ചേർത്തല: പ്രവർത്തനവിപുലീകരണത്തിന്റെ ഭാഗമായി താഴെത്തട്ടിൽ സെമി പ്രൊഫഷണൽ സമീപനത്തിലേക്ക് സി.പി.എം. ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായി സ്ഥിരംജോലിക്കാരെ പരിഗണിക്കേണ്ടെന്നു കീഴ്ഘടകങ്ങൾക്കു നിർദേശം നൽകി. യുവാക്കൾ, വിദ്യാഭ്യാസമുള്ളവർ, കാര്യക്ഷമതയുള്ളവർ എന്നിവർക്കായിരിക്കും മുൻതൂക്കം. 15-നു തുടങ്ങുന്ന സമ്മേളനങ്ങളിൽ ഇക്കാര്യം നടപ്പാക്കാനാണു നിർദേശം നൽകിയിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിസ്ഥാനത്ത് അതതു പ്രദേശത്തുനിന്നു പ്രവർത്തിക്കുന്നവർ മതി. രാവിലെ ജോലിക്കുപോയി വൈകീട്ടെത്തി പ്രവർത്തനം നടത്തുന്നവർ ഭാരവാഹിത്വത്തിൽ വേണ്ടെന്നാണു നിലപാട്. മുഴുവൻസമയ പ്രവർത്തകരാകണമെന്നില്ലെങ്കിലും ഏതുസമയത്തും ഇടപെടാൻ കഴിയുന്നവരാകണമെന്നും നിർദ്ദേശിക്കുന്നു.ജോലിയില്ലാത്തവരെന്നല്ല, പ്രാദേശികപ്രശ്നങ്ങളിൽ കൂടുതലായി ഇടപെടാനും നയിക്കാനും കഴിയുന്നവരെ പരിഗണിക്കുകയാണു ലക്ഷ്യമെന്ന് ഒരു മുതിർന്ന നേതാവു പറഞ്ഞു. സ്ത്രീകളെയും ന്യൂനപക്ഷ-പിന്നാക്ക വിഭാഗക്കാരെയും കാര്യശേഷിയനുസരിച്ച് കമ്മിറ്റികളിൽ പരിഗണിക്കും. പാർട്ടിനിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിലും മറ്റും ജോലിചെയ്യുന്ന ഒട്ടേറെപ്പേർ നിലവിൽ ബ്രാഞ്ച്-ലോക്കൽ നേതൃസ്ഥാനത്തുണ്ട്. അത്തരക്കാർക്ക് പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കാൻ കഴിയുന്നില്ലെന്നാണു വിലയിരുത്തൽ. അടുത്തിടെ നടന്ന സഹകരണബാങ്ക് ക്രമക്കേടുകളിലുൾപ്പെട്ട ജീവനക്കാർ പാർട്ടിഭാരവാഹികളായിരുന്നുവെന്നതും പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. അക്കാര്യവും തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് കണക്കാക്കുന്നത്. 90 വീടുകൾക്ക് ഒരു ബ്രാഞ്ച് എന്നതരത്തിലാണ് പ്രവർത്തനം. ഏറിയാൽ നൂറുവീടുകൾ വരെയാകാമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ക്രമീകരണങ്ങളായതായാണു വിവരം. സമ്മേളനങ്ങളിൽ അച്ചടക്കം നിർബന്ധം : ചർച്ചകളും അഭിപ്രായപ്രകടന സ്വാതന്ത്ര്യവുമുണ്ടാകുമെങ്കിലും സമ്മേളനങ്ങളിൽ അച്ചടക്കം കർശനമായി പാലിക്കും. സമ്മേളനങ്ങൾ അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരേ ശക്തമായ നടപടിയെടുക്കാനുള്ള നിർദേശവുമുണ്ട്. ചർച്ചകൾ തർക്കങ്ങളായി മാറരുതെന്നും വിഭാഗീയത അനുവദിക്കില്ലെന്നും പാർട്ടിസമ്മേളനങ്ങൾക്കായി നൽകിയ മാർഗരേഖയിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3A1TuyD
via
IFTTT
No comments:
Post a Comment