മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് സാമ്പത്തികലേലപത്രിക സമർപ്പിച്ച് ടാറ്റ സൺസും സ്പൈസ് ജെറ്റ് പ്രമോട്ടറായ അജയ് സിങ്ങും. ഒന്നിലധികം ലേലപത്രിക ലഭിച്ചതായും ഇതോടെ എയർ ഇന്ത്യ സ്വകാര്യവത്കരണ നടപടികൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്നും കേന്ദ്ര നിക്ഷേപ- പൊതു ആസ്തികൈകാര്യവകുപ്പ് (ദീപം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ ട്വിറ്ററിൽ കുറിച്ചു.എയർ ഇന്ത്യക്കായി ലേലപത്രിക സമർപ്പിച്ചതായി ടാറ്റ സൺസ് വക്താവ് അറിയിച്ചു. സ്പൈസ് ജെറ്റ് ചെയർമാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റ് സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും വ്യക്തിഗതശേഷി മുൻനിർത്തിയാണ് അജയ്സിങ് ലേലപത്രിക സമർപ്പിച്ചിട്ടുള്ളത്. അതേസമയം, ലേലനടപടികളിൽ ടാറ്റ ഗ്രൂപ്പിനാണ് മുൻതൂക്കമെന്ന് ഈ രംഗത്തുള്ളവർ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 15-ന് വൈകീട്ട് ആറുവരെയാണ് പത്രിക സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്. ഇതുനീട്ടില്ലെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 2020 ജനുവരിയിലാണ് എയർ ഇന്ത്യയുടെ വിൽപ്പനനടപടികൾക്ക് തുടക്കമിട്ടത്. എന്നാൽ, കോവിഡ് മഹാമാരിയെത്തുടർന്ന് നടപടികൾ വൈകുകയായിരുന്നു. എയർ ഇന്ത്യയും ഉപകമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും പൂർണമായി കൈമാറും. ഗ്രൗണ്ട് ഹാൻഡ്‌ലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിന്റെ 50 ശതമാനം ഓഹരികളും വിറ്റഴിക്കും. 1932-ൽ ജെ.ആർ.ടി. ടാറ്റയാണ് എയർ ഇന്ത്യക്ക് തുടക്കമിട്ടത്. 1953-ൽ കമ്പനിയെ ദേശസാത്കരിച്ചു. സർക്കാർ പിൻവാതിൽവഴി എയർ ഇന്ത്യയെ കൊണ്ടുപോയെന്നാണ് അന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാനായിരുന്ന ജെ.ആർ.ഡി. ടാറ്റ ഇതിനെ വിശേഷിപ്പിച്ചത്. പിന്നീട് എയർ ഇന്ത്യയിൽ തുടർന്ന അദ്ദേഹത്തെ 1977-ൽ ജനത പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ കമ്പനിയിൽനിന്ന് പുറത്താക്കി. 2007-ൽ ഇന്ത്യൻ എയർലൈൻസ് ലയിപ്പിച്ചതോടെയാണ് കമ്പനി പ്രതിസന്ധിയിലേക്കുനീങ്ങിയത്. എയർ ഇന്ത്യയുടെ വിൽപ്പനനടന്നില്ലെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സാമ്പത്തികവർഷം അവസാനത്തോടെ കൈമാറ്റം പൂർത്തിയാകുമെന്നാണ് ലഭ്യമായ വിവരം.
from mathrubhumi.latestnews.rssfeed https://ift.tt/3ltMbtp
via
IFTTT
No comments:
Post a Comment