പെരിന്തൽമണ്ണ/പൊന്നാനി : നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ ഇടതു സ്വതന്ത്രസ്ഥാനാർഥി തോറ്റതിലും പൊന്നാനിയിൽ അച്ചടക്കം ലംഘിച്ച് പ്രതിഷേധപ്രകടനം നടത്തിയതിലും ഇരുമേഖലകളിലുമുള്ള നേതാക്കളോട് സി.പി.എം. അന്വേഷണക്കമ്മിഷൻ വിശദീകരണംതേടി. സി.പി.എം. സംസ്ഥാനസമിതിയംഗം പി.കെ. സൈനബ അധ്യക്ഷയായ കമ്മിഷൻ പൊന്നാനിയിലും പി. നന്ദകുമാർ എം.എൽ.എ. അധ്യക്ഷനായ കമ്മിഷൻ പെരിന്തൽമണ്ണയിലുമാണ് അന്വേഷണം നടത്തിയത്.പെരിന്തൽമണ്ണയിൽ ഏരിയാകമ്മിറ്റിയംഗവും മുൻ നഗരസഭാധ്യക്ഷനുമായ എം. മുഹമ്മദ് സലീം, ഏരിയാകമ്മിറ്റിയംഗവും നഗരസഭാംഗവുമായ കെ. ഉണ്ണിക്കൃഷ്ണൻ, ഏരിയാകമ്മിറ്റിയംഗം ടി.കെ. സുൽഫിക്കറലി, പെരിന്തൽമണ്ണ സൗത്ത് ലോക്കൽ കമ്മിറ്റിയംഗവും നഗരസഭാംഗവുമായ എം. മുഹമ്മദ് ഹനീഫ, ഫയർസ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറി എം. ഹമീദ് എന്നിവർക്കാണ് ഒരാഴ്‌ചയ്ക്കകം വിശദീകരണം എഴുതിനൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി.പി. വാസുദേവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. ശശികുമാർ, സി. ദിവാകരൻ എന്നിവർക്ക് ശ്രദ്ധക്കുറവുണ്ടായെന്നു പരാമർശമുണ്ട്. മറ്റുള്ളവരുടെ വിശദീകരണങ്ങൾകൂടി ലഭിച്ച ശേഷമാകും തുടർനടപടികളുണ്ടാകുക. ലോക്‌സഭാ സ്ഥാനാർഥിക്കു കിട്ടിയ വോട്ടുകൾപോലും നിയമസഭാ സ്ഥാനാർഥിക്കു ലഭിച്ചില്ല. 38 വോട്ടിനാണ് കെ.പി.എം. മുസ്തഫയെ യു.ഡി.എഫ്. സ്ഥാനാർഥി നജീബ് കാന്തപുരം പരാജയപ്പെടുത്തിയത്. മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ നിർദേശം മറികടന്നാണ് ലീഗുകാരനായിരുന്ന മുസ്തഫയെ സ്ഥാനാർഥിയാക്കിയത്.പൊന്നാനിയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖ്, ഡി.വൈ.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറിയും പൊന്നാനി ഏരിയാകമ്മിറ്റിയംഗവുമായ ഷിനീഷ് കണ്ണത്ത്, ഡി.വൈ.എഫ്.ഐ. പൊന്നാനി ബ്ലോക്ക് സെക്രട്ടറി വി.പി. പ്രബീഷ്, വൈസ് പ്രസിഡൻറ് മഷ്ഹൂദ്, സി.പി.എം. ചെറുവായിക്കര ലോക്കൽകമ്മിറ്റിയംഗം ഇ. മണി, ആനപ്പടി ബ്രാഞ്ച് സെക്രട്ടറി നവാസ്, തണ്ണിത്തുറ ബ്രാഞ്ച് കമ്മിറ്റിയംഗവും വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ടി. താഹിർ, എരമംഗലം ലോക്കൽകമ്മിറ്റി അംഗങ്ങളായ ബിജു കോതമുക്ക്, നവാസ് നാക്കോല തുടങ്ങിയവർക്കാണ് നോട്ടീസ് നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയപ്പോൾ പൊന്നാനി ഏരിയാ നേതൃത്വം ഉൾപ്പെടെയുള്ളവർ കാഴ്‌ചക്കാരായി നിന്നുവെന്ന വിമർശനമുണ്ടായിരുന്നു. സി.പി.എം. പൊന്നാനി ഏരിയാസെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീൻ മുതൽ സംസ്ഥാനകമ്മിറ്റയംഗം പി. ശ്രീരാമകൃഷ്‌ണൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് സംഭവത്തിൽ തെറ്റുപറ്റിയെന്നാണ് കമ്മിഷൻ വിലയിരുത്തലെങ്കിലും വിശദീകരണം 11 പേരിലേക്കു മാത്രമായി ചുരുക്കി. പൊന്നാനിയിൽ 11 പേരിൽ പത്തുപേർക്കും നോട്ടീസ് കൈമാറി. ഒരാൾ സ്ഥലത്തില്ലാത്തതിനാൽ കൈമാറിയിട്ടില്ല. ഏഴുദിവസത്തിനകം നോട്ടീസിന് മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3hGjAjw
via
IFTTT
No comments:
Post a Comment