കരിപ്പൂർ: കോഴിക്കോട് വിമാനത്താവള റൺവേ വികസനത്തിൽനിന്ന് എയർപോർട്ട് അതോറിറ്റി പിന്നാക്കംപോകാൻ കാരണം സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പോക്ക്. 2005 മുതൽ വിമാനത്താവള വികസനത്തിന് 300 കോടിയുടെ പദ്ധതി തയ്യാറാക്കി എയർപോർട്ട് അതോറിറ്റി സംസ്ഥാനസർക്കാരിനു പിറകെ നടക്കുകയായിരുന്നു. എന്നാൽ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ മാറിവന്ന സർക്കാരുകൾ തീരുമാനമെടുത്തില്ല.നേരത്തേ 475 ഏക്കർ ഭൂമി ആവശ്യപ്പെട്ട എയർപോർട്ട് അതോറിറ്റി പിന്നീടത് 152.5 ഏക്കറായി ചുരുക്കി. എന്നാൽ ഇതും സംസ്ഥാനസർക്കാർ അംഗീകരിച്ചില്ല. ഒടുവിൽ 100 ഏക്കർ ഭൂമി ഏറ്റെടുക്കാമെന്ന് സർക്കാർ തത്ത്വത്തിൽ സമ്മതിച്ചിരുന്നു. റൺവേ വികസനമുൾപ്പെടെ 100 ഏക്കർ സ്ഥലത്ത് വികസനമൊതുക്കി പുതിയ പ്ലാൻ എയർപോർട്ട് അതോറിറ്റി തയ്യാറാക്കുകയുംചെയ്തു. എന്നാൽ ഇതിൽനിന്നും സംസ്ഥാനം പിന്നാക്കംപോയതാണ് അതോറിറ്റിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതോടെ പുതിയ വിമാനത്താവളം എന്ന നിലപാടിലേക്കെത്തുകയും ചെയ്തു.വരുമാനത്തിന്റെ കാര്യത്തിൽ രാജ്യത്ത് ഏഴാംസ്ഥാനത്തുണ്ടായിരുന്ന വിമാനത്താവളമാണ് കരിപ്പൂർ. 2015-ൽ വലിയ വിമാനങ്ങൾ കോഴിക്കോട് വിട്ടതോടെ ഇത് 12-ാം സ്ഥാനമായി. നിലവിൽ കോഴിക്കോട്ടെ 2700 മീറ്റർ റൺവേ 4000 മീറ്ററാക്കി ഉയർത്തിയാൽമാത്രമേ വലിയ വിമാനങ്ങൾക്ക് അനുമതിനൽകാനാവൂ എന്നാണ് ഡി.ജി.സി.എ.യുടെ നിലപാട്. നിലവിലെ സാഹചര്യത്തിൽ 1300 മീറ്റർകൂടി റൺവേ വികസിപ്പിക്കുക എളുപ്പമല്ല. 60 ദശലക്ഷം ക്യുബിക് മീറ്റർ മണ്ണുപയോഗിച്ചാണ് നിലവിലെ ടേബിൾ ടോപ്പ് റൺവേ നിർമിച്ചിരിക്കുന്നത്. 1300 മീറ്റർ റൺവേയ്ക്ക് ഇത്രയും വലിയ അളവിൽ മണ്ണ് ലഭ്യമാകില്ല.കസ്തൂരിരംഗൻ റിേപ്പാർട്ടിൽ പരാമർശിച്ച പ്രദേശങ്ങളാണ് വിമാനത്താവളപരിസരത്തെ മിക്ക പഞ്ചായത്തുകളും. നേരത്തേ ഇവിടെനിന്നായിരുന്നു മണ്ണെടുത്തിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മണ്ണ് ലഭിക്കൽ എളുപ്പമാവില്ല. മാത്രമല്ല ഇത്രയും മണ്ണിട്ട് റൺവേ ഉയർത്താൻതന്നെ 700 കോടിക്കുമേൽ ചെലവുവരും. ഈ സംഖ്യകൊണ്ട് പുതിയ വിമാനത്താവളം നിർമിക്കാമെന്നാണ് എയർപോർട്ട് അതോറിറ്റിയുടെ വാദം.എയർപോർട്ട് അതോറിറ്റിയുടെ നിലപാട് വലിയ വിമാനങ്ങളുടെ വരവിനു തടയിടും. ഇതോടെ നഷ്‌ടക്കണക്കുകൾ നിരത്തി വിമാനത്താവളം അടച്ചുപൂട്ടാൻ അധികൃതർക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരില്ല. അതല്ലാത്തപക്ഷം ആഭ്യന്തരസർവീസുകൾ മാത്രം നടക്കുന്ന എയർസ്ട്രിപ്പായോ വ്യോമസേനാ താവളമാക്കിയോ മാറ്റാനും സാധിക്കും.എയർപോർട്ട് അതോറിറ്റി തീരുമാനം അറിയില്ലകോഴിക്കോട് വിമാനത്താവള റൺവേ വികസന പദ്ധതിയിൽനിന്ന് എയർപോർട്ട് അതോറിറ്റി പിൻമാറിയതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് എയർപോർട്ട് ഡയറക്‌ടർ ആർ. മഹാലിംഗം പറഞ്ഞു. സംസ്ഥാനസർക്കാരുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്‌ചയും മലപ്പുറം ജില്ലാ കളക്‌ടറുമായി ചർച്ചനടത്തിയിരുന്നു. എന്നാൽ നടപടികളിൽ തീരുമാനമായില്ല -അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3u40jxg
via
IFTTT
No comments:
Post a Comment