തൊടുപുഴ: മങ്ങാട്ടുകവല കണിയാംപറമ്പിൽ ജിബു കെ.ജലാലും ഭാര്യ ആഷിഫയും കനിവ് തേടി കാത്തിരിക്കുകയാണ്. തങ്ങളുടെ കാറുമായി കടന്ന കള്ളന്മാരോടാണ് ഇവർ സഹായം ആവശ്യപ്പെടുന്നത്. കാരണം വിദേശത്ത് കുടുംബവുമായി ജോലിക്ക് പോകാൻ കാത്തിരുന്ന ആഷിഫയുടെ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകളടക്കമുള്ള രേഖകൾ വീടിന് സമീപത്തുനിന്ന് മോഷണംപോയ കാറിലുണ്ടായിരുന്നു. സംഭവം നടന്നിട്ട് മൂന്നാഴ്ചയാകുമ്പോഴും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമില്ലെന്ന് കുടുംബം പറയുന്നു. സർട്ടിഫിക്കറ്റുകളെങ്കിലും തിരിച്ചുതരാൻ കള്ളന്മാർക്ക് മനസ്സുണ്ടാകണേ എന്നാണ് ഇവരുടെ പ്രാർഥന.ജൂലായ് 22-ന് അർധരാത്രിയാണ് സംഭവം. കാനഡയിലേക്ക് നഴ്‌സിങ് ജോലിക്ക് പോകാൻ കാത്തിരിക്കുന്ന ഭാര്യയുടെ എക്‌സ്പീരിയൻസ് രേഖകളും തന്റെ ആധാർ കാർഡുമെല്ലാം സ്‌കാൻ ചെയ്ത് ഏജൻസിക്ക് നൽകാൻ പോയശേഷം തിരിച്ചെത്തിയതായിരുന്നു ജിബു. മങ്ങാട്ടുകവലയിലെ വീടിനു തൊട്ടടുത്ത ഫ്ളാറ്റിന്റെ പാർക്കിങ് ഏരിയയിലിട്ട കാറിൽനിന്ന് രേഖകളെടുക്കാൻ മറന്നു.പിറ്റേന്ന് രാവിലെ ചെന്നപ്പോൾ കാറില്ല. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അന്ന് വെളുപ്പിന് രണ്ടുപേർ ചേർന്ന് കാർ കടത്തിക്കൊണ്ടുപോകുന്നതായി കണ്ടു. വിദേശയാത്ര അനിശ്ചിതത്വത്തിലായി. മുൻപ് സൗദിയിൽ ജോലി ചെയ്തതിന്റെ സർട്ടിഫിക്കറ്റുകളാണ് വാഹനത്തിലുണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സൗദിയിൽനിന്ന് വീണ്ടുമത് ലഭിക്കുക എളുപ്പമല്ല.തൊടുപുഴ പോലീസ് സ്റ്റേഷനിലും ഡിവൈ.എസ്.പി.ക്കും പരാതി നൽകിയെന്നും ജിബു പറയുന്നു. ദിവസം വൈകുംതോറും കാറും സർട്ടിഫിക്കറ്റും തിരികെ കിട്ടാനുള്ള സാധ്യത മങ്ങുന്നു. തൊടുപുഴ നഗരത്തിലെ പോലീസിന്റെ സി.സി.ടി.വി.കൾ പ്രവർത്തനരഹിതമായതിനാൽ കൂടുതൽ തെളിവുകളും ലഭിച്ചിട്ടില്ല. അന്വേഷണം ഊർജിതമാക്കുന്നതിന് ഇടുക്കി എസ്.പി.ക്കും സംസ്ഥാന പോലീസ് മേധാവിക്കും ജിബു പരാതി നൽകി. പോലീസ് അന്വേഷണം നടക്കുകയാണെന്നും തെളിവുകൾ ലഭിക്കാത്തതാണ് തടസ്സമെന്നും തൊടുപുഴ ഡിവൈ.എസ്.പി. കെ.സദൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3ArMgn8
via
IFTTT
No comments:
Post a Comment