കാബൂൾ: അഫ്ഗാനിസ്താൻ സ്വാതന്ത്ര്യം നേടിയതിന്റെ 102-ാം വാർഷികത്തിൽ താലിബാൻ ഭീഷണി വകവെക്കാതെ ഔദ്യോഗികപതാകയുമേന്തി സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ വ്യാഴാഴ്ച തെരുവിലിറങ്ങി. താലിബാൻ പലയിടത്തും വെടിവെപ്പുനടത്തി. കിഴക്കൻ പ്രവിശ്യയായ കുനാറിന്റെ തലസ്ഥാനമായ അസാദാബാദിൽ റാലിക്കിടെ ഏതാനുംപേർ കൊല്ലപ്പെട്ടു. താലിബാന്റെ ആക്രമണത്തിലാണോ തിരക്കിൽപ്പെട്ടാണോ ഇവർ മരിച്ചതെന്ന് വ്യക്തമല്ല. 'നമ്മുടെ കൊടി, നമ്മുടെ സ്വത്വം' എന്ന മുദ്രാവാക്യമാണ് റാലിയിൽ മുഴങ്ങിയത്. പതാകയെച്ചൊല്ലി കഴിഞ്ഞദിവസം സംഘർഷമുണ്ടായ ജലാലാബാദിലും പക്തിയ പ്രവിശ്യയിലും റാലി നടന്നു. 1919-ലാണ് അഫ്ഗാനിസ്താന് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചത്. പാശ്ചാത്യരിൽനിന്നുള്ള സ്വാതന്ത്ര്യദിനം താലിബാനും ആഘോഷിച്ചു. റാലികൾ പൂർണമായും അടിച്ചമർത്താൻ താലിബാൻ മുതിർന്നിട്ടുമില്ല. അതേസമയം, നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ കീഴിൽ പഞ്ച്ശീർ പ്രവിശ്യയിൽ താലിബാൻവിരുദ്ധ സായുധശക്തി ഉയർന്നുവരുന്നുണ്ട്. താലിബാനെ ഭരിക്കാൻ അനുവദിക്കില്ലെന്നുപറഞ്ഞ് രാജ്യത്തിന്റെ കാവൽ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച വൈസ് പ്രസിഡന്റ് അമറുള്ള സാലിയും പഞ്ച്ശീർ ശക്തിയുടെ ഭാഗമാകും. 'വാഷിങ്ടൺ പോസ്റ്റി'ലെഴുതിയ ലേഖനത്തിൽ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് നേതാവ് അഹമ്മദ് മസൂദ് താലിബാനുനേരെയുള്ള പോരാട്ടത്തിന് പാശ്ചാത്യശക്തികളുടെ പിന്തുണയും ആയുധവും തേടി. താലിബാനുമുമ്പുള്ള മുജാഹിദ്ദീനെതിരേ യു.എസിനൊപ്പം ഒളിപ്പോരാട്ടത്തിന് നേതൃത്വം നൽകിയ അഹമ്മദ് ഷാ മസൂദിന്റെ മകനാണ് അഹമ്മദ്. അതിനിടെ, ജയിലുകളിലെ മുഴുവൻ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കാൻ താലിബാൻ ഉത്തരവിട്ടു. രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങൾ മതപണ്ഡിതർ തീരുമാനിക്കുമെന്ന് താലിബാൻ പറഞ്ഞു. എല്ലാ അമേരിക്കക്കാരെയും ഒഴിപ്പിക്കുന്നതുവരെ കാബൂൾ വിമാനത്താവളത്തിൽ തുടരുമെന്ന് യു.എസ്. സേനയും വ്യക്തമാക്കി. content highlights:afghan people stages protest against taliban on their independence day
from mathrubhumi.latestnews.rssfeed https://ift.tt/3y1R2q3
via
IFTTT
No comments:
Post a Comment