തിരുവനന്തപുരം: പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ കൂടുതൽ അഴിമതി ആരോപണങ്ങളുമായി കെ.ടി. ജലീൽ എം.എൽ.എ. വേങ്ങര എ.ആർ. നഗർ സർവീസ് സഹകരണബാങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് കോടികളുടെ കള്ളപ്പണനിക്ഷേപം ഉണ്ടെന്ന് ഇൻകംടാക്‌സ് അന്വേഷണസംഘം കണ്ടെത്തിയതായി ജലീൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.അന്വേഷണത്തിന്റെ ആദ്യറിപ്പോർട്ടിൽ 300 കോടിയുടെ കള്ളപ്പണമാണ് കണ്ടെത്തി എന്നാണുള്ളത്. പല കള്ള അക്കൗണ്ടുകളിലായി 600 കോടിയിലേറെ രൂപയുടെ കള്ളപ്പണം ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇതെല്ലാം കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന കാലത്തുണ്ടാക്കിയ അഴിമതിപ്പണമാണ്. ഈ ബാങ്കിലെ എക്‌സിക്യുട്ടീവ് ഡയറക്ടറായ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം സൂക്ഷിപ്പുകാരൻ. ദേവി എന്ന അങ്കണവാടി ടീച്ചറുടെ പേരിൽപ്പോലും 80 ലക്ഷംരൂപ നിക്ഷേപിച്ചതായും ജലീൽ ആരോപിച്ചു. അങ്കണവാടിക്ക് സഹായധനം ലഭ്യമാക്കാൻ എന്നുപറഞ്ഞ് ബാങ്ക് പ്രസിഡന്റ് ഇവരെക്കൊണ്ട് അക്കൗണ്ട് തുറപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇൻകംടാക്‌സിന്റെ നോട്ടീസ് കിട്ടിയപ്പോഴാണ് ഇവർ ഇത്രയുംപണം തന്റെ അക്കൗണ്ടിൽ ഉള്ള വിവരം അറിയുന്നതെന്ന് ജലീൽ പറഞ്ഞു. ഇതുസംബന്ധിച്ച് ദേവി തിരൂരങ്ങാടി പോലീസിൽ നൽകിയ പരാതിയുടെ കോപ്പിയും ജലീൽ പുറത്തുവിട്ടു. ഇതേ ബാങ്കിലെ 71 നിക്ഷേപകർക്ക് നോട്ടീസ് അയച്ച അന്വേഷണസംഘത്തിന് ഈ പേരുകാരായി ആരുമില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഈ നിക്ഷേപങ്ങളെല്ലാം കുഞ്ഞാലിക്കുട്ടിയുടെ അഴിമതിപ്പണമാണെന്നതിൽ സംശയമില്ല. മലപ്പുറത്ത് മുസ്‌ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിൽ പലതും കേരളബാങ്കിൽ ചേരാൻ വിസമ്മതിക്കുന്നതിന് കാരണം ഈ കള്ളപ്പണനിക്ഷേപമാണ്. സത്യം വിളിച്ചുപറയുന്നവരെ ഗളച്ഛേദം ചെയ്യാനുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്ലാൻ നടക്കാൻപാടില്ല എന്നതുകൊണ്ടാണ് താൻ മുഇൗൻ അലി തങ്ങളെ പിന്തുണച്ചത്. കുഞ്ഞാലിക്കുട്ടി നേതൃത്വത്തിൽ വന്നശേഷമാണ് വ്യാപകമായ പണപ്പിരിവും അത് മുക്കലും ലീഗിലും യൂത്ത് ലീഗിലും എം.എസ്.എഫിലുമടക്കം അരങ്ങേറാൻ തുടങ്ങിയത്. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ എ.ആർ. നഗർ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടറായ ഹരികുമാറിന് സംരക്ഷണം നൽകണമെന്നും അദ്ദേഹത്തെ അപായപ്പെടുത്താൻ നീക്കം ഉണ്ടാകുമെന്നും ജലീൽ ആരോപിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3jSqUZN
via
IFTTT
No comments:
Post a Comment