ആവശ്യപ്പെട്ടതിനെ തുടർന്ന് സഹോദരൻ അജിത്, സഹോദരി ബിന്ദു, സഹോദര പുത്രൻ അഭിരാജ് എന്നിവർ വ്യാഴാഴ്ച വൈകീട്ടോടെ വീട്ടിലെത്തി. പ്രസന്നന്റെ സാധനങ്ങളെല്ലാം എടുത്ത് വീടൊഴിഞ്ഞ് കൊടുത്തിട്ടുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
from mathrubhumi.latestnews.rssfeed https://ift.tt/3mW6MYg
via
IFTTT
No comments:
Post a Comment